ADVERTISEMENT

രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എന്നിവര്‍ക്കു നല്‍കി ആദരിച്ചിരിക്കുകയാണ് ഇന്ത്യ. ഈ വര്‍ഷം രാജ്യത്ത് മൊത്തം 17 പേര്‍ക്കാണ് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സുന്ദര്‍ പിച്ചൈ എന്ന് ലോകം അറിയുന്ന പിച്ചൈ സുന്ദരരാജന്‍ ജനിച്ചത് മദ്രാസിലാണ്. ഇന്ത്യയിലും അമേരിക്കയിലും അദ്ദേഹം വിദ്യാഭ്യാസം ചെയ്തു. ഹൈദരാബാദിലാണ് (ഇപ്പോഴത്തെ തെലങ്കാന) സത്യ നാരായണ നദെല അല്ലെങ്കില്‍ സത്യ നദെല ജനിച്ചത്. അദ്ദേഹവും പിച്ചൈയെ പോലെ ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇരുവരുടെയും നേതൃത്വത്തില്‍ അവരുടെ കമ്പനികള്‍ കരുത്താര്‍ജിച്ചിരിക്കുന്നതു കാണാം.

 

∙ ഇന്ത്യയുടെ മകൻ... ആരാണ് സുന്ദർ പിച്ചൈ

 

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ വാർത്ത. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും മേധാവിയാണ് പിച്ചൈ. ഗൂഗിൾ സ്ഥാപിച്ച ലാറി പേജും സെർജി ബ്രിന്നിയും എല്ലാ ചുമതലുകളും സുന്ദർ പിച്ചൈയെ ഏൽപിച്ച് പടിയിറങ്ങിയതോടെ കാര്യങ്ങളെല്ലാം പിച്ചൈയുടെ കീഴിലായി. അതായത് ഗൂഗിൾ, ആൽഫബെറ്റ് കമ്പനികളിലെ കാര്യങ്ങളെല്ലാം ഇന്ന് തീരുമാനിക്കുന്നത് സുന്ദർ പിച്ചൈ ആണ്. ആല്‍ഫബെറ്റിലെ രണ്ടു പ്രമുഖർ രാജിവച്ചിട്ടും കമ്പനിക്ക് ഒന്നും സംഭവിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇത് ലോകത്തിന് പിച്ചൈയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്.

google-pichai

 

ടെക് ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പിച്ചൈ ഗൂഗിളിന്റെ മുഖ്യൻ തന്നെയാണ്. ഈ സേവനങ്ങൾക്ക് പ്രതിഫലമായാണ് ഗൂഗിളിന്റെ സ്ഥാപകർ തന്നെ എല്ലാം കൈമാറിയത്. പിച്ചൈയ്ക്ക് ലഭിക്കുന്നത് ടെക് ലോകത്തെ തന്നെ റെക്കോർഡ് ശമ്പളമാണ്. എന്നാൽ, ഇതിന്റെ കണക്കുകൾ സംബന്ധിച്ച് ഗൂഗിൾ പലപ്പോഴും ഔദ്യോഗിക പ്രതികരണം നടത്താറില്ല.

sundar-pichai

 

ഗൂഗിള്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ലാറി പേജ് ആയിരുന്നു നേരത്തേ ആൽഫബെറ്റ് അമ്പ്രല്ലയ്ക്ക് കീഴില്‍ പുതിയ ബിസിനസ് വ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതേസമയം, തന്നെ കോര്‍ അഡ്വര്‍ട്ടൈസിങ്, യൂട്യൂബ് എന്നിവയില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ മെഷീന്‍ ലേണിങ്, ഹാര്‍ഡ്‌വെയര്‍ ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവയിലും പിച്ചൈയ്ക്ക് കീഴിൽ ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴി​ഞ്ഞ കുറച്ചു വർഷങ്ങളായി സ്മാർട് ഫോൺ, വെര്‍ച്വല്‍ റിയാലിറ്റി ഹാന്‍ഡ്‌സെറ്റ്, റൂട്ടര്‍, വോയ്‌സ് കണ്ട്രോള്‍ഡ് സ്മാര്‍ട് സ്പീക്കര്‍ തുടങ്ങി ഉൽപന്നങ്ങളും ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

 

∙ ര‌‌‌ണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിൾ, ആൽഫബെറ്റ് തലപ്പത്ത്

sachin-pichai

 

വളരെ സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന സുന്ദർ പിച്ചൈ ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയത് ഇന്ത്യയ്ക്ക് അഭിമാനിക്കുവാൻ ഏറെയുണ്ട്. ഇതിനാലാണ് ഇപ്പോൾ പത്മഭൂഷനും നൽകി ആദരിച്ചിരിക്കുന്നത്. അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു അന്ന് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുൻപ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ. എന്നാൽ ഇപ്പോൾ രണ്ടു കമ്പനികളുടെ സിഇഒയാണ് പിച്ചൈ.

 

∙ സാധാരണ കുട്ടിക്കാലം

 

പ്രചോദനാത്മാകമായ ഒരു ജീവിത കഥയാണ് സുന്ദർ പിച്ചൈയ്ക്കു പറയുവാനുള്ളത്. വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നാണ് ഗൂഗിൾ സിഇഒ സ്ഥാനം കിട്ടിയത്. ഇപ്പോൾ വയസ്സ് 50 ആയി. മൂന്നു വർഷങ്ങൾക്ക് ശേഷം കിട്ടിയ ആൽഫബെറ്റിന്റെ സിഇഒ സ്ഥാനം അദ്ദേഹത്തിന്റെ വലിയ കഴിവുകൾക്കുള്ള അംഗീകാരമാണ്.

 

രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചൈയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം കാരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യിൽ നിന്നും മെറ്റലർജിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു പിച്ചൈ.

 

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.

 

പെൽസിൽവാനിയ യൂണിവേഴ്സിറ്റിയുടെ വാർട്ടൺ സ്കൂളിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗൂഗിളിൽ ചേരുന്നതിനു മുൻപ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയൽ കമ്പനിയിൽ എൻജിനീയറായും, മകെൻസി ആന്‍ഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റ് ആയും പിച്ചൈ പ്രവർത്തിച്ചിട്ടുണ്ട്.

 

∙ ഗൂഗിളിൽ പിന്നിട്ട നാഴികക്കല്ലുകൾ

 

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂള്‍ബാർ, ഡെസ്ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനു മേൽനോട്ടം വഹിച്ചതും പിച്ചൈ ആയിരുന്നു. വെബ്എം എന്ന വിഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

 

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആന്‍ഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.

 

English Summary: Padma Honours For Microsoft's Satya Nadella, Google's Sundar Pichai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com