ADVERTISEMENT

‘ജനറേഷൻ സൂം എന്നാണ് ഇന്നത്തെ തലമുറ സ്വയം വിശേഷിപ്പിക്കുന്നത്. അവർ പഠിക്കുന്നത് ‘സൂം ഇൻ’ യൂണിവേഴ്സിറ്റിയിലാണ്. പലരും നൽകുന്ന ഫീസ് പലതാണ്, പക്ഷേ പഠിക്കുന്നത് സൂം ആപ്പിലാണെന്നതാണ് ഇത്തരം വിശേഷണത്തിനു കാരണം. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും വീട്ടിൽ സൂം ആപ്പിലെ ചർച്ച നിൽത്തിയാൽ കരച്ചിൽ തുടങ്ങും. അവരെ സംബന്ധിച്ചിടത്തോളം ലോകവുമായുള്ള ഒരേയൊരു ആശയവിനിമയമാണ് സൂമിലൂടെ സാധ്യമാകുന്നത്. അങ്ങനെ ഓരോ വീട്ടിലും ‘സൂം ബേബീസും’ വളരുകയാണ്. സൂം ആപ് വഴിയുള്ള ‘ഇന്ററാക്ടിവ് ലേണിങ്’ ഇന്നത്തെ തലമുറയിൽ  അത്രയേറെ മാറ്റം വരുത്തിയിരിക്കുന്നു...’ കോവിഡ് ‌ലോക്‌ഡൗൺകാലത്തെ വിദ്യാഭ്യാസം വിദ്യാർഥികളിലുണ്ടാക്കിയ മാറ്റം ഇത്തരത്തിൽ രസകരമായി അവതരിപ്പിച്ചായിരുന്നു മനോരമ ഓൺലൈൻ ‘ടെക്സ്പെക്‌റ്റേഷന്‍’ രണ്ടാം ദിന പാനൽ ചർച്ചയിൽ ഡോ.അജയ് ഷാ സംസാരിച്ചു തുടങ്ങിയത്. 

 

നേരത്തേ 300 കുട്ടികളുണ്ടെങ്കിൽപ്പോലും അവർക്കു മുന്നിൽനിന്ന് അടുപ്പത്തോടെ ക്ലാസെ‍ടുക്കുന്നുവെന്ന തോന്നൽ ഉണ്ടായിരുന്നു. എന്നാൽ ഓൺലൈൻ ക്ലാസെടുക്കുമ്പോള്‍ ഓഡ‍ിറ്റോറിയത്തിൽ നിന്നു ക്ലാസെടുക്കുന്നതു പോലെയാണ്. അത്രയേറെ അകലം അനുഭവപ്പെടുന്നു. പക്ഷേ കോവിഡ് ലോക്‌ഡൗൺ കാലം ഓൺലൈൻ വിദ്യാഭ്യാസത്തിന് ഏറെ അവസരങ്ങൾ തുറന്നുതന്നിട്ടുണ്ടെന്നും ‘വിദ്യാഭ്യാസ രംഗത്തെ നവരീതികളും ഡിജിറ്റൽ പഠനത്തിലേക്കുള്ള പുതിയ മാറ്റവും’ പാനൽ ചർച്ചയിൽ പങ്കെടുത്ത് യുഎസിലെ ബ്രിസ്റ്റൾ–മയേഴ്‌സ് സ്ക്വിബ് എക്സി. ഡയറക്ടർ ആൻഡ് ഐടി ഹെഡ് ഡോ.അജയ് ഷാ പറഞ്ഞു. 

 

സാങ്കേതികപരമായി ഒട്ടും മുന്നിലല്ലെന്ന് പലർക്കും, പല രാജ്യങ്ങൾക്കും തിരിച്ചറിയാനായതാണ് കോവി‍ഡ്‌കാലം സമ്മാനിച്ച മാറ്റങ്ങളിലൊന്ന്. സമൂഹത്തിൽ സാങ്കേതികമായ അസമത്വം യഥാർഥത്തിൽ പ്രകടമായി. ലാപ്‌ടോപ് ഇല്ലാത്തതിനാൽ ഡൽഹിയിൽ സർവകലാശാല വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം വരെയുണ്ടായി. സമാനമായ പ്രശ്നം പല വികസിത രാജ്യങ്ങളിലുമുണ്ടായിട്ടുണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത മേഖലകൾ യുഎസിലും ഉണ്ടെന്നു പറഞ്ഞാൽ പലരും വിശ്വസിക്കില്ല. വിദ്യാർഥികളിൽ വലിയൊരു വിഭാഗത്തിനു ലഭിക്കുന്ന നേട്ടങ്ങൾ ഇത്തരം പിന്നാക്ക മേഖലകളിൽ താമസിക്കുന്നവർക്കു ലഭിക്കുന്നില്ല. ഇവയിലാണു ചർച്ചയുണ്ടാകേണ്ടത്.

 

ഹൈബ്രിഡ് എജ്യുക്കേഷന്റെ കാലമാണിത്. സ്പെഷലൈസ്ഡ് കോഴ്സുകളിലേക്ക് മാറേണ്ടതുണ്ട്. സർവകലാശാലകളുടെ ‘ബിസിനസ് മോഡലും’ മാറ്റേണ്ട സമയമായി. കോഴ്‌സുകൾ പുതിയ കാല വെല്ലുവിളികൾക്ക് അനുസരിച്ചു മാറ്റണം. ശാസ്ത്രത്തിൽ ഉൾപ്പെടെ ദിനംപ്രതി മാറ്റങ്ങളുണ്ടാവുകയാണ്. പല സർവകലാശാലകൾ ചേർന്ന് കോഴ്സുകൾ രൂപപ്പെടുത്തുന്നത് ആലോചിക്കണം. വിവിധ സർവകലാശാലകളിൽനിന്ന് ഒരേസമയം കോഴ്സുകൾ പഠിക്കുന്നതും ആലോചിക്കാം. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി ചേർന്നും കോഴ്സുകള്‍ തയാറാക്കാം. ഇക്കാര്യങ്ങളെല്ലാം പുതിയ കാലത്തെ കോഴ്സ് ‘ബിസിനസ് മോഡലുകൾ’ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

 

പല സർവകലാശാലകളിലും കോവിഡ്കാലത്ത് വിദ്യാര്‍ഥികൾ ട്യൂഷൻ ഫീസ് തിരികെ ചോദിച്ചു തുടങ്ങി. സർവകലാശാല അനുഭവം അവർക്കു ലഭിക്കുന്നില്ലെന്നു പറഞ്ഞാണത്. ക്ലാസിൽ ഒരുമിച്ചിരുന്നു ചർച്ച ചെയ്യുന്നതിനു പകരം സൂമിലെ ബ്രേക്ക് ഔട്ട് റൂമിലേക്കു മാറുകയാണ് എല്ലാവരും. അതിനിടെ പലരും ക്യാമറ പോലും ഓണാക്കാറില്ല. കണക്ടിവിറ്റി പ്രശ്നമെന്നാണു പറയുന്നത്. പരസ്പരം കാണാതെയാണു ചർച്ചകളെല്ലാം. വിദ്യാർഥികൾക്ക് കോളജിലും സ്കൂളുകളിലുമെന്നതു പോലെ ഓൺലൈൻ ക്ലാസുകൾ കൂടുതൽ ‘എൻഗേജിങ്’ ആക്കുന്നതെങ്ങനെയെന്ന വെല്ലുവിളിയും വിദഗ്ധർക്കു മുന്നിലുണ്ടെന്നും ഡോ.അജയ് ഷാ ചൂണ്ടിക്കാട്ടി.

 

English Summary: Dr. Ajay Shah, Executive Director and Head of IT at Bristol-Myers Squibb, USA, Speaks At Techspectations 2020 Digital Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com