ADVERTISEMENT

ഐഫോൺ, ഐപാഡ്, മാക് (iPhone, iPad) ഉപകരണങ്ങളിലേക്ക് ഉടനെ എത്താന്‍ പോകുന്ന സുപ്രധാന സുരക്ഷാ ഫീച്ചറിന്റെ പേരാണ് ‘ലോക്ഡൗണ്‍ മോഡ്’ (Lockdown Mode). തുടക്കത്തില്‍ പരീക്ഷണാര്‍ഥമുള്ള വേര്‍ഷനായിരിക്കും എത്തുക. ഫോണില്‍ പ്രശ്‌നമുള്ള സോഫ്റ്റ്‌വെയര്‍ (ബഗ്) കടന്നുകൂടിയിട്ടുണ്ടോ, ഫോണിന്റെ കരുത്തു ചോര്‍ന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരിക്കും ഇതിലൂടെ ആപ്പിളിന്റെ സുരക്ഷാ ഗവേഷകർ ശ്രമിക്കുക.

∙ ഐഫോണ്‍ സുരക്ഷിതമല്ലെന്നു സമ്മതിച്ച് ആപ്പിള്‍

അടുത്തിടെ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു നേരെ പല തരം ആക്രമണങ്ങള്‍ നടന്നിരുന്നല്ലോ. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്‌വെയർ പെഗസസ് ഇന്ത്യയില്‍ പോലും ഉപയോഗിച്ചുവെന്ന കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനൊക്കെ പുറമെ, ഐഫോണ്‍ ഹാക്കിങ് ഇപ്പോള്‍ കുടില്‍വ്യവസായം പോലെ പ്രചരിക്കുകയാണ് എന്ന് ഹെര്‍മിറ്റിന്റെ (https://bit.ly/3yOmo6Z) വളര്‍ച്ച കാണിക്കുന്നു. ഇത്തരം സോഫ്റ്റ്‌വെയറുകളില്‍ പലതും സർക്കാരുകള്‍ക്കും സുപ്രധാന ഏജന്‍സികള്‍ക്കും മാത്രം ദശലക്ഷക്കണക്കിനു ഡോളറിനാണ് വില്‍ക്കുന്നത്.

ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉപയോഗിച്ചിരുന്ന ഐഫോണിലേക്കു കടന്നുകയറി അദ്ദേഹത്തിന്റെ കോളുകളും സന്ദേശങ്ങളും ചോര്‍ത്തിയെന്നും സ്വകാര്യ ചിത്രങ്ങളടക്കം പരസ്യമാക്കിയെന്നും ആരോപണം ഉണ്ട്. ഇതെല്ലാം നേരിടാൻ ലോക്ഡൗണ്‍ മോഡ് കൊണ്ടുവരുന്നത് നല്ലകാര്യമാണെങ്കിലും, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി ഇറക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്ന് ആപ്പിൾ പറയാതെ പറഞ്ഞിരിക്കുകയാണെന്ന് അസോഷ്യേറ്റഡ് പ്രസ് നിരീക്ഷിക്കുന്നു.

∙ ലോക്ഡൗണ്‍ മോഡ് സുരക്ഷ നല്‍കിയേക്കും, പക്ഷേ...

അതേസമയം, പെഗസസിന്റെയും ഹെര്‍മിറ്റിന്റെയും ആക്രമണങ്ങള്‍ തടയാന്‍ ലോക്ഡൗണ്‍ മോഡിനു സാധിച്ചേക്കുമെങ്കിലും ഉപകരണത്തിന്റെ ശേഷി കുറയ്ക്കാനും അത് ഇടവരുത്തിയേക്കുമെന്നാണ് സൂചന. സർക്കാരുകള്‍ പ്രധാന വ്യക്തികളുടെ നീക്കങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നതു കൂടാതെ ബിസിനസ് താത്പര്യങ്ങള്‍ ഉള്ളവരും എതിരാളികളുടെ ഫോണുകളിലേക്ക് മാൽവെയർ സോഫ്റ്റ്‌വെയറുകൾ അയയ്ക്കുന്നുണ്ട്. ഇതിനെല്ലാമുളള പ്രതിവിധി ആയിരിക്കാം പുതിയ സുരക്ഷാ ഫീച്ചര്‍. ആപ്പിള്‍ സോഫ്റ്റ്‌വെയറുകൾ മൊത്തം പുതുക്കുന്നത് സെപ്റ്റംബറിലാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ലോക്ഡൗണ്‍ മോഡും എത്തിയേക്കുമെന്നു പ്രതീക്ഷിക്കുന്നു.

∙ പല രാജ്യങ്ങള്‍ക്കും സ്വന്തമായി ഹാക്കിങ് നടത്താന്‍ അറിയില്ല

പല സർക്കാരുകള്‍ക്കും പ്രതിപക്ഷ നേതാക്കള്‍, വിമതര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എന്തു ചെയ്യുന്നു, ഏതു സ്ഥലത്താണ് ഇപ്പോഴുള്ളത് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനുള്ള സോഫ്റ്റ്‌വെയര്‍ സ്വയം ഉണ്ടാക്കാന്‍ അറിയില്ല. ഇതിനാല്‍ അവര്‍ എന്‍എസ്ഒ പോലെയുള്ള കമ്പനികളുടെ സഹായം തേടുകയാണ്. ഇത് വര്‍ഷങ്ങളായി നടന്നുവരുന്ന കാര്യമാണെന്ന് എപി പറയുന്നു. ഇങ്ങനെ വാടകയ്ക്ക് ഐഫോണ്‍ ഹാക്ക് ചെയ്തു നല്‍കല്‍ വ്യാപകമായതോടെ ആപ്പിള്‍ എന്‍എസ്ഒയ്ക്ക് എതിരെ കേസു കൊടുത്തിരുന്നു. അത്യാധുനിക ശേഷിയുള്ള നിരീക്ഷണ സോഫ്റ്റ്‌വെയറാണ് എന്‍എസ്ഒ ഉപയോഗിക്കുന്നത് എന്നും അത് വമ്പിച്ച പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്നും ആപ്പിള്‍ പരാതിയിൽ പറഞ്ഞിട്ടുമുണ്ട്.

അമേരിക്കയുടെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍എസ്ഒയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. പക്ഷേ, തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല, കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നവരെയും തീവ്രവാദികളെയും നിരീക്ഷിക്കാനായാണ് പെഗസസ് വില്‍ക്കുന്നത് എന്നാണ് അവരുടെ നിലപാട്.

∙ ലോക്ഡൗണ്‍ മോഡ് എല്ലാവര്‍ക്കും വേണ്ടിയല്ല

അടുത്ത സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് സ്വീകരിക്കാന്‍ സാധിക്കുന്ന എല്ലാ ഐഫോണിലും ഐപാഡിലും മാക്കിലും ലോക്ഡൗണ്‍ മോഡ് ലഭിച്ചേക്കുമെങ്കിലും അത് എല്ലാവര്‍ക്കും ഉപയോഗിക്കേണ്ടി വന്നേക്കില്ല. അടിയന്തര ഘട്ടത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒരു ബട്ടണ്‍ ആയിട്ടാവാം ഇത് എത്തുക എന്നു കരുതുന്നു. തങ്ങള്‍ക്കെതിരെ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്ന തോന്നലുണ്ടായാല്‍, ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നായിരിക്കും ഇത്.

ഇത് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ മിക്കവരും ഉപയോഗിക്കുന്ന പല ഫീച്ചറുകളും പിന്നെ പ്രവര്‍ത്തിക്കാതാകും. ഉദാഹരണത്തിന് എന്തെങ്കിലും അറ്റാച്ച് ചെയ്ത് അയയ്ക്കുകയോ, ഒരു ലിങ്ക് അയയ്ക്കുകയോ പോലും നടക്കാതെ വരും. പരിചയമില്ലാത്ത നമ്പരുകളില്‍നിന്ന് ഫെയ്സ്‌ടൈം കോളുകളും സ്വീകരിക്കാനാവില്ല. വെബ് ബ്രൗസിങ്ങും പരിമിതപ്പെടുത്തും.

∙ ചിലര്‍ക്ക് ഇത് അമൂല്യം

അതേസമയം, ലോക്ഡൗണ്‍ മോഡ് ചിലരെ സംബന്ധിച്ച് അമൂല്യമായ ഒരു ഫീച്ചറായിരിക്കുമെന്നും ആപ്പിള്‍ കരുതുന്നു. ആക്ടിവിസ്റ്റുകള്‍, സർക്കാരുകളുടെ കണ്ണിലെ കരടായ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി പലര്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആപ്പിള്‍ അവര്‍ക്ക് പ്രതിരോധമൊരുക്കാന്‍ മുതിരുന്നത്. ഫോണ്‍ വിളികളും എസ്എംഎസുകളും അധികാരികള്‍ക്ക് എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം. എന്നാല്‍, ആളുകള്‍ വാട്‌സാപ്പിലേക്കും അതിലും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള സിഗ്നലിലേക്കും മറ്റും പോയതോടെയാണ് സർക്കാരുകള്‍ സ്‌പൈവെയറിലൂടെ ട്രാക്കിങ് തുടങ്ങിയത്.

∙ സ്‌പൈവെയറുകള്‍ അപകടം പിടിച്ചത്

ഉപയോക്താവ് അറിയാതെ ടെക്സ്റ്റ് സന്ദേശങ്ങളും ഇമയെിലും ടൈപ്പു ചെയ്യുന്ന സമയത്തു തന്നെ അറിയുക, ഫോട്ടോകള്‍ കാണുക, ഫോണിന്റെ മൈക്രോഫോണും ക്യാമറയും യഥേഷ്ടം ഉപയോഗിക്കുക തുടങ്ങി പല സാധ്യതകളാണ് അത്യാധുനിക ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തുറന്നിടുന്നത്. ഇതെല്ലാം ഇര അറിയാതെ രഹസ്യമായി നടന്നുകൊള്ളു‌മെന്നതാണ് പെഗസസ് പോലെയുള്ള സോഫ്റ്റ്‌വെയറുകൾക്കു പ്രിയമേറാന്‍ കാരണം.

∙ അപ്പോള്‍ ആന്‍ഡ്രോയിഡിലോ?

ആന്‍ഡ്രോയിഡിലും കഥ ഇതൊക്കെത്തന്നെയാണ്. ഹെര്‍മിറ്റ് ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിപ്പിക്കുന്നു എന്നതും വ്യക്തമാണ്. പക്ഷേ, ആന്‍ഡ്രോയിഡിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഇത്തരത്തിലുള്ള 30 പ്രധാന കമ്പനികളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിച്ചു വരികയാണ്. അവരുടെ നീക്കങ്ങളെയും ചെയ്തികളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടരെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് താരതമ്യേന ഫലപ്രദമാണെന്നും പറയുന്നു.

ഇനി സാധാരണ സംരക്ഷണം പോരെന്നുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു അഡ്വാന്‍സ്ഡ് പ്രൊട്ടക്‌ഷന്‍ പ്രോഗ്രാമിന്റെ ഭാഗമാകാനുള്ള അവസരവും നല്‍കുന്നു. ഹാര്‍ഡ്‌വെയറില്‍ ഒരു സുരക്ഷാ കോഡ് നിക്ഷേപിച്ചാണ് അധിക സംരക്ഷണം നല്‍കുന്നത്. ഇത് ആന്‍ഡ്രോയിഡ് ഫോണുകളുടെ ഹാക്കിങ് ദുഷ്‌കരമാക്കുന്നു. മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ബിസിനസുകാരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും ഇത് ഉപയോഗിക്കുന്നത് കമ്പനി പ്രോത്സാഹിപ്പിക്കുന്നു.

English Summary: Apple’s ‘Lockdown Mode’ – how the new iPhone feature battles advanced spyware

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com