ഇന്ത്യയില്‍ പോൺ വെബ്‌സൈറ്റുകള്‍ സജീവം, കാണുന്നവരും കൂടി; പിന്നെ എന്തിനായിരുന്നു നിരോധനം?
Mail This Article
രണ്ടു വര്‍ഷം മുൻപ് പോണ്‍ വെബ്‌സൈറ്റുകളെല്ലാം ഇന്ത്യയില്‍ നിരോധിച്ചുവെങ്കിലും അവ പൂര്‍വ്വാധികം ശക്തിയോടെ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ തുടരാന്‍ രാജ്യാന്തര വെബ്സൈറ്റുകള്‍ക്ക് ചെറിയൊരു മാറ്റം മതിയായി എന്നതാണ് അതിലേറെ രസകരം. ദശലക്ഷക്കണക്കിനു സ്മാര്‍ട് ഫോണുകളെയും കംപ്യൂട്ടറുകളെയും നീലക്കടലാക്കി തിളച്ചുമറിയുകയാണ് പോണ്‍ ഇപ്പോള്‍ എന്നാണ് അറിയുന്നത്. ഉപയോക്താക്കള്‍ യാതൊരു ഭീതിയുമില്ലാതെ അവ കാണുന്നു. അപ്പോള്‍ പിന്നെ എന്തിനായിരുന്നു പോണ്‍ നിരോധനം എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം, ഡോട്, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലൈസന്‍സ് നേടിയ എല്ലാ സേവനദാതാക്കള്‍ക്കും പോണ്‍ വെബ്‌സൈറ്റുകള്‍ കാണിക്കരുതെന്ന് ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ കത്തു നല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000, സെക്ഷന്‍ 79(3)(b) പ്രകാരം, 'ഈ വെബ്‌സൈറ്റുകളില്‍ പോസ്റ്റു ചെയ്തിരിക്കുന്ന ഉള്ളടക്കം ധാര്‍മികതയ്ക്കും സഭ്യതയ്ക്കും നിരക്കുന്നതല്ല എന്നു കാണച്ച്, ഭരണഘടനയുടെ 19(2) വകുപ്പു പ്രകാരമാണ് സൈറ്റുകളെ നിരോധിക്കാന്‍ ഡോട് ആവശ്യപ്പെട്ടത്. ധാര്‍മികതയ്ക്കും സഭ്യതയ്ക്കും വെളിയില്‍ നില്‍ക്കുന്ന 857 വെബ്‌സൈറ്റുകളാണ് കാണിക്കരുതെന്ന് ആവശ്യപ്പെട്ടത്.
പക്ഷേേ, ലോകത്തെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റുകളായ പോണ്‍ഹബും റെഡ്ട്യൂബും ചെറിയൊരു വിദ്യമാത്രം കാണിച്ച് ഇന്ത്യയില്‍ നിര്‍ബാധം ലഭ്യമാക്കിയിരിക്കുകയാണ്. നിരവധി മിറർയുആർഎലുകളിലൂടെ ഇതെല്ലാം ലഭ്യമാക്കുന്നു. ഡോട്ട് ഓര്‍ഗ് (.org) വിലാസം വാണിജ്യോദ്ദേശമില്ലാത്ത വെബ്‌സൈറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മിക്ക പോൺവെബ്സൈറ്റുകളും ഈ വിലാസം ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഡോട് നെറ്റ് വിലാസം നെറ്റ്‌വര്‍ക്ക് എന്നതിന്റെ ഹ്രസ്വരൂപമാണ്. ഇത് ഇന്റര്‍നെറ്റ്, ഇമെയില്‍, നെറ്റ്‌വര്‍ക്കിങ് സേവനദാതാക്കള്‍ തുടങ്ങിയവരാണ് ഉപയോഗിച്ചു വന്നിരുന്നത്. ഇതും ഇപ്പോൾ പോൺ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യ ഡോട്‌കോം വിലാസങ്ങളെയാണ് നിരോധിച്ചതെന്നതാണ് വളരെ എളുപ്പത്തില്‍ ഈ വെബ്‌സൈറ്റുകള്‍ക്ക് മറികടക്കാനായിരിക്കുന്നത്. വിപിഎന്‍, ഇതര വെബ് ബ്രൗസറുകള്‍, പ്രോക്‌സികള്‍ എന്നിവയിലൊന്നു പോലും വേണ്ടാതെ ഈ വെബ്‌സൈറ്റുകള്‍ ഇവിടെ യഥേഷ്ടം ലഭ്യമാണ്. ജിയോ, വൊഡാഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ ടെലിഫോണ്‍ സേവനദാതാക്കളും തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെ ഇവ കാണിക്കുന്നതു നിർത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണിക്കുന്ന വെബ്‌സൈറ്റുകളും ഇവര്‍ കാണിക്കുന്നില്ലെന്നു തീരുമാനിച്ചിരുന്നു.
2015 ജൂലൈയിലും ഇത്തരത്തിലൊരു പോണ്‍ നിരോധനം കൊണ്ടുവന്നിരുന്നു. എന്നാല്‍, ദിവസങ്ങള്‍ മാത്രമായിരുന്നു അതിന് ആയുസ്. പൊതുവെ ഇന്ത്യക്കാര്‍ പോണോഗ്രാഫിക്കായി സിഡികളെയാണ് ആശ്രയിച്ചിരുന്നതെന്ന് ദി നെക്സ്റ്റ് വെബ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ വാട്‌സാപ് തുടങ്ങിയ ആപ്പുകളാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നതെന്നും പറയുന്നു.
ഇപ്പോള്‍ പോണ്‍ സൈറ്റുകള്‍ നിര്‍ബാധം പ്രദര്‍ശനം തുടരുന്നത് പലരും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ സൈബര്‍ നിയമ വിദഗ്ധന്‍ പവന്‍ ഡുഗല്‍ പറയുന്നത് രാജ്യം അടിയന്തരമായി ഒരു സൈബര്‍ സുരക്ഷാ നിയമം പാസാക്കണമെന്നാണ്. പോണോഗ്രാഫി, കുട്ടികളുടെ അശ്ലീലത പ്രദര്‍ശിപ്പിക്കുക എന്നീ രണ്ടു പ്രശ്‌നങ്ങളും അതിസങ്കീര്‍ണ്ണമാണ്. ഇവ രണ്ടും അതീവ ശ്രദ്ധയോടെ മാത്രമാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു.
പ്രധാനമായും ആണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സെക്‌സ്റ്റിങ്, കുട്ടികളുടെ അശ്ലീലത, സ്ത്രീകള്‍ക്കെതിരെയുള്ള പ്രതികാര വിഡിയോ (revenge porn), സൈബര്‍ തീവ്രവാദം, തുടങ്ങിയവ ഇന്ത്യയില്‍ വന്‍ പ്രശ്‌നങ്ങളായി തീരുകയാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കൈവിട്ടുപോകാവുന്ന അവസ്ഥയിലാണ് ഇവയുള്ളത് എന്നാണ് മിക്കവരും പറയുന്നത്.
English Summary: porn portals back in India