സിദ്ധാര്‍ഥ് ബാനര്‍ജി: ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയെ സജീവമാക്കാന്‍ ഒരു പോരാളി
Mail This Article
വിദ്യാഭ്യാസ മേഖലയില്‍ യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനിയായ പിയേഴ്‌സണ്‍ ഈ വര്‍ഷം ജൂണില്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി. തങ്ങളുടെ കമ്പനിയെ ഇന്ത്യയിലും ഏഷ്യയിലും ഇനി നയിക്കുക സിദ്ധാര്‍ഥ് ബാനര്‍ജിയായിരിക്കും എന്നായിരുന്നു അത്. വിദ്യാഭ്യാസ രംഗത്തുള്ള സിദ്ധാര്‍ഥിന്റെ നിസ്തുലമായ അനുഭവസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തി ഈ മേഖലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയാണ് ലക്ഷ്യമെന്നും പിയേഴ്‌സണ്‍ പറഞ്ഞു.
ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം
സിദ്ധാര്‍ഥിനും പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ആവേശമായിരുന്നു. കാരണം കോവിഡ്-19 മഹാമാരി വന്നതിനു ശേഷം വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണല്ലോ സാക്ഷ്യം വഹിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ രാജ്യാന്തര വിദ്യാഭ്യാസ മേഖലയില്‍ പയറ്റിത്തെളിഞ്ഞ അദ്ദേഹത്തിന് പുതിയ സാഹചര്യം എങ്ങനെ മുതലെടുക്കണമെന്നതിനെക്കുറിച്ച് മറ്റുള്ളവർക്കില്ലാത്ത ധാരണയുണ്ട്. ഇന്ത്യയിലും ഏഷ്യയിലും വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ് പടരുന്ന സമയമാണിതെന്ന അദ്ദേഹത്തിന്റെ വിലയിരുത്തലും ശ്രദ്ധേയമാണ്. പിയേഴ്‌സണിലെ ജോലി ഏറ്റെടുത്ത സമയത്ത് അദ്ദേഹം പറഞ്ഞത് തന്റെ കമ്പനിക്ക് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിൽ വിലയേറിയ സംഭാവനകള്‍ നൽകാനാകുമെന്നാണ്. ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ തെളിവാണ്.
ബിസിനസ് ഭാഷയില്‍ പറഞ്ഞാല്‍ സിദ്ധാര്‍ഥില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം കമ്പനിക്ക് ഇന്ത്യയിലുള്ള ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) തന്ത്രം മെച്ചപ്പെടുത്തുക എന്നതാണ്. ഇന്ത്യയിലും ഏഷ്യയിലും ഉന്നത വിദ്യാഭ്യാസ മേഖലയുമായി നേരിട്ടു ബന്ധം സ്ഥാപിക്കുക എന്ന പിയേഴ്‌സണിന്റെ തന്ത്രമായിരിക്കും അദ്ദേഹം നടപ്പാക്കുക.
കേരളത്തിലെ ഏറ്റവും മികച്ച ടെക്‌നോളജി സമ്മേളനമായ ടെക്‌സ്‌പെക്ടേഷന്‍സില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ സിദ്ധാർഥും എത്തുന്നു. മനോരമ ഓണ്‍ലൈന്‍ ആതിഥേയത്വം വഹിക്കുന്ന ടെക്‌സ്‌പെക്ടേഷന്‍സില്‍, ഉരുത്തിരിഞ്ഞു വരുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെയും പ്രതീക്ഷകളെയും കുറിച്ച് അധ്യാപന മേഖലയിലെ വിദഗ്ധന്റെ കാഴ്ചപ്പാട് സിദ്ധാര്‍ഥ് വിശദീകരിക്കും. ഹൈപ്പര്‍-ലേണിങ് എന്ന പുതിയ സാധ്യതയെക്കുറിച്ച് മതിപ്പുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കായി കാതോര്‍ക്കുകയാണ് ശ്രോതാക്കള്‍. പുതിയ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള വിദ്യാഭ്യാസ രീതിയാണിത്.
∙ ഔദ്യോഗിക ജീവിതം മികച്ചത്
ലക്‌നോവിലെ ലാ മാര്‍ട്ടിനിയെറി (La Martiniere) കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹം ആഗോള തലത്തില്‍ കണ്‍സ്യൂമര്‍-സാങ്കേതികവിദ്യാ മേഖലയിലെ ഒരു പ്രധാനിയാണ്. ഡിജിറ്റല്‍ മേഖലയുടെ സാധ്യതകളെക്കുറിച്ച് അവബോധമുള്ള സിദ്ധാർഥ് മാര്‍ക്കറ്റിങ് രംഗത്ത് ധാരാളം പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയിൽ സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സിദ്ധാര്‍ഥ് നേരത്തേ കെസ്റ്റാര്‍ട്ട് (KStart-കലാരീസ്സീഡ് ഫണ്ട്) കമ്പനിയുടെ നിക്ഷേപ ഉപദേശക കമ്മറ്റിയില്‍ അംഗമായിരുന്നു. ഇപ്പോഴും രാജ്യത്തെ ചില പ്രധാനപ്പെട്ട അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. പുതിയ കാലത്തെ ഡിജിറ്റല്‍ മാധ്യമരംഗത്തും ഡി2സി സിപിജി സ്റ്റാര്‍ട്ടപ്പുകളിലും അദ്ദേഹം ഒരു എയ്ഞ്ചല്‍ നിക്ഷേപകനുമാണ്. ഇത്തരത്തിലുള്ള കമ്പനികള്‍ തുടങ്ങുന്നവര്‍ക്ക് ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. 21 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ സിദ്ധാർഥ് ഇന്ത്യ, സിംഗപ്പൂര്‍, യുകെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലടക്കം ജോലിയെടുത്തിട്ടുണ്ട്.
പിയെഴ്‌സണില്‍ ചേരുന്നതിനു മുൻപ് അദ്ദേഹം ഗെയിംസ്24X7 കമ്പനിയുടെ സിആര്‍ഒയും ആഗോള സിഎംഒയും ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 21-ാം നൂറ്റാണ്ടിനു ചേരുന്ന തരത്തിലുള്ള ഒരു ഗെയിം വികസിപ്പിക്കല്‍ കമ്പനിയായി ഗെയിംസ്24X7നെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനു മുൻപ് സിദ്ധാര്‍ഥ് ഫെയ്‌സ്ബുക് ഇന്ത്യയുടെ ലീഡര്‍ഷിപ് ടീമിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. കൺട്രി ഡയറക്ടര്‍-ഗ്ലോബല്‍ സെയിൽസ് ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാനത്തായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കില്‍ എത്തുന്നതിനു മുൻപ് അദ്ദേഹം വോഡഫോണ്‍ ഇന്ത്യയുടെ ഇവിപി-മാര്‍ക്കറ്റിങ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും 12 രാജ്യങ്ങളില്‍ കമ്പനിയുടെ ആഗോള ബിസിനസ് ആക്‌സിലറേറ്റര്‍ യൂണിറ്റിന് (mWomen) അദ്ദേഹം ശക്തി പകര്‍ന്നിരുന്നു.
ഔദ്യോഗിക ജീവിതത്തിലെ ആദ്യ 15 വര്‍ഷവും അദ്ദേഹം സിപിജി/എഫ്എംസിജി വ്യവസായത്തിന് ശക്തമായ അടിത്തറ നിര്‍മിക്കാന്‍ യത്‌നിച്ചിരുന്നു. എച്‌യുഎല്‍ /യുണിലീവര്‍ കമ്പനിയില്‍നിന്നു നേടിയ നേതൃത്വ ശേഷിയാണ് അദ്ദേഹം ഇതിനായി വിനിയോഗിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹിയില്‍നിന്ന് ബിഎ ഇക്കണോമിക്‌സും എംബിഎ ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഐഎസ്ബി ഹൈദരാബാദ്, ഐഐഎം-അഹമ്മദാബാദ്, ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് എക്‌സിക്യൂട്ടിവ് വിദ്യാഭ്യാസം നേടി. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡിലെ നാഷനല്‍ ടാലന്റ് സ്കോളറും ചെവനിങ് (Chevening) ഫെലോയും ആയിരുന്നു സിദ്ധാര്‍ഥ്.
ഭാര്യ എയ്ക ചതുര്‍വേദി ബാനര്‍ജിയുമായി ചേര്‍ന്ന് സ്പീച്‌ലെസ് ആന്‍ഡ് 52 റെഡ്പില്‍സ് എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്നാണ് 52റെഡ്പില്‍സ് (www.52RedPills.com) എന്ന വെബ്‌സൈറ്റ് തുടങ്ങിയത്. പൗരാണിക വിജ്ഞാനവും ആധുനിക ഗവേഷണവും ഒരുമിപ്പിച്ചുള്ളതാണ് ഈ പുസ്തകമെന്ന് വിദഗ്ധര്‍ പറയുന്നു.
∙ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ സിദ്ധാര്‍ഥ് ബാനര്‍ജിയും
മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ പിയെഴ്‌സണ്‍ന്റെ മേധാവി സിദ്ധാര്‍ഥ് ബാനര്‍ജിയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്.
കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്.
ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.
ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.
English Summary: Pearson's Siddharth Banerjee is on a mission to build a vibrant digital education ecosystem