കൊറോണ ഭീതി: ചൈനയിൽ 81 ലക്ഷം മൊബൈലുകൾ നിശബ്ദം, ഇവർ എവിടെ പോയി?
Mail This Article
ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇപ്പോൾ ലോകം ഒന്നടങ്കം വ്യാപിച്ചു കഴിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങിയ വൈറസ് ബാധ ചൈന ഏറെ കുറെ നിയന്ത്രണവിധേയമാക്കിയെങ്കിലും ഇവിടെ നിന്നുവരുന്ന ചില കണക്കുകൾ ചിലരെങ്കിലും ഭീതിപ്പെടുത്തുന്നതാണ്.
ചൈന മൊബൈൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അവർക്ക് 81.16 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നാണ്. ഈ ഉപയോക്താക്കൾ ഇപ്പോൾ എവിടെയാണ്? മറ്റ് കാരിയറുകളിലേക്ക് മാറിയോ? അതോ, അവർക്ക് അവരുടെ ഫോൺ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലേ? എന്നാണ് ചൈനീസ് ട്വിറ്റർ ഉപയോക്താവ് ചോദിക്കുന്നത്. ഇത് സംബന്ധിച്ച് മുൻനിര ചൈനീസ് വെബ്സൈറ്റുകളെല്ലാം വാർത്ത നൽകിയിട്ടുണ്ട്.
23 വർഷത്തിനിടെ ആദ്യമായാണ് ചൈന മൊബൈലിന് ഇത്രയും ഉപയോക്താക്കളെ നഷ്ടപ്പെടുന്നത്. കൊറോണ ഭീതിക്കിടെ ഇത് സംശയത്തിന് ഇടയാക്കുന്നുണ്ട്. കൊറോണ ബാധിച്ച് മരിച്ചവരുടെ കണക്കുകൾ ചൈനീസ് സർക്കാർ കൃത്യമായി പുറത്തുവിടുന്നില്ല എന്നൊരു ആരോപണം നേരത്തെ തന്നെ ഉണ്ട്. ഈ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.
ചൈനയുടെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായം അടുത്ത കാലത്തായി അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ചൈന മൊബൈലിന്റെ 94.2 കോടി ഉപയോക്താക്കളിൽ ഈ ഇടിവ് 1 ശതമാനത്തിൽ താഴെയാണെങ്കിലും എണ്ണത്തിൽ ഗണ്യമായ കുറവ് ഇപ്പോഴും അസാധാരണമായി തോന്നുന്നതാണ്.
1997 മുതൽ, ചൈന മൊബൈൽ എല്ലാ മാസവും വരിക്കാരുമായി ബന്ധപ്പെട്ട ഡേറ്റ പതിവായി പുറത്തിറക്കുന്നുണ്ട്. 2020 ജനുവരിയിൽ ചൈന മൊബൈൽ വരിക്കാരുടെ എണ്ണം 94.94 കോടിയായിരുന്നു. മുൻ മാസത്തേക്കാൾ 8.62 ലക്ഷം കുറവാണ് ഇപ്പോൾ കാണിച്ചിരിക്കുന്നത്. 23 വർഷത്തിനിടെ ആദ്യത്തെ ഇടിവാണിത്. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ചൈന മൊബൈലിൽ 94.26 കോടി വരിക്കാരാണുള്ളത്. ജനുവരിയിൽ നിന്ന് 72.54 ദശലക്ഷത്തിന്റെ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ട് മാസത്തിനുള്ളിൽ മൊത്തം മൊത്തം 81.16 ലക്ഷം കുറവാണ് കാണിക്കുന്നത്.
ഇതിനു പ്രധാന കാരണ കൊറോണ പകർച്ചവ്യാധിയാണെന്ന് പലരും ആരോപിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം നടപ്പിലാക്കിയ ‘നമ്പർ പോർട്ടിങ് നെറ്റ്‌വർക്കുമായി’ ബന്ധപ്പെട്ടതാണെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു. അതായത്, നമ്പർ മാറ്റാതെ തന്നെ നെറ്റ്‌വർക്ക് സ്വതന്ത്രമായി മാറ്റാൻ കഴിയും.