1,80,310 കോടി കടം, 44,233 കോടി നഷ്ടം, രക്ഷയില്ലാതെ വോഡഫോൺ ഐഡിയ
Mail This Article
രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മിക്ക കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. വോഡഫോൺ ഐഡിയയുടെ നാലാം പാദ റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യം വ്യക്തമാണ്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ കടം 1,80,310 കോടി രൂപയാണ്. രണ്ടു വർഷം മുൻപ് ഇത് 1.02 ലക്ഷം കോടി രൂപയായിരുന്നു
സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാരിന് ലൈസൻസ്, സ്പെക്ട്രം ഫീസ് കുടിശിക നൽകാനായി വൻ തുക നീക്കിവയ്ക്കേണ്ടിവന്നതോടെയാണ് വോഡഫോൺ ഐഡിയക്ക് നാലാം പാദത്തിലും ഭീമമായ നഷ്ടം രേഖപ്പെടുത്തേണ്ടി വന്നത്. കടക്കെണിയിലായ വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐഎൽ) 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം 7,022.8 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 11,643.5 കോടി രൂപയുടെ നഷ്ടമായിരുന്നു.
നാലാം പാദത്തിൽ 9,607.6 കോടി രൂപയുടെ വരുമാനമാണ് വി രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ ഇത് 10,894.1 കോടി രൂപയായിരുന്നു. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 2019-20 ലെ 73,878.1 കോടിയിൽ നിന്ന് 44,233.1 കോടി രൂപയായി കുറഞ്ഞു. മൊത്തം വാർഷിക വരുമാനം എട്ട് ശതമാനം കുറഞ്ഞ് 42,126.4 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 45,996.8 കോടി രൂപയായിരുന്നു.
2021 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം മൊത്തം കടം 1,80,310 കോടി രൂപയാണ്. 96,270 കോടി രൂപയുടെ സ്‌പെക്ട്രം പേയ്‌മെന്റ് ബാധ്യതകൾ, എജിആർ (ക്രമീകരിച്ച മൊത്ത വരുമാനം) 60,960 കോടി രൂപയുടെ ബാധ്യത, ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള കടം 23,080 കോടി രൂപ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നാലാം പാദത്തിൽ മൊത്തം വരിക്കാരുടെ എണ്ണം 26.78 കോടിയാണ്. മുൻ പാദത്തിനേക്കാൾ 20 ലക്ഷത്തിന്റെ ഇടിവാണിത് കാണിക്കുന്നത്. അതേസമയം, ഐയുസി നീക്കം ചെയ്തതിനെത്തുടർന്ന് നാലാം പാദത്തിൽ ആളോഹരി പ്രതിമാസ വരുമാനം (എആർപിയു) 107 രൂപയായി കുറഞ്ഞു. മുൻപാദത്തിൽ എആർപിയും 121 രൂപയായിരുന്നു. ഇതും കമ്പനിക്ക് വൻ തിരിച്ചടിയാണ്.
വിവരങ്ങൾക്ക് കടപ്പാട്: ഐഎഎൻഎസ്
English Summary: Vodafone, idea posts Rs 44,233 crore loss in last year