ADVERTISEMENT

കോവിഡ് മഹാമാരിക്കാലം വിദ്യാഭ്യാസ മേഖലയ്ക്കു മുന്നിൽ തുറന്നിട്ടത് സാങ്കേതിക വിദ്യയുടെ വിശാലമായ സാധ്യതകളെന്ന് മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ നടത്തിയ സ്വാഗത പ്രസംഗത്തിലാണ് പുതിയ കാലത്തിന്റെ സാധ്യതകളെ കുറിച്ചു മറിയം മാമ്മൻ മാത്യു വിശദീകരിച്ചത്. സാങ്കേതിക വിദ്യയെ നീരീക്ഷിക്കുന്നവർ മുൻകൂട്ടിക്കണ്ടതു പോലെ, കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളുടെയും ആപ്പുകളുടെയും സഹായത്തോടെയുള്ള പഠന സംവിധാനങ്ങൾ മേഖലയെ ഉടച്ചുവാർക്കാൻ പോകുകയാണ്. 

 

കഴിഞ്ഞ 133 വർഷമയി മനോരമ കുടുംബം ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തമാണ് വിദ്യാഭ്യാസത്തിന്റെ പ്രചാരകരാകുക എന്നത്. കോവിഡ് കാലത്തും അതിനു ശേഷവും അതു തുടരുക തന്നെ ചെയ്യും. മഹാമാരിക്കു ശേഷം, വിദ്യാഭ്യാസ രംഗത്തിന്റെ ഭാവി വാർത്തെടുക്കാൻ കേരളത്തെ സഹായിക്കാനുള്ള എളിയ ശ്രമമാണ് ഈ ഉച്ചകോടി ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള വെല്ലുവിളികൾ പരിഹരിക്കുകയും മുന്നിലുളള അനന്ത സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഉച്ചകോടി. 

 

കോവിഡ് മഹാമാരി ഇനിയും വിട്ടൊഴിയാത്ത സാഹചര്യത്തിൽ, മനോരമ ഓൺലൈനിന്റെ സുപ്രധാന പരിപാടികളിലൊന്നായ ടെക്സ്പെക്റ്റേഷൻസ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിലാണ്. കോവിഡ് കാലം അധ്യാപകർക്കും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ വെല്ലുവിളി സൃഷ്ടിച്ചത് നമ്മൾ കണ്ടതാണ്. പിന്നെ അതിനെ അതിജീവിക്കുന്നതും കണ്ടു.

 

നമ്മുടെ കൊച്ചു കേരളത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു ബാബുവിന്‍റെ കാര്യമെടുക്കാം. സഹോദരിയുടെ പാഠഭാഗം ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി മരത്തിനു മുകളിൽ കയറിയ ആ ബാലൻ അവിടെനിന്നു വീണു ദിവസങ്ങളോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. എന്നാൽ വൈറസിന്റെ സംഹാരശേഷിയെക്കാൾ പതിൻമടങ്ങാണ് സാങ്കേതിക വിദ്യയുടെ ചലനാത്മക സ്വാധീനവും സാധ്യതകളും. വിദ്യാഭ്യാസത്തിന് ഒരു നവനിർവചനം നടത്താനുള്ള അവസരമാണ് വാസ്തവത്തിൽ ഈ മഹാമാരി നമുക്കു മുന്നിൽ തുറന്നു തന്നിട്ടുള്ളത്. ടെക്നോളജി വിദഗ്ധർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പ്രവചിച്ച പോലെ കൃത്രിമബുദ്ധിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളുടെയും ആപ്പുകളുടെയും സഹായത്തോടെ മഹാമാരിക്കാലത്തെ വിദ്യാഭ്യാസം ഈ മേഖലയെ ആകെ ഉടച്ചുവാർക്കാൻ പോകുകയാണ്.

 

ഇന്ത്യയെ വിജ്ഞാനത്തിന്റെ ആഗോള ഹബ് ആക്കുക എന്ന വലിയ ലക്ഷ്യത്തിനു പിന്നിലെ നിർണായക ശക്തിയാണ് ഉച്ചകോടിയിലെ മുഖ്യ പ്രഭാഷകനായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. കുട്ടികളുടെ ഉന്നമനത്തിനായി ആഗോളതലത്തിൽ ചിന്തിക്കുകയും സമൂഹത്തിന്റെ അടിത്തട്ടിലുള്ള തീരെ നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്കു പോലും ഇന്റർനെറ്റ് ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം, വെല്ലുവിളികളുടെ ഈ കാലഘട്ടത്തിൽ എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതെന്ന കാര്യത്തില്‍, കേന്ദ്രമന്ത്രിക്കും ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ മേഖലയിലെ വിദഗ്ധർക്കും ക്രിയാത്മകമായ ഒട്ടനവധി നിർദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. ജെയിൻ ഓണ്‍ലൈനുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും മറിയം മാമ്മൻ മാത്യു പറഞ്ഞു.

 

English Summary: Techspectations Educate 2021- Official Welcome Address- Mariam M Mathew - CEO, ManoramaOnline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com