ADVERTISEMENT

മാർക്കും ഗ്രേഡും എത്രയുണ്ടെന്നു മാത്രം നോക്കിയല്ല ഓരോ വിദ്യാർഥിയും എത്രമാത്രം പ്രായോഗിക അറിവ് ആർജിച്ചു എന്നതു കൂടി നോക്കി മാത്രമേ ഇനിയുള്ള കാലം അവരെ വിലയിരുത്താൻ സാധിക്കൂവെന്ന് ഡോ.ശശാങ്കൻ രാമനാഥൻ. എത്ര വലിയ ഗ്രേഡും മാർക്കും ഉണ്ടെങ്കിലും ഒരു ഇന്റർവ്യൂവിൽ ആദ്യ 15 മിനിറ്റ് കടന്നാൽ മാത്രമേ ഏതു സ്ഥാപനത്തിലും ജോലി ലഭിക്കൂ. ഇവാല്യുവേഷനും മാർക്കും മാത്രമല്ല വിദ്യാഭ്യാസത്തിനു പുറത്തുനിന്നുള്ള അറിവും അനിവാര്യമാണ്. ‘ലേണിങ്ങി’നാണു പ്രാധാന്യം നൽകേണ്ടത്. അത് അക്കാദമികം മാത്രമാകരുത്. അത്തരം അറിവുകളെ കേന്ദ്രീകരിച്ചായിരിക്കണം ഓരോ വിദ്യാർഥിയുടെയും പഠനം. 

 

ഓരോ വിദ്യാർഥിയും മുൻകയ്യെടുത്തു പഠിച്ചാൽ മാത്രമേ ഓൺലൈൻ പഠനകാലത്തു മുന്നോട്ടു പോകാനാവുകയുള്ളൂ. ഇത്തരത്തിൽ സ്വയം തിരിച്ചറിഞ്ഞു പഠിക്കാനുള്ള മനോഹരമായ അവസരമാണ് ഓൺലൈൻ പഠനത്തിലൂടെ വിദ്യാർഥികൾക്കു ലഭിച്ചിരിക്കുന്നതെന്നും അമൃത വിശ്വ വിദ്യാപീഠം എൻജിനീയറിങ് വിഭാഗം ഡീല്‍ ഫാക്കൽറ്റിയും ഡിപാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ എൻജിനീയറിങ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സ് പ്രഫസറുമായ ഡോ.ശശാങ്കൻ വ്യക്തമാക്കി. മനോരമ ഓൺലൈൻ ‘ടെക്സ്പെക്‌റ്റേഷന്റെ’ ഭാഗമായുള്ള  ‘വിദ്യാഭ്യാസ രംഗത്തെ നവരീതികളും ഡിജിറ്റൽ പഠനത്തിലേക്കുള്ള പുതിയ മാറ്റവും’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്നത്തെ കാലത്തെ വിദ്യാർഥികൾ ഏറെ ‘സ്മാർട്ട്’ ആണ്. മൊബൈൽ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു മാതാപിതാക്കൾ പഠിപ്പിക്കാതെ തന്നെ അവർ സ്വയം പഠിച്ചെടുക്കുന്നു. പലരും മൊബൈൽ എങ്ങനെ ഉപയോഗിക്കണമെന്ന് മാതാപിതാക്കളെ പഠിപ്പിക്കുകയാണ്. ‘ടെ‌ക് സാവി’ കുട്ടികളാണ് നമുക്കു ചുറ്റിലുമുള്ളത്. അവർക്ക് ഓൺലൈൻ വിദ്യാഭ്യാസം മികച്ച അവസരമാണു നൽകുന്നത്. ബിരുദം ലഭിച്ചു എന്നു കരുതി പഠനം അവിടെ നിർത്തരുത്. ഇവിടെയാണ് ഓൺലൈൻ പഠനത്തിനുള്ള അവസരം മനോഹരമാകുന്നത്. പഠനത്തോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തേണ്ട സമയമാണിതെന്നും ഡോ.ശശാങ്കൻ വ്യക്തമാത്തി.

 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കു വിദ്യാർഥികളെ കൈപിടിച്ചു നടത്തേണ്ട വെല്ലുവിളിയാണ് അധ്യാപകർക്കു മുന്നിലുള്ളത്. ‘ലേണർ സെൻട്രിക്’ രീതിയിലേക്കു പഠനം മാറുമ്പോൾ വരുന്ന കോഴ്‌സ് കണ്ടന്റും വൻതോതിലുള്ളതാണ്. അധ്യാപകർക്കും ഫാക്കൽറ്റിക്കും മുന്നിലെ മറ്റൊരു വൻ വെല്ലുവിളിയാണത്. പഠനം ഓൺലൈനായതിനാൽത്തന്നെ ഗൂഗിൾ പറഞ്ഞു തരാത്തതിനേക്കാളും അധികമായി എന്തു നൽകാനാകുമെന്നും അധ്യാപകരും മെന്റർമാരും ആലോചിക്കേണ്ടി വരും. വിദ്യാർഥികൾക്ക് നേരിട്ട് സ്ഥാപനങ്ങളിലേക്ക് വരാനാകുന്നില്ലെന്നതു സത്യമാണ്. പക്ഷേ അവർക്ക് ഒട്ടേറെ സമയം ലഭിച്ചിരിക്കുന്നു. അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്.

 

ഇ–കണ്ടന്റിലുള്ള നിക്ഷേപം വൻതോതിൽ ഉയരാൻ പോകുകയാണ്. ഒരു ക്ലാസ് റൂമിനു വേണ്ടി പണം മുടക്കുന്നതിനു പകരം ഇ–ലേണിങ്ങിനു പണം മുടക്കുന്നതിനെപ്പറ്റി പലരും ആലോചിച്ചു തുടങ്ങി. ക്ലാസ് റൂം എങ്ങനെ ഫലപ്രദമായി വീട്ടിലെത്തിക്കാമെന്നാണ് ആലോചന. പരമ്പരാഗതമായ രീതിയിലാണോ അതോ ഓൺലൈനായാണോ ബിരുദം നേടിയതെന്ന ചോദ്യങ്ങളും ഉയരാൻ തുടങ്ങുകയാണ്. ഏതു രീതിയിലാണെങ്കിലും ഓരോ തൊഴിൽദാതാവും തങ്ങൾക്ക് ആവശ്യമായ ‘സ്കിൽ’ വിദ്യാർഥികൾക്കുണ്ടോയെന്നാണു നോക്കുന്നത്.

 

അതേസമയം, പൂർണമായും ഓൺലൈൻ രീതിയിലേക്കു മാറരുത്. സമൂഹത്തിൽ ഇടപെട്ടു വേണം കുട്ടികൾ വളരേണ്ടത്. ‘സോഷ്യലൈസിങ്’ എന്താണെന്ന് കുട്ടിക്കാലം മുതൽതന്നെ അവര്‍ തിരിച്ചറിയണം. സമൂഹത്തിൽ എങ്ങനെ ഇടപെടണം, എങ്ങനെ സുഹൃത്തുക്കളെയുണ്ടാക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം പഠിക്കണമെങ്കിൽ ക്ലാസ് റൂം അന്തരീക്ഷം അത്യാവശ്യമാണ്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും കൂടിയാണ് ഓരോ ക്ലാസ് മുറികളും അന്തരീക്ഷമൊരുക്കുന്നത്. അതിനാൽത്തന്നെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ക്ലാസ് റൂം വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം. ഇവർക്ക് ഓൺലൈൻ പഠനമെന്നത് സപ്ലിമെന്ററി മാത്രമാകണം. മാറിയ ഓൺലൈൻ പഠനകാലത്ത് ഒരു ദേശീയ വിദ്യാഭ്യാസ നയം അത്യാവശ്യമാണ്. അതിൽനിന്നു മാറി നിൽക്കാൻ സർക്കാരുകൾക്കാകില്ലെന്നും ഡോ.ശശാങ്കൻ വ്യക്തമാക്കി.

 

English Summary: Dr. Sasangan Ramanathan, Dean-Faculty of Engineering at Amrita University & Ex. CTO AIXTRON, USA, Speaks At Techspectations 2020 Digital Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com