എയർ ഇന്ത്യ വിമാനത്തിനു കരിപ്പൂരിൽ സംഭവിച്ചതെന്ത്? ഫ്ലൈറ്റ് റഡാർ ഡേറ്റ
Mail This Article
രാജ്യത്തെ ഒന്നടങ്കം ഞെടുക്കിയ ദുരന്തമാണ് വെള്ളിയാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിൽ സംഭവിച്ചത്. വെള്ളിഴാഴ്ച കരിപ്പൂർ പ്രദേശത്ത് കനത്ത മഴ കാരണം നേരത്തെ തന്നെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ടായിരുന്നു. പ്രദേശത്ത് വൈകീട്ട് മോശം കാലാവസ്ഥയായിരുന്നു. വിമാനങ്ങൾക്ക് സുഖകരമായി ലാൻഡ് ചെയ്യാൻ സാധ്യമാകുന്ന കാലാവസ്ഥയായിരുന്നില്ല.
ദുബായില്‍ നിന്ന് ഇന്ത്യൻ സമയം 2.14 ന് ടേക്ക് ഓഫ് ചെയ്ത വിമാനം വൈകീട്ട് 7.40 നാണ് കരിപ്പൂരിലെത്തിയത്. 3.56 മണിക്കൂർ യാത്രയിൽ ലാൻഡ് ചെയ്യുന്നത് വരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ലാൻഡിങ് സമയത്തെ മോശം കാലാവസ്ഥ അപകടത്തിലേക്ക് നയിച്ചു.
എയര്‍ ഇന്ത്യ വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്‌ളൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റിന്റെ മാപ്പിങ്ങിൽ നിന്ന് വ്യക്തമാണ്. സ്വീഡിഷ് കമ്പനിയായ ഫ്‌ളൈറ്റ് റഡാര്‍ 24 നല്‍കുന്ന മാപ്പ് അനുസരിച്ച് ദുബായില്‍ നിന്നെത്തിയ ബോയിങ് 737 വിമാനം കരിപ്പൂരിൽ രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി സൂചിപ്പിക്കുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടതോടെയാണ് രണ്ടാം ശ്രമമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിൽ വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടാൽ രണ്ടു പ്രാവശ്യ കൂടി ശ്രമിക്കും. ഇതാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചട്ടങ്ങളിൽ പറയുന്നത്. മൂന്നാം തവണത്തെ ലാൻഡിങും പരാജയപ്പെട്ടാൽ അടുത്തുള്ള, അല്ലെങ്കിൽ നിർദ്ദേശം ലഭിക്കുന്നത് പ്രകാരം വിമാനം തിരിച്ചുവിടണമെന്നതാണ് ചട്ടം.
English Summary: Flight Tracker Site Indicates Plane Tried To Land Twice At Kerala Airport