ADVERTISEMENT

കോവിഡ് ലോക്ഡൗൺ തുടങ്ങിയപ്പോൾ പാചകവും ഓൺലൈൻ മീറ്റിങ്ങുകളും മിക്കവർക്കും ഹരമായിരുന്നു. വർക് ഫ്രം ഹോമിന്റെ കാപ്പികുടി സീസൺ ബോറടിക്കാൻ അധികകാലം വേണ്ടിവന്നില്ല. ജോലി സമയത്തിനു കൃത്യതയില്ലാതായി. ഓൺലൈൻ മീറ്റിങ് പ്ലാറ്റ്ഫോമുകൾ മാറിമാറിക്കയറി രാത്രിയാകുമ്പോൾ വട്ടാകുന്ന സ്ഥിതി. ‘സൂം തളർച്ച’ എന്നു പേരു വീണ ആ കഷ്ടാവസ്ഥയെപ്പറ്റി പുതിയൊരു പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. ക്യാമറയാണു വില്ലൻ എന്നാണ് അതിലെ കണ്ടെത്തൽ. 

 

ഓൺലൈൻ മീറ്റിങ്ങിനായി കംപ്യൂട്ടറിലെയോ ഫോണിലെയോ ക്യാമറ ഫുൾടൈം ഓൺ ചെയ്തുവച്ച് തുറിച്ചുനോക്കിയിരിക്കുന്നവർക്കാണ് ക്യാമറ ഓഫാക്കി മീറ്റിങ്ങിലിരിക്കുന്നവരെക്കാൾ ക്ഷീണമെന്ന് യുഎസിലെ അരിസോന സർവകലാശാലയിലെ ഗവേഷകരാണു കണ്ടെത്തിയിരിക്കുന്നത്. ഒരു മാസം 103 പേരെ നിരീക്ഷിച്ചുനടത്തിയതാണ് പഠനം. 1400 നിരീക്ഷണങ്ങൾ റെക്കോഡ് ചെയ്താണു വിശകലനം നടത്തിയത്. 

 

കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ യോഗങ്ങളിലെ ബോറടി കുറയുമെന്നും ആളുകൾ ‘ലൈവ്’ ആയിരിക്കുമെന്നുമൊക്കെയുള്ള പരമ്പരാഗത കണ്ടെത്തലൊക്കെ കാറ്റിൽ പറത്തുന്നതാണ് പഠനറിപ്പോർട്ട്. യോഗങ്ങളിൽ ‘സജീവ പങ്കാളിത്തം’ കൂടുതലും നടത്തുന്നത് ക്യാമറ ഓഫാക്കിയിരിക്കുന്നവരാണെന്ന് ഗവേഷകർ പറയുന്നു. 

അതിലുമുപരി, ക്യാമറ ഓൺ ആയിരിക്കുന്നത് ആളുകളെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. ‘പ്ലസന്റ്’ ആയിരിക്കണമല്ലോ എപ്പോഴും. പുഞ്ചിരിയും സ്മാർട് ഭാവവും എപ്പോഴും നിലനിർത്താൻ ശ്രമിച്ച് അവർ തളരുന്നു. പിന്നെയോ, വീട്ടുകാർ അടുത്തേക്കു വന്ന് ക്യാമറയിൽ പ്രത്യക്ഷപ്പെടുന്നത് തടയാനുള്ള ടെൻഷനും. കുഞ്ഞുങ്ങളെ നോക്കുന്ന ഉത്തരവാദിത്തം കൂടിയുള്ളവരാണെങ്കിൽ ഈ ടെൻഷൻ കൂടും. 

 

പുതുതായി ജോലി കിട്ടുന്നവർ, ‘മിടുക്ക്’ കാണിക്കാൻ ക്യാമറ എപ്പോഴും ഓണായിരിക്കാൻ താൽപര്യപ്പെടുന്നതായും പഠനത്തിലുണ്ട്. ക്യാമറ ഓൺ ആയിരിക്കണമെന്നു നിർബന്ധം പിടിക്കാതിരിക്കുകയാണ് കമ്പനികൾക്കു നല്ലതെന്ന് ഗവേഷകർ വിലയിരുത്തി. 

 

English Summary: Turning off your camera for video meetings makes you more productive and less tired, according to psychologists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com