ധോനിയും സച്ചിനും ഇന്റര്‍നെറ്റിലെ 'അപകടകാരികള്‍', ലിസ്റ്റ് പുറത്തുവിട്ടത് മെക്കഫി
Mail This Article
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും അപകടകാരികളായ രണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻമാരാണ് സച്ചിൻ ടെൻഡുൽക്കറും മഹേന്ദ്ര സിങ് ധോനിയും. എന്നാൽ ഇവരെ ഓൺലൈനിൽ തിരയുന്നവർ സൂക്ഷിക്കണമെന്നാണ് മെക്കഫി മുന്നറിയിപ്പ് നൽകുന്നത്. ഇവരെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നിങ്ങളുടെ കംപ്യൂട്ടറിലും ഫോണിലും വൈറസ് കയറാൻ സാധ്യത കൂടുതലാണെന്നതാണ് മുന്നറിയിപ്പ്.
ഇത്തരത്തിലുള്ള തിരയൽ ഫലങ്ങളിൽ ഏറ്റവും അപകടകാരിയായ പേരാണ് ധോനി. ധോനി, സച്ചിൻ പേരുകളിലുള്ള നിരവധി മാൽവെയറുകൾ ഇന്റർനെറ്റ് ഉപയോക്താക്കളെ വഴിതെറ്റിക്കുമെന്നാണ് മെക്കഫിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. പട്ടികയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ രണ്ടാം സ്ഥാനത്തും റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് 8 വിജയിയായ ഗൗതം ഗുലാത്തി മൂന്നാം സ്ഥാനത്തുമാണ്.
സൈബര്‍ ക്രിമിനലുകളാണ് ഇതിനു പിന്നില്‍. സെലിബ്രിറ്റികളുടെ പേരുപയോഗിച്ച് അപകടകരമായ സൈറ്റുകളിലേക്ക് നയിക്കുകയും അതുവഴി നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായി ഓൺലൈൻ ക്രിമിലുകളുടെ വെബ്സൈറ്റുകളില്‍ സെലിബ്രിറ്റികളുടെ പേരുള്‍പ്പെടുത്തി ടാഗുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും പ്രശസ്തരായ ക്രിക്കറ്റ്, സിനിമ താരങ്ങളെ സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിളിൽ ഈ ലിങ്കുകൾ വരികയും അതില്‍ ക്ലിക് ചെയ്യുകയും ചെയ്യും.
ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത കണ്ടെന്റ് പ്ലാറ്റ്ഫോമുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനാൽ തന്നെ പ്രധാന കായിക ഇവന്റുകൾ, സിനിമകൾ, ടിവി ഷോകൾ, അവരുടെ പ്രിയപ്പെട്ട സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ എന്നിവ സൗജന്യവും പൈറേറ്റഡു് കണ്ടെന്റുകളും തിരയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും മെക്കഫി എൻജിനീയറിങ്, മാനേജിംഗ് വൈസ് പ്രസിഡൻറ് വെങ്കട്ട് കൃഷ്ണാപൂർ പറഞ്ഞു.
ബോളിവുഡ് സെൻസേഷൻ സണ്ണി ലിയോണും പോപ്പ് ഐക്കൺ ബാഡ്‌ഷയുമായ അപകടകാരികളായ സെലിബ്രിറ്റികളിൽ മുന്നിൽ നിൽക്കുന്നത്. പട്ടികയിൽ ആറാം സ്ഥാനത്തുള്ള രാധിക ആപ്‌തെ, ശ്രദ്ധ കപൂർ ഏഴാമത്, എയ്‌സ് വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ എട്ടാമത്, എയ്‌സ് ഷട്ട്‌ലർ പി.വി. സിന്ധു ഒൻപതാമതും ക്രിസ്റ്റ്യാനോ റൊണാൾഡോ പത്താം സ്ഥാനത്തുമാണ്.
2020 ആകുമ്പോഴേക്കും ഒരു ഇന്ത്യക്കാരന്റെ ശരാശരി പ്രായം ഏകദേശം 29 വയസ്സ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറുന്നുവെന്നും മെക്കഫി റിപ്പോർട്ടിലുണ്ട്. വിലകുറഞ്ഞ ഡേറ്റയും സ്മാർട് ഉപകരണങ്ങളുടെ വ്യാപനവും കാരണം ഓൺലൈനിൽ ജനങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് തുടരും. അത്തരം സാധ്യതകള്‍ മുതലാക്കാൻ സൈബർ കുറ്റവാളികളുടെ സോഫ്റ്റ്‌വെയറുകൾ വ്യാപകമാകുമെന്നും സൈബർ സുരക്ഷാ കമ്പനി അഭിപ്രായപ്പെട്ടു.