മൊബൈൽ നിരക്ക് കൂട്ടിയത് വരിക്കാർക്കും സർക്കാരിനും നല്ലത്, നെറ്റ്‌വർക്ക് മെച്ചപ്പെടുമെന്ന് കോയ്
Mail This Article
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളുടെ താരിഫ് ഉയർത്താനുള്ള നീക്കം ആത്യന്തികമായി ഉപഭോക്താവിനും സർക്കാരിനും ഗുണം ചെയ്യുമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) വക്താവ് പറഞ്ഞു. ഉയർന്ന പ്ലാനുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം നെറ്റ്‌വർക്ക് ഗുണനിലവാരം, പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള നിക്ഷേപം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാമെന്നും പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനമാണ് ലഭിക്കുന്നത്. എന്നാൽ താരിഫ് വർധനവുണ്ടെങ്കിൽ പോലും നാല് വർഷം മുൻപ് നൽകിയതിനേക്കാൾ കുറവ് നിരക്കാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഒരു ജിബി ഡേറ്റയ്ക്ക് 7.7 രൂപ നൽകിയിരുന്നത് നിലവിൽ 11 രൂപയാകും. 2015 ൽ ഒരു ജിബിക്ക് 225 രൂപയും 2010 ൽ ഒരു ജിബിക്ക് 333 രൂപയുമാണ് നൽകിയിരുന്നത്. ഒരു ജിബിക്ക് 11 രൂപ എന്ന നിരക്ക് ഇപ്പോഴും ആഗോള ശരാശരി 8.5 ഡോളറിനേക്കാൾ വളരെ കുറവാണെന്നും കോയ് വക്താവ് പറഞ്ഞു.
മൊത്തത്തിൽ ശരാശരി എപിആർയു കുത്തനെ കുറഞ്ഞിട്ടുണ്ട്. 2010 ൽ 141 രൂപയായിരുന്ന എപിആർയു 2017 ൽ 118 രൂപയായി കുറഞ്ഞു. പിന്നീട് ഇത് 80 രൂപയായി വരെ കുറഞ്ഞിട്ടുണ്ട്. നിരക്ക് വർധിപ്പിച്ചതിലൂടെ നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകൾ, വിഡിയോ സ്ട്രീമിങ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, 5ജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ആത്യന്തികമായി നേട്ടമുണ്ടാകുമെന്നും മാത്യൂസ് പറഞ്ഞു. അതേസമയം വർധിച്ചുവരുന്ന ടെലികോം വ്യവസായ വരുമാനത്തിന്റെ ഒരു പങ്ക് സർക്കാരിനും ലഭിക്കും.