ആ രാത്രി പാക്കിസ്ഥാനികൾ ഉറങ്ങിയില്ല, ഇന്ത്യയുടെ വൻ നേട്ടം നേരിൽ കാണാൻ കാത്തിരുന്നു
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ നിർണാക നിമിഷങ്ങൾ കാണാൻ പാക്കിസ്ഥാനികൾ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഗൂഗിൾ സേർച്ച് ഡേറ്റകൾ കാണിക്കുന്നു. പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയുടെ ഇസ്രോ പദ്ധതികളോട് താൽപര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഡേറ്റ. ട്വിറ്ററിലും മാധ്യമങ്ങളിലും ഇസ്രോയുടെ ചന്ദ്രയാൻ -2 ദൗത്യത്തെ പരിഹസിക്കാൻ രംഗത്തിറങ്ങിയ പാക്കിസ്ഥാന്റെ നേതൃത്വത്തിന് രാഷ്ട്രീയ താൽപര്യമുണ്ടാകാം, പക്ഷേ ഇത് സാധാരണ പാക്കിസ്ഥാനികളെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ താൽപര്യമുള്ളവരാക്കി.
ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനിരുന്ന ദിവസം സെപ്റ്റംബർ 7 ന്, പാക്കിസ്ഥാനിലെ ആളുകൾ അവരുടെ മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും രാത്രി ഏറെ വൈകിയും വിവരങ്ങൾ തേടാൻ സമയം കണ്ടെത്തി. വിക്രം ലാൻഡിങ്ങിന്റെ അന്നു പുലർച്ചെ രണ്ട് മണിയോടെ പാക്കിസ്ഥാനിലെ ഭൂരിഭാഗം ആളുകളും ഗൂഗിൾ സേർച്ചിൽ ചന്ദ്രയാൻ–2 വിവരങ്ങൾ തേടാനെത്തി.
അതേസമയം, വിക്രം ലാൻഡറുമായി സിഗ്നൽ നഷ്ടപ്പെട്ടതിനു ശേഷവും ചന്ദ്രയാൻ -2 ന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയാനുള്ള പാക്കിസ്ഥാനികളുടെ താൽപര്യം ഉയർന്ന നിലയിലായിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം 'ചന്ദ്രയാൻ 2' നായുള്ള തിരയൽ താൽപര്യം പാക്കിസ്ഥാനിൽ കൂടിയെങ്കിലും ഇന്ത്യയിൽ താരതമ്യേന കുറഞ്ഞു.
സെപ്റ്റംബർ 7 ന് പുലർച്ചെ 12.30 ഓടെയാണ് ചന്ദ്രയാൻ 2 ന്റെ സേർച്ചിങ് താൽപര്യം വർധിക്കാൻ തുടങ്ങിയത്. ഇതിനുശേഷം ചന്ദ്രയാൻ 2 നെക്കുറിച്ചുള്ള തിരയൽ താൽപര്യം കുത്തനെ ഉയർന്ന് പുലർച്ചെ 2.30 ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതോടെ വിവരങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണം കൂടി. ഇസ്രോ ഒരു ഹ്രസ്വ പ്രസ്താവന പുറപ്പെടുവിക്കുമ്പോൾ പുലർച്ചെ 3 വരെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇതാണ് സേർച്ചിങ് കൂടാൻ കാരണമായത്.
ഈ സമയത്തെ പാക്കിസ്ഥാനിലെ ഗൂഗിൾ തിരയൽ ഡേറ്റ വിശകലനം ചെയ്യുകയാണെങ്കിൽ ചന്ദ്രയാൻ 2 നായുള്ള തിരയൽ താൽപര്യം പുലർച്ചെ 2.30 ന് ഉയർന്നതായും പുലർച്ചെ 5.30 വരെ ഉയർന്ന നിലയിലാണെന്നും കാണാം. പാക്കിസ്ഥാനിലെ രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ഇന്ത്യയെയും ഇസ്രോയെയും പരിഹസിച്ചും രംഗത്തെത്തിയിരുന്നു.