ADVERTISEMENT

സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ് 20 ശതമാനം ജീവനക്കാരെ (ഏകദേശം 1,300) പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 6,400 ലധികം തൊഴിലാളികളുള്ള കമ്പനി ഓഗസ്റ്റ് 31ന് പിരിച്ചുവിടൽ പ്രക്രിയ ആരംഭിക്കുമെന്നാണ് അറിയുന്നത്. പിരിച്ചുവിടൽ നീക്കം ഗെയിമുകൾ നിര്‍മിക്കുന്ന സ്നാപ് മിനിസ് (Snap Minis) ടീമിനെ സാരമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 2017ൽ സ്നാപ് വാങ്ങിയ സോഷ്യൽ മാപ്പിങ് ആപ്പായ സെൻലിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ജീവനക്കാരിൽ ചിലരെയും പിരിച്ചുവിട്ടേക്കും.

 

എആർ സ്‌പെക്‌ടക്കിൾസ് ഗ്ലാസുകളുടെയും പിക്‌സി ഡ്രോൺ ക്യാമറയുടെയും ഉത്തരവാദിത്തമുള്ള സ്‌നാപ്പിന്റെ ഹാർഡ്‌വെയർ ഡിവിഷനിൽ നിന്നും പിരിച്ചുവിടലുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഹാർഡ്‌വെയർ നിര്‍മാണത്തിൽ ഡിപ്പാർട്ട്‌മെന്റ് മികച്ച പ്രവർത്തനം കാഴ്ചവച്ചെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ വിജയം കണ്ടെത്താനായില്ല. സ്നാപ്പിന്റെ സ്വന്തം ചീഫ് ബിസിനസ് ഓഫീസർ ജെറമി ഗോർമാൻ നെറ്റ്ഫ്ലിക്സിലേക്ക് പോകുന്ന സമയത്താണ് പിരിച്ചുവിടൽ എന്നതും ശ്രദ്ധേയമാണ്.

 

സ്നാപ് ഇതിനകം തന്നെ പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നില്ലെന്നും ചെലവ് ചുരുക്കലുമായി മുന്നോട്ടുപോകുകയാണെന്നും സ്‌നാപ് സിഇഒ ഇവാൻ സ്പീഗലും ജീവനക്കാരോട് പറഞ്ഞു, .

 

എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുന്ന ഒരേയൊരു വലിയ ടെക് കമ്പനിയല്ല സ്നാപ്. കോവിഡ് സമയത്ത് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനിയാണ് സ്നാപ്. 2020 മാർച്ചിൽ ഏകദേശം 3,400 ജീവനക്കാരും 2022 ലെ കഴിഞ്ഞ പാദത്തിൽ ഏകദേശം 6,400 തൊഴിലാളികളും ഉണ്ടായിരുന്നു.

 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ടിക് ടോക്, ട്വിറ്റർ, ആലിബാബ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ചെലവ് ചുരുക്കൽ നടപടിയായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മാത്രമല്ല, വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നിയമനം മന്ദഗതിയിലാക്കാനുള്ള പദ്ധതികൾ ഗൂഗിളും മെറ്റയും പ്രഖ്യാപിച്ചു. തന്റെ കമ്പനിയിൽ ഉൾപ്പെടാത്ത കൂടുതൽ ജീവനക്കാരുണ്ടെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

 

English Summary: Snap plans to lay off roughly 1,300 employees, its chief business officer leaves company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com