ADVERTISEMENT

ഇന്നത്തെക്കാലത്ത് പാട്ടുകേൾക്കാൻ എന്തെളുപ്പമാണ്. മൊബൈലിൽ വിവിധ ആപ്പുകൾ, അവയിൽ ലക്ഷക്കണക്കിന് പാട്ടുകൾ, ജിബിക്കണക്കിന് ഡേറ്റ തരുന്ന ഇന്റർനെറ്റ്. എന്നാൽ ഇതൊന്നും പ്രചാരത്തിലാകാത്ത കാലത്തെ വിപ്ലവമായിരുന്നു കസെറ്റുകൾ. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂടിനുള്ളിൽ കറങ്ങുന്ന റീലുകളിൽ ചുറ്റിയ ടേപ്പുകൾ. കസെറ്റുവള്ളി എന്നു നാടൻ ഭാഷയിൽ പറഞ്ഞിരുന്ന ഈ അദ്ഭുതവള്ളികളിൽ ജനങ്ങൾ പുതിയ സിനിമകളിലെ ഗാനങ്ങൾ കേട്ടു... ടേപ്പ് റിക്കോർഡറുകൾ തരംഗമായിരുന്ന കാലത്ത് ചൂടപ്പം പോലെയാണ് കസെറ്റുകൾ വിറ്റുപോയത്. പിൽക്കാലത്ത് സിഡി യുഗം വന്നതോടെ ഇവ പതിയെ മറയാൻ തുടങ്ങി.ഒരു ദശാബ്ദത്തിന്റെ ഓർമകളും പേറി.

 

കസെറ്റുകളുടെയും സിഡികളുടെയും കണ്ടുപിടിത്തത്തിനു ചുക്കാൻ പിടിച്ച ഡച്ച് എൻജിനീയർ ലൂ ഓറ്റെൻസ് കഴിഞ്ഞ ദിവസം വിടപറഞ്ഞു. 94 വയസ്സുണ്ടായിരുന്ന അദ്ദേഹം നെതർലൻഡ്‌സിലെ ബ്രബാന്റിലുള്ള തന്റെ വീട്ടിൽ വച്ചാണ് വാർധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചത്.

 

1926 ജൂൺ 21ന് നെതർലൻഡ്‌സിലെ ബെല്ലിങ്വോൾഡിൽ അധ്യാപകരായ മാതാപിതാക്കളുടെ മകനായാണ് ഓറ്റെൻസിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ സാങ്കേതികവിദ്യയിൽ ഒരു പ്രതിഭയായിരുന്നു ഓറ്റെൻസ്. രണ്ടാം ലോകയുദ്ധകാലത്ത് തന്റെ കുടുംബാംഗങ്ങൾക്കു കേൾക്കാനായി ഒരു റേഡിയോ നിർമിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ പ്രധാന നേട്ടം. യൗവനത്തിൽ കുറച്ചു കാലം ഡച്ച് വ്യോമസേനയിൽ സൈനികനായി ജോലി ചെയ്ത ശേഷം അദ്ദേഹം ഡെൽഫ്റ്റ് സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിങ് ബിദുദപഠനത്തിനായി ചേർന്നു.

 

എൻജിനീയറിങ് പഠനത്തിനു ശേഷം പ്രശസ്ത കമ്പനിയായ ഫിലിപ്‌സിൽ, 1952ലാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്. തികഞ്ഞ ആശയസമ്പന്നതയും സ്ഥിരോൽസാഹവും കൈമുതലായുണ്ടായിരുന്ന ആ ഇരുപത്തിയഞ്ചുകാരൻ യുവാവിനു ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഉദ്യോഗക്കയറ്റങ്ങൾ കിട്ടി. ഒടുവിൽ തന്റെ 33 ാം വയസ്സിൽ കമ്പനിയുടെ പ്രോഡക്ട് ഡവലപ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയായി മാറിയ അദ്ദേഹം ലോകത്തെ ആദ്യ പോർട്ടബിൾ ടേപ് റിക്കോർഡർ നിർമിച്ചു. പത്തുലക്ഷത്തിലധികം ടേപ്പ് റിക്കോർഡറുകളാണു തുടർന്ന് വിറ്റുപോയത്.

 

ഓറ്റെൻസ് ഗവേഷണം തുടങ്ങുന്ന കാലത്തിനു മുൻപ് ഒരുപാട് വലുപ്പമുള്ള റീൽ ടു റീൽ ടേപ്പ് സംവിധാനമായിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്.ഇതിന്റെ സൗകര്യമില്ലായ്മയാണ് പോക്കറ്റിൽ വയ്ക്കാവുന്ന കസെറ്റ് എന്ന ആശയത്തിലേക്കു ഓറ്റെൻസിനെ നയിച്ചത്. 1963ൽ കസെറ്റുകൾ പുറത്തിറങ്ങി. ഒരു സിഗരറ്റ് പായ്ക്കറ്റിനേക്കാൾ ചെറുത് എന്ന മുഖവുരയോടെയാണ് ഇവ പുറത്തിറങ്ങിയത്. വൻവിപ്ലവം സൃഷ്ടിച്ച ഈ കസെറ്റുകൾ പിന്നീട് ജപ്പാനിലെ സോണി കമ്പനിയും ഏറ്റെടുത്തു.പതിനായിരം കോടി കസെറ്റുകൾ ലോകത്തു വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. സംഗീതത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഈ വിധം ഓറ്റെൻസ് നൽകിയ സംഭാവന പകരം വയ്ക്കാനാകാത്തതാണ്.

 

കസെറ്റുകൾക്ക് ശേഷം ലോകമാകെ മാറ്റിമറിച്ച സിഡി യുഗത്തിനും തുടക്കമിട്ടത് ഓറ്റെൻസാണ്.നമ്മുടെ നാട്ടിൽ ഈ നൂറ്റാണ്ടിന്‌റെ തുടക്കത്തിലാണ് സിഡികൾ പ്രചുരപ്രചാരം നേടിയതെങ്കിലും ഇതു ശരിക്കും വികസിപ്പിച്ചത് 1982ലാണ്. 1978ൽ തന്നെ കോംപാക്റ്റ് ഡിസ്‌ക് എന്ന ആശയം ഫിലിപ്‌സ് കമ്പനി രൂപീകരിച്ചിരുന്നു. ഓറ്റെൻസിനായിരുന്നു ഇതിന്‌റെയും നേതൃത്വചുമതല. ജാപ്പനീസ് കമ്പനിയായ സോണിയുമായി ഫിലിപ്‌സ് സഹകരിച്ചാണു സിഡി എന്ന ആശയം പൂർണതയിലെത്തിച്ചത്. 12 സെന്‌റിമീറ്റർ വ്യാസത്തിൽ 74 മിനിറ്റോളം ശബ്ദം റിക്കോർഡ് ചെയ്യാവുന്ന സിഡിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇതോടെ കസെറ്റ്, ടേപ് യുഗത്തിന്‌റെ അവസാനമായെന്നു ഓറ്റെൻസ് പ്രഖ്യാപിച്ചു.കസെറ്റുകൾ വിറ്റതിന്‌റെ രണ്ടര ഇരട്ടി അധികം സിഡികൾ ലോകത്തു വിറ്റിട്ടുണ്ടെന്നാണു കണക്ക്.

 

കസെറ്റുകൾ പലർക്കും ഗൃഹാതുരത്വത്തിന്‌റെ ചിഹ്നങ്ങളാണ്. 2016ൽ  ചില കസെറ്റ് പ്രേമികൾ ചേർന്ന് കസെറ്റ് എന്ന പേരിൽ തന്നെ ഒരു ഡോക്യുമെന്‌ററി ചിത്രീകരിച്ചു. ഇതിന്‌റെ ഭാഗമായി ഓറ്റെൻസിനെ ഇന്‌റർവ്യൂ ചെയ്യുകയും ചെയ്തു. കസെറ്റുകളുടെ ഗുണഗണങ്ങൾ ഓറ്റെൻസ് വർണിക്കുന്നതു പ്രതീക്ഷിച്ചു ചെന്ന അവരെ അദ്ദേഹം വഴക്കു പറയുകയാണ് ചെയ്തത്. സാങ്കേതികവിദ്യകൾ മാറിമറിയുമെന്നും അവയെ ഗൃഹാതുരത്വത്തിൽ തളച്ചിടുന്നത് നല്ല പ്രവണതയല്ലെന്നും അവരെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അടിമുടി ഒരു എൻജിനീയറായിരുന്നു ഓറ്റെൻസ്. എന്നും പുതുമയെ സ്‌നേഹിച്ച സാങ്കേതികവിദഗ്ധൻ.

 

English Summary: Cassette tape and CD inventor lou ottens dead at 94

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com