ADVERTISEMENT

2020ല്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളാകാൻ കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു ചൈനീസ് കമ്പനിയായ വാവെയ്. ആപ്പിളിനെ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ അവര്‍ക്കു മുന്നില്‍ സാംസങ് മാത്രമെ ഉണ്ടായിരുന്നുള്ളു. എല്ലാം ശുഭകരമായി നീങ്ങിയിരുന്ന സമയത്താണ് സാംസങ്ങിനെ 2020ല്‍ പിന്തള്ളി ഒന്നാം സ്ഥാനം നേടുമെന്ന് വാവെയ് പറഞ്ഞിരുന്നത്. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം കമ്പനിയുടെ നടുവൊടിച്ചു എന്നാണ് ഇപ്പോള്‍ കമ്പനി തന്നെ പുറത്തുവിടുന്ന പുതിയ സൂചനകള്‍. ഒന്നാം സ്ഥാനം വേണ്ടന്നുവച്ചാല്‍ പോലും രണ്ടാം സ്ഥാനത്ത് ഇനി എത്ര നാള്‍ തുടരാനാകുമെന്നു പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടാതെ തങ്ങള്‍ അടുത്ത രണ്ടു വര്‍ഷം പ്രതീക്ഷിച്ച വിറ്റുവരവില്‍ 3000 കോടി ഡോളറിന്റെ (ഏകദേശം 2.08 ലക്ഷം കോടി രൂപ) കുറവു വരുമെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.

 

കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റു സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളെല്ലാം കതിപ്പു കാണിച്ചപ്പോഴും കുതിപ്പു തുടര്‍ന്ന കമ്പനിയാണ് വാവെയ്. കഴിഞ്ഞ വര്‍ഷം അവരുടെ വില്‍പനയിലെ വളര്‍ച്ച അസൂയാവഹമായിരുന്നു. 20 ശതമാനം മുന്നേറ്റമാണ് നടത്തിയത്. മൊത്തം 10400 കോടി ഡോളറായിരുന്നു അവര്‍ക്ക് വരുമാനമായി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടെ തങ്ങള്‍ ഏകദേശം 10000 കോടി ഡോളറേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. ഈ വര്‍ഷം മെയ് 16നാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം കമ്പനിയുടെ നടുവൊടിച്ച പ്രഹരം സമ്മാനിച്ചത്. അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ ഇരയായതാണ് കമ്പനിക്കു പറ്റിയതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികളോട്, സർക്കാരിന്റെ അനുവാദമില്ലാതെ  വാവെയ്ക്ക് ടെക്‌നോളജി കൈമാറുന്നത് നിർത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടത്.

 

വാവെയ് കമ്പനി ചൈനയ്ക്കു വേണ്ടി ചാരപ്പണി നടത്തുമെന്നും അതുകൊണ്ട് 5ജി ടെക്‌നോളജി കൊണ്ടുവരുന്നതില്‍ നിന്ന് വാവെയെ വിലക്കണമെന്നും തങ്ങളുടെ സഖ്യ കക്ഷികളോടും അമേരിക്ക ആവശ്യപ്പെട്ടു കഴിഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച രീതിയില്‍ 5ജി നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ കഴിവുള്ള ലോകത്തേ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായിരുന്നു വാവെയ്. ഇതേ ഭീതി കൊണ്ട് വാവെ സ്മാര്‍ട് ഫോണുകളെ അമേരിക്കയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നിട്ടും അവര്‍ അമേരിക്കയുടെ ആപ്പിളിനെ പിന്തള്ളി രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാകുകയായിരുന്നു അവര്‍. അമേരിക്ക ഏല്‍പ്പിച്ച ക്ഷതത്തെ തുടര്‍ന്ന് ഇനി അവരുടെ 5ജി ഹാര്‍ഡ്‌വെയര്‍ സ്വപ്‌നങ്ങളും ഉപേക്ഷിക്കേണ്ടി വന്നേക്കും.

 

വാവെയുടെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ 51 ശതമാനവും ചൈനയില്‍ തന്നെയാണ്. എന്നാല്‍, വിദേശ രാജ്യങ്ങളിലെ അവരുടെ വില്‍പന 40 ശതമാനം കുറഞ്ഞുവെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. ഇനി അധികം കാലത്തേക്ക് അവര്‍ക്ക് ആപ്പിളിനു മുന്നില്‍ തുടരാനായേക്കില്ലെന്നും പറയുന്നു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ വാവെയെ തേടി ശുഭ വാര്‍ത്തയൊന്നും വരുന്നില്ലെങ്കില്‍ ആപ്പിള്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തും എന്നതുറപ്പാണ് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കമ്പനികളായ ഗൂഗിളിന്റെയും ഫെയ്‌സ്‌ക്കിന്റെയും ആപ്പുകളും ക്വാല്‍കം തുടങ്ങിയ കമ്പനികളുടെ ഹാര്‍ഡ്‌വെയര്‍ പിന്തുണയുമില്ലാതെ വാവെയുടെ ഭാവി തുലാസിലാണ്. ബ്രിട്ടനിലെയും ജപ്പാനിലെയും പ്രധാന മൊബൈല്‍ സേവന ദാതാക്കള്‍ വാവെയുടെ മോഡലുകള്‍ അവതരിപ്പിക്കുന്നത് വച്ചു താമസിപ്പിക്കുകയാണ്.

 

സ്മാര്‍ട് ഫോണ്‍ നിര്‍മാണം പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു അവരുടെ 5ജി മേല്‍ക്കോയ്മയും. അതും അടിയറ വയ്‌ക്കേണ്ട അവസ്ഥയിലേക്കാണ് കമ്പനി നീങ്ങുന്നത്. ഈ മേഖലയില്‍ നല്ല മത്സരം തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, മികച്ച ടെക്‌നോളജി നിര്‍മിച്ച അവര്‍ എല്ലാവരെയും പിന്നിലാക്കുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായാണ് വാവെയെ ട്രംപ് അടിച്ചു വീഴിക്കുന്നത്. തങ്ങള്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്രയധികം മേഖലകളില്‍ തന്ത്രപരമായ ആക്രമണം തങ്ങള്‍ക്കെതിരെ അമേരിക്ക അഴിച്ചു വിടുമെന്നു കരുതിയിരുന്നില്ലെന്നും വാവെയ് സമ്മതിക്കുന്നു.

 

അടുത്ത തലമുറ 5ജി സാങ്കേതികവിദ്യയുടെ നിര്‍മാണത്തിനായി അവര്‍ ധാരാളം പണം മുടക്കുകയും അധ്വാനിക്കുകയും ചെയ്തിരുന്നു. അതെല്ലാം ഇപ്പോള്‍ നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. നോക്കിയ, എറിക്‌സണ്‍ എന്നീ കമ്പനികളായിരുന്നു 5ജിയില്‍ വാവെയുടെ പ്രധാന എതിരാളികള്‍. ഇരുവരും ഒരുമിച്ചാല്‍ സാധിക്കുന്നതിനെക്കാള്‍ മികവുള്ള സാങ്കേതിക വിദ്യയായിരുന്നു വാവെയ് എൻജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്തത് എന്നാണ് ഐപ്ലിറ്റിക്‌സ് ( IPlytics) എന്ന മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനി പറയുന്നത്. ഇപ്പോള്‍ നോക്കിയ വാവെയെ പിന്തള്ളി വിവിധ രാജ്യങ്ങളില്‍ നിന്ന് സമ്മതപത്രം വാങ്ങുന്ന തിരക്കിലാണ്.

 

എല്‍ജി യുപ്ലസ് (LG UPlus), ഇന്റെല്‍, ക്വാല്‍കം തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ജോലിക്കാര്‍ വാവെയുടെ ഉദ്യോഗസ്ഥരുമായി ഇടപെടുന്നതു പോലും വിലക്കിയെന്നും വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍, വാവെയ് ഇപ്പോഴും ആത്മാവിശ്വാസം കൈവിട്ടിട്ടില്ല. രണ്ടു കൊല്ലത്തിനുള്ളില്‍ തിരിച്ചു കയറുക തന്നെ ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ ഇനിയും ലോക രാഷ്ടങ്ങളുമായി തുറന്നു തന്നെ ഇടപെടുമെന്ന് കമ്പനിയുടെ വക്താവു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com