നിരക്ക് കൂട്ടുമെന്ന പ്രഖ്യാപനം: വോഡഫോൺ ഐഡിയക്കും എയർടെലിനും കോടികളുടെ നേട്ടം
Mail This Article
ഡിസംബർ ഒന്നിന് സർവീസ് നിരക്കുകൾ കൂട്ടുമെന്ന പ്രഖ്യാപനം വന്നതോടെ മുൻനിര ടെലികോം കമ്പനികളുടെ ഓഹരികൾ വൻ മുന്നേറ്റമാണ് നടത്തിയത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ കോടികളുടെ ലാഭമാണ് രണ്ടു കമ്പനികളും നേടിയത്. വോഡഫോൺ ഐഡിയയുടെയും ഭാരതി എയർടെലിന്റെയും ഓഹരികൾ കഴിഞ്ഞ രണ്ടു ദിവസവും വൻ മുന്നറ്റത്തിലാണ്. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ റെക്കോർഡ് നഷ്ടം രേഖപ്പെടുത്തിയിട്ടും രണ്ട് ടെലികോം കമ്പനികളും കഴിഞ്ഞ മൂന്ന് സെഷനുകളിലും കോടികളുടെ നേട്ടമുണ്ടാക്കി.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ വോഡഫോൺ ഐഡിയ ഓഹരികള്‍ 20 ശതമാനം ഉയർന്നു. മൂന്ന് ദിവസത്തെ നേട്ടം 80 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡിസംബർ ഒന്നിന് മൊബൈൽ സേവന നിരക്ക് ഉയർത്തുമെന്ന് ടെലികോം കമ്പനികൾ അറിയിച്ചതോടെയാണ് ഓഹരി നേട്ടം.
വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികൾ ഡിസംബർ 1 മുതൽ താരിഫുകൾ വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കടക്കെണിയിലായ ടെലികോം കമ്പനികൾ എത്രത്തോളം താരിഫ് വർധിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ക്രമീകരിച്ച മൊത്ത റവന്യൂ കേസിൽ സുപ്രീംകോടതി ഉത്തരവിൽ നിന്ന് ഉണ്ടാകുന്ന ബാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 50,921 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് വോഡഫോൺ ഐഡിയ രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഭാരതി എയർടെൽ ഓഹരികൾ 5.29 ശതമാനം ഉയർന്ന് 430.80 രൂപയിലെത്തി. മൂന്ന് ദിവസത്തെ നേട്ടം 19 ശതമാനമാണ്.
English Summary: Vodafone Idea surges 80%, Airtel 20% in 3 days