ADVERTISEMENT

തിരുവനന്തപുരം ∙ യാത്രാ വിഡിയോയും ഫുഡ് വിഡിയോയും ചെയ്യാറുണ്ടെങ്കിലും കൂടുതൽ ആളുകൾ കാണുന്നത് ഫുഡ് വിഡിയോ ആണെന്ന് ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർ എബിൻ ജോസ്. മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020ല്‍ ‘ക്രിയേറ്റേഴ്സ് ആൻഡ് ന്യൂ ഏജ് വിഡിയോ പ്ലാറ്റ്ഫോംസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾക്കു കാണാൻ താൽപര്യമുള്ളത് ഫുഡ് വിഡിയോ ആയതിനാൽ യാത്രകളിൽ അതിനാണു പ്രാധാന്യം നൽകുന്നത്. യാത്രക്കാരൻ ആ നാടിന്റെ സംസ്കാരം ഉൾക്കൊള്ളണം. ഒരു നാട്ടിലെ സംസ്കാരത്തെ പരിചയപ്പെടുത്താൻ ഭക്ഷണത്തിനു കഴിയും. ഓൺലൈൻ വഴി കാര്യങ്ങൾ പഠിച്ചാണ് വ്ലോഗറായതെന്നും എബിൻ ജോസ് പറഞ്ഞു.

എംബിഎ കഴിഞ്ഞു കോർപറേറ്റ് ജോലികൾ ചെയ്ത ശേഷമാണ് 2018 ൽ ഫുഡ് ആൻഡ് ട്രാവൽ ആരംഭിച്ചത്. തുടക്കത്തിൽ ക്യാമറ കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വിഡിയോ എടുത്തത്. എങ്ങനെ എഡിറ്റ് ചെയ്യണമെന്നും അറിയില്ലായിരുന്നു. ഇതിനെല്ലാം ഓൺലൈൻ ക്ലാസുകൾ സഹായിച്ചതായും എബിൻ പറഞ്ഞു. ആഫ്രിക്കയുടെ സംസ്കാരവും ഭക്ഷണരീതികളും ജനങ്ങളിലെത്തിക്കുകയാണ് എബിന്റെ അടുത്ത ലക്ഷ്യം.

∙ മൃണാൾ ദാസ് വെങ്കലാട്ട് (വ്ലോഗർ)

സമൂഹമാധ്യമങ്ങൾ ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് ഫുഡ് ആൻഡ് ട്രാവൽ വ്ലോഗറും മാനേജ്മെന്റ് കൺസൽറ്റന്റുമായ മൃണാൾദാസ് വെങ്കലാട്ട്. ഒരു നഗരത്തിൽ താൻ ആദ്യം പോയാൽ ഭക്ഷണം കിട്ടുന്ന സ്ഥലമേതെന്നാണ് തിരക്കുക. ചില വ്ലോഗര്‍മാർ മികച്ച ഭക്ഷണം കിട്ടുമെന്നു പറയുന്ന ഇടങ്ങളുണ്ട്. പക്ഷേ 80 ശതമാനവും തെറ്റായ വിവരമായിരിക്കും. സമൂഹമാധ്യമത്തെ നിങ്ങൾക്കു ശരിയായും തെറ്റായും ഉപയോഗിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണിതെന്നും മൃണാൾ പറഞ്ഞു.

∙ കെയ്ൽ ഫെർണാണ്ടസ് (സിഇഒ ആൻഡ് കോ ഫൗണ്ടർ, മീം ചാറ്റ്)

കണ്ടന്റ് നിർമാണം അനായാസമാക്കി കൂടുതൽ പേരെ ആകർഷിക്കുകയാണ് ലക്ഷ്യം. നല്ല കണ്ടന്റാണെങ്കിൽ കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കും. മീം ഉണ്ടാക്കിയാൽ ഉടൻ പണം കൊടുക്കുന്നതാണ് മീം ചാറ്റിന്റെ രീതി.  മറ്റു മാധ്യമങ്ങളിൽ 99% കാഴ്ചക്കാരും 1 % സ്രഷ്ടാക്കളുമാണ്. മീം ചാറ്റിൽ 90% കാഴ്ചക്കാരും 10% ശതമാനം സ്രഷ്ടാക്കളുമാണ്. 

മീം ഉണ്ടാക്കാൻ എളുപ്പമാണെങ്കിൽ കൂടുതൽ സ്രഷ്ടാക്കൾവരും. അപ്പോൾ കൂടുതൽ കാഴ്ചക്കാർ വരും. അപ്പോൾ കൂടുതൽ വരുമാനം ലഭിക്കും. 30,000 മീം ഒരു ദിവസം കമ്പനി ഉണ്ടാക്കുന്നുണ്ട്. ആളുകൾക്ക് എന്തു കണ്ടന്റാണ് ഇഷ്ടമെന്നു മനസ്സിലാക്കിയാൽ കാര്യങ്ങൾ എളുപ്പമാണ്. ഒരുപാട് കണ്ടന്റ് വരുന്നതിനാൽ അതിൽനിന്നുള്ള തിരഞ്ഞെടുപ്പു പ്രയാസമാണെന്ന പ്രശ്നമുണ്ട്.

∙ ശബരീഷ് നാരായണൻ (സ്റ്റാൻഡ് അപ് കൊമേഡിയൻ)

വിഡിയോകളെ അപേക്ഷിച്ച് സ്റ്റാൻഡ് അപ് കോമേഡിയൻമാർക്കു കാണികളുടെ നേരിട്ടുള്ള പ്രതികരണം അറിയാൻ കഴിയും. ഒരു തമാശ പറഞ്ഞിട്ട് ആരും ചിരിച്ചില്ലെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുന്നത് പ്രശ്നമാകും. ഈ വെല്ലുവിളി വിഡിയോയിലില്ല. കോമഡി ഷോയിലേക്ക് ആളെ കൊണ്ടുവരാൻ മാത്രമാണ് അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലിടുന്നത്. വർഷത്തിൽ ചുരുക്കം സന്ദർഭങ്ങളിലാണിത് ചെയ്യുന്നത്. സമൂഹമാധ്യമത്തിലെ നിരന്തര സാന്നിധ്യത്തിനു താൽപര്യമില്ല. പരിപാടിയുടെ ലൈവ് വിഡിയോ റെക്കോർഡ് ചെയ്യാനും സമ്മതിക്കാറില്ല. തമാശ എല്ലാവരും അറിഞ്ഞാൽ പിന്നീട് അത് ഉപയോഗിക്കാൻ കഴിയില്ല. തമാശ ഒരിക്കൽ പറഞ്ഞാൽ പറഞ്ഞതു തന്നെ. സംഗീത ഷോകളിലേതുപോലെ അത് ആവർത്തിക്കാൻ ആരും ആവശ്യപ്പെടില്ല. 6–7 മാസം തയാറെടുത്താണ് 5 മിനിറ്റ് നേരത്തെ തമാശ പരിപാടി അവതരിപ്പിക്കുന്നത്. ആദ്യം കൊച്ചിയിലെ പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ടെങ്കിൽ ഇപ്പോൾ ആഗോള തലത്തിലാണ് നോട്ടം. ലൈവ് ഷോകളാണ് ഒരു സ്റ്റാൻഡ് അപ് കൊമേഡിയൻ ഇഷ്ടപ്പെടുന്നത്. കോവിഡ് കാലത്തിനുശേഷം എത്രയും വേഗം ലൈവ് ഷോകൾ നടന്നു കാണാനാണ് ആഗ്രഹിക്കുന്നത്.

English Summary: The second day- Techspectations-2020- Digital summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com