പ്രതിമാസ റീചാർജ് തിരിച്ചടി തുടരുന്നു, എയർടെൽ താഴേക്ക്, ജിയോ രണ്ടാമത്
Mail This Article
രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് നടക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ട്രായിയുടെ മേയ് മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎല്ലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ആകെ വരിക്കാരുടെ എണ്ണത്തിൽ എയർടെല്ലിനെ മറികടന്ന് ജിയോ രണ്ടാം സ്ഥാനത്തെത്തി. മേയിലെ റിപ്പോർട്ട് പ്രകാരം ജിയോയ്ക്ക് 32.28 കോടി വരിക്കാരും എയർടെല്ലിന് 32.03 കോടി വരിക്കാരുമുണ്ട്.
അതേസമയം ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 56.97 ലക്ഷം വരിക്കാരെയാണ്. ഭാർതി എയർടെല്ലിന് 15.08 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. ടാറ്റയ്ക്ക് 14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ജിയോയ്ക്കും ബിഎസ്എൻഎല്ലിനും ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല. ഐഡിയ–വോഡഫോൺ, എയർടെൽ, ബിഎസ്‌എൻഎൽ, ടാറ്റ ടെലി തുടങ്ങി കമ്പനികൾക്കാണ് വൻ തിരിച്ചടി നേരിട്ടത്. അതേസമയം, ഏപ്രിൽ ജിയോയ്ക്ക് ലഭിച്ചത് 81.80 ലക്ഷം അധിക വരിക്കാരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 56.97 ലക്ഷം വരിക്കാരെയുമാണ്.
ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.29 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.18 കോടിയാണ്. എയർടെല്ലിന്റെ ആകെ വരിക്കാർ 32.03 കോടിയാണ് (27.8 ശതമാനം). വോഡഫോൺ ഐഡിയ മൊത്തം വരിക്കാർ 38.75 കോടിയാണ്. മേയ് മാസത്തിൽ ബിഎസ്എൻഎല്ലിന് അധികമായി ലഭിച്ചത് 24,276 വരിക്കാരെയാണ്.
കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാൻ തയാറുള്ള ഉപയോക്താക്കളെ ചേർത്ത് ജിയോയുടെ ശൃംഖലയിൽ വരിക്കാരുടെ എണ്ണം വർധിപ്പിക്കുകയാണ്. എന്നാൽ എതിരാളികളായ എയർടെലും വോഡഫോൺ ഐഡിയയും നവംബറിൽ ആരംഭിച്ച കുറഞ്ഞ പ്രതിമാസ റീചാർജ് പ്ലാനുകൾ ഉപഭോക്താക്കള്‍ക്ക് വൻ തലവേദനയായി. ഇതോടെ മറ്റു നെറ്റ്‌വർക്കിലേക്ക് മാറുന്നവരുടെ എണ്ണവും കൂടി.