ADVERTISEMENT

കോവിഡ് മഹാമാരിയിൽ താൽക്കാലികമായെങ്കിലും നിശ്ചലമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥ, ഗാൽവാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉലഞ്ഞ ഇന്ത്യ ചൈന ബന്ധം... ഈ രണ്ടു പ്രതിസന്ധികൾക്കിടയിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും തദ്ദേശീയമായ ഉൽപാദന-വിതരണ-വിപണന സാധ്യതകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ ‘ആത്മനിർഭർ ഭാരത് ’ എന്നപേരിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്.  ഇതിന്റെ ചുവടു പിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയം മുന്നോട്ടു വെച്ചത്. ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ വാങ്ങുകയും, അതിനെ ആഗോള തലത്തിൽ പ്രചരിപിക്കുകയും ചെയ്യുക എന്നതാണ് വോക്കൽ ഫോർ ലോക്കൽ എന്ന ആശയത്തിലൂടെ പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമിത മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ വലിയ പ്രചാരണം നൽകുകയും, സൂം ആപ്പിന് ബദലായി ആലപ്പുഴയിലെ ടെക്‌ജെൻഷ്യ നിർമിച്ച വി കൺസോൾ എന്ന ആപ്പ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.  എന്നാൽ ആത്മനിർഭർ ഭാരത് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ.

 

രാജ്യത്തെ കളിപ്പാട്ട നിർമാണ-വിപണന മേഖലയിലാണ് ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിലൂടെ സർക്കാർ അടുത്തതായി പരിഷ്കരണം കൊണ്ട് വരാൻ ലക്ഷ്യമിടുന്നത്. രാജ്യത്ത് വിറ്റഴിക്കുന്ന മൊത്തം കളിപ്പാട്ടങ്ങളുടെ തൊണ്ണൂറു ശതമാനവും ചൈന, ശ്രീലങ്ക, തായ്‌വാൻ, ഹോങ്കോങ്, മലേഷ്യ മുതലായ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വിപണി കയ്യടക്കി വെച്ചിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഏഴു ലക്ഷം കോടി വിപണി മൂല്യമുള്ള ലോക കളിപ്പാട്ട വിപണിയിൽ ആകട്ടെ ഇന്ത്യയുടെ സംഭാവന തീർത്തും നാമമാത്രമാണ്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 1.5 ബില്യൺ ഡോളറാണ് ഇന്ത്യൻ കളിപ്പാട്ട വിപണിയുടെ വാണിജ്യ മൂല്യം. ലോക വിപണിയിൽ വെറും 0.5 ശതമാനം മാത്രമാണ് ഇന്ത്യൻ സംഭാവന. ശരാശരി 285 മില്യൺ അമേരിക്കൻ ഡോളറിന്റെ കളിപ്പാട്ട ഇറക്കുമതിയാണ് ഇന്ത്യയിൽ കഴിഞ്ഞ മുന്ന് വർഷത്തിനിടെ ഉണ്ടായിട്ടുള്ളത്. 100 ശതമാനം വിദേശ നിക്ഷേപമാണ് കളിപ്പാട്ട വിപണിയിൽ നിലവിൽ ഇന്ത്യയിൽ അനുവദിച്ചിരിക്കുന്നത്. 

 

ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് മറ്റൊരു പ്രതിസന്ധി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ 2019ൽ ഡൽഹിയിൽ നടത്തിയ സർവേയിൽ ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളിൽ 67 ശതമാനവും ഗുണനിലവാരം ഇല്ലാത്തവ ആണെന്ന് കണ്ടെത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിനെ മറികടക്കാൻ കഴിഞ്ഞ സെപ്റ്റംബർ മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾക്ക് ഗുണനിലവാര പരിശോധന ചട്ടങ്ങൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ഒപ്പം ഇറക്കുമതി ചെയുന്ന കളിപ്പാട്ടങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽ നിന്നും 60 ശതമാനം ആക്കി വർധിപ്പിക്കുകയും ചെയ്തു. ഈ നടപടികളിലൂടെയെല്ലാം കേന്ദ്ര സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നത് ചൈനീസ് ഇറക്കുമതിക്ക്  കടിഞ്ഞാൽ ഇടുക എന്നതാണ്.

 

toycathon-2021

മൻ കി ബാത്തിൽ വോക്കൽ ഫോർ ലോക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ നിർമിത കളിപ്പാട്ടങ്ങളുടെ നിർമാണവും വിപണനവും ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാനായി 2020 ഓഗസ്റ്റിൽ മുതിർന്ന മന്ത്രിമാരുടെയും, ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം പ്രധാനമന്ത്രി വിളിച്ചു കൂട്ടി. രാജ്യത്തെ പ്രാദേശിക സംസ്കാരങ്ങൾ, മിത്തുകൾ, പുരാണങ്ങൾ, ഫോക്‌ലോർ മുതലായവയെ ആധാരമാക്കി ആഭ്യന്തര കളിപ്പാട്ട നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്‌ഷ്യമെന്ന് ഈ യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഡിജിറ്റൽ ഗെയിമിങ് രംഗത്ത് ഇന്ത്യൻ തീമുകൾ ആധാരമാക്കി ഗെയിമുകൾ നിർമിക്കുന്നതിനും സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. ഈ തീരുമാനങ്ങളുടെയെല്ലാം തുടർച്ചയായി രാജ്യത്ത് എട്ട് കളിപ്പാട്ട നിർമാണ ക്ലസ്റ്ററുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി കർണാടകയിലെ കോപ്പാലിൽ ആണ് ഇത്തരത്തിൽ രാജ്യത്തെ ആദ്യ കളിപ്പാട്ട നിർമാണ ക്ലസ്റ്റർ നിലവിൽ വരുന്നത്. മധ്യപ്രദേശിൽ മൂന്ന് ക്ലസ്റ്ററുകൾ, രാജസ്ഥാനിൽ രണ്ട്‌, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും ആണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്ന കളിപ്പാട്ട നിർമാണ ക്ലസ്റ്ററുകൾ. രാജ്യത്തെ പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ  ലക്ഷ്യമിട്ടു നടപ്പാക്കുന്ന SFRUTI (Scheme of Fund for Regeneration of Traditional Industries) പദ്ധതിയിലൂടെയാണ് കളിപ്പാട്ട നിർമാണ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നത്. 

 

∙ ടോയ്ക്കത്തോൺ 2021 

 

രാജ്യത്ത് തദ്ദേശീയമായ കളിപ്പാട്ട നിർമാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, ടെക്‌സ്റ്റൈൽസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം, വാണിജ്യം എന്നീ മന്ത്രാലയങ്ങൾ ചേർന്ന് ടോയ്ക്കത്തോൺ 2021 എന്ന പേരിൽ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യൻ സംസ്കാരവും ചരിത്രവും, ഇന്ത്യയെ കുറിച്ചുള്ള അറിവും ധാർമിക മൂല്യങ്ങളും, പഠനം -വിദ്യാഭ്യാസം- സ്‌കൂൾ, സാമൂഹിക മാനുഷിക മൂല്യങ്ങൾ, തൊഴിൽ അധിഷ്ഠിതം, പരിസ്ഥിതി, ദിവ്യാങ്ക് (ഭിന്നശേഷിക്കാർ ), പരമ്പരാഗത ഇന്ത്യൻ കളിപ്പാട്ടങ്ങൾ, ക്രിയേറ്റീവ് എന്നിങ്ങനെ ഒൻപതു മേഖലകളെ ആധാരമാക്കി വിദ്യാർഥികൾക്കും, കളിപ്പാട്ട നിർമാതാക്കൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി ടോയ്ക്കത്തോൺ 2021. 50 ലക്ഷം രൂപയാണ് ടോയ്‌ക്കത്തോൺ വിജയികൾക്ക് സമ്മാനമായി ലഭിക്കുക. രാജ്യമൊട്ടാകെ നിരവധി വിദ്യാർഥികളും സംരംഭകരുമാണ് ടോയ്കത്തോണിൽ പങ്കെടുത്തത്. 

 

രണ്ടായിരത്തി ഇരുപത്തിനാലോടെ രാജ്യത്തെ മൊത്തം കളിപ്പാട്ട വിപണി 330 കോടി ഡോളർ ആകുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം കണക്കുകൂട്ടുന്നത്. രാജ്യത്തെ ഭൂരിഭാഗം കളിപ്പാട്ട നിർമാണ വ്യവസായങ്ങളും അസംഘടിതമായ - സൂക്ഷ്മ -ചെറുകിട -ഇടത്തരം (msme ) മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രാദേശികമായ കളിപ്പാട്ട നിർമാണത്തെ പ്രോത്സാഹിപ്പിക്കാൻ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തുന്ന പദ്ധതികൾ ഈ മേഖലയിലെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ പടി പടി ആയി ഈ വിപണിയിലെ ചൈനീസ് സ്വാധീനവും കുറച്ചുകൊണ്ടുവരിക എന്നതാണു ആത്യന്തികമായി കേന്ദ്ര സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നത്.

 

(ലേഖകൻ കേരള സർവകലാശാലയുടെ മാനേജമെൻറ് പഠനവകുപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് ഇൻ കേരളയിൽ ഗവേഷകനാണ്.)

 

English Summary: Modi’s latest Atmanirbhar Bharat push involves Indian toys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com