വൻകിട ടെക് കമ്പനികൾ കേരളത്തിലേക്ക്, കൊച്ചിയിൽ അത്യാധുനിക ഡെവലപ്മെന്റ് സെന്റർ തുടങ്ങുമെന്ന് ഐബിഎം
Mail This Article
കേരളത്തിൽ നിക്ഷേപമിറക്കാൻ വൻകിട ടെക് കമ്പനികൾ മുന്നോട്ടുവരുന്നുണ്ടെന്ന് റിപ്പോർട്ട്. രാജ്യത്തെ ടയർ 2 നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനികളുടെ ഭാവി നിക്ഷേപ പദ്ധതികൾക്കായി കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥലം തേടുന്നുണ്ട്. ചില കമ്പനികൾ ഇതിനകം തന്നെ സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐബിഎം പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കുമെന്ന് അറിയിച്ചു. ഹൈബ്രിഡ് ക്ലൗഡ്, നിർമിതബുദ്ധി സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിച്ചെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്
മുഖ്യമന്ത്രിയുടെ പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ:
ഐടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐബിഎം സോഫ്റ്റ്‌വെയർ ലാബ്സിന്റെ സെന്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്. ചൊവ്വഴ്ച ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐബിഎം ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്സിന്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്‌മകമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കുവയ്ക്കാനും അഭിപ്രായ നിർദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു.
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡേറ്റ, നിർമിതബുദ്ധി, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉൽപന്നങ്ങൾ നിർമിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവർത്തനം. ഐബിഎം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകും. കേരളത്തിന്റെ ആത്‌മാർഥമായ പിന്തുണ ഇക്കാര്യത്തിൽ അവർക്കു ഉറപ്പു നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Tech giant IBM is setting up a new office in Kochi