ADVERTISEMENT

എല്ലാ മേഖലകളിലും മനുഷ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടു പരാജയപ്പെടുമെന്നു പ്രവചിക്കുന്നവരുടെ ഭയം ശരിവയ്ക്കുന്ന സംഭവമാണ് ഇപ്പോള്‍ കലയുടെ മേഖലയെ പിടിച്ചുലച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി കൊളാറാഡോ സ്‌റ്റേറ്റ്ആര്‍ട്ട് ഫെയര്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ചത് ജെയ്‌സണ്‍. എം. അലന്‍ എന്ന കലാകാരനാണ്. അദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്ത വര്‍ക്ക് (Théâtre D'opéra Spatial) സൃഷ്ടിച്ചത് മിഡ്‌ജേണി (Midjourney) എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ഉപയോഗിച്ചായിരുന്നു. ഈ വിവരം പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പല കലാകാരന്മാരും തങ്ങളുടെ ദേഷ്യം മറച്ചുവയ്ക്കാന്‍ തയാറായില്ല. പക്ഷേ, അലന് യാതൊരു കുലുക്കവും ഇല്ലായിരുന്നു.

 

∙ കല മരിച്ചു !

 

കല മരിച്ചു, ഇഷ്ടാ! എല്ലാം കഴിഞ്ഞു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജയിച്ചു... മനുഷ്യര്‍ തോറ്റു എന്നായിരുന്നു ദി ന്യൂ യോര്‍ക് ടൈംസിന്റെ ലേഖകനുമായി സംസാരിച്ച അലന്‍ പ്രതികരിച്ചത്. മത്സരത്തില്‍ വിജയിച്ച അലന് കേവലം 300 ഡോളറാണ് ലഭിച്ചത്. പക്ഷേ, അതൊന്നുമല്ല ആര്‍ട്ടിസ്റ്റുകളുടെ ഉറക്കം കെടുത്തുന്നത്. പുതിയ തലമുറയിലെ മിഡ്‌ജേണി പോലെയുള്ള എഐ ഇമേജ് ജനറേറ്ററുകള്‍ തങ്ങളുടെ പണി കളയുമെന്ന് അവര്‍ ഭയക്കുന്നു. വര്‍ഷങ്ങളെടുത്ത്, പാടുപെട്ട് പഠിച്ചെടുത്ത വിദ്യകളൊക്കെ പാഴാകുമെന്ന് അവര്‍ ഭയക്കുന്നു.

 

ഈ ഉൽപന്നത്തിന് ഞങ്ങളുടെ പണി ചെയ്യണം. ഇത് ആര്‍ട്ടിസ്റ്റ് വിരുദ്ധമാണ് എന്നാണ് കലിഫോര്‍ണിയ കേന്ദ്രമായി സിനിമയ്ക്കും ഗെയിം കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റുമായി പ്രവര്‍ത്തിക്കുന്ന ആര്‍ജെ പാമര്‍ ട്വീറ്റില്‍ പറഞ്ഞത്. ഈ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ ശൈലിയെ മികവുറ്റ രീതിയില്‍ തന്നെ അനുകരിക്കാനാകുമെന്ന് ട്വീറ്റില്‍ പറയുന്നുണ്ട്. താന്‍ പരിശോധിച്ച ഒരു വര്‍ക്കില്‍ എഐ ഒരു ആര്‍ട്ടിസ്റ്റിന്റെ ഒപ്പു പോലും ഇടാന്‍ ശ്രമിച്ചിരിക്കുന്നുവെന്ന് പാമര്‍ പറയുന്നു.

 

∙ എഐ ശക്തം തന്നെ പക്ഷേ...

 

എഐയുടെ മികവ് ഗംഭീരം തന്നെയാണ്. പക്ഷേ, എഐ ഈ മികവ് ആര്‍ജിച്ചിരിക്കുന്നത് ജീവിച്ചിരിക്കുന്നതും മരിച്ചു പോയതുമായ ആര്‍ട്ടിസ്റ്റുകളുടെ ദശലക്ഷക്കണക്കിനു വര്‍ക്കുകളെ അനുകരിച്ച് പഠിച്ചാണ്. അടുത്തിടെ അവതരിപ്പിച്ച പുതിയ ഓപ്പണ്‍ സോഴ്‌സ് എഐ ഇമേജ് ജനറേറ്ററായ സ്റ്റേബിൾഡിഫ്യൂഷന്‍, കംപ്രസു ചെയ്ത 100,000 ജിബിയോളം ചിത്രങ്ങളില്‍ നിന്നുള്ള ഡേറ്റ പഠിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം വിവിധ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് എന്ന് അതിന്റെ സ്ഥാപകനായ എമഡ് മൊസ്‌റ്റേക് ബിബിസിയോട് പ്രതികരിച്ചു.

 

∙ ഇനി ജനറേറ്റീവ് സേര്‍ച്ച് എൻജിനുകളുടെ കാലം

 

സാങ്കേതികവിദ്യയിലും സാമ്പത്തിക ശാസ്ത്രത്തിലും വേരുകളുള്ള ഒരു കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായ മൊസ്റ്റേക് പറയുന്നത് തന്റെ സ്റ്റേബിൾ ഡിഫ്യൂഷന്‍ ജനറേറ്റീവ് സേര്‍ച് എൻജിനായി എന്നാണ്. ഗൂഗിള്‍ ഇമേജ് സേര്‍ച്ച് നടത്തുമ്പോള്‍ നമുക്ക് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തന്നെയുള്ള ചിത്രങ്ങള്‍ ലഭിക്കും. അതേസമയം, ജനറേറ്റീവ് സേര്‍ച്ച് എൻജിനുകള്‍ നിങ്ങളുടെ ഭാവനയിലുള്ള ഏതു ചിത്രവും കൊണ്ടുവന്നു കാണിക്കും. സാറ്റാര്‍ ട്രെക്ക് സീരീസിലെ ഹോളോഡെക് (Holodeck) നിമിഷമാണിതെന്ന് മൊസ്‌റ്റേക് പറയുന്നു. 

 

∙ ആര്‍ട്ടിസ്റ്റുകള്‍ മോഷ്ടിക്കും പക്ഷേ...

 

ആര്‍ട്ടിസ്റ്റുകള്‍ മറ്റ് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് കല എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്ന് പഠിച്ചെടുക്കുന്നു. മറ്റു കലാകാരന്മാരുടെ സ്വാധീനം ആര്‍ട്ടിസ്റ്റുകളില്‍ കാണാനാകും. മഹാന്മാരായ ആര്‍ട്ടിസ്റ്റുകള്‍ മോഷ്ടിക്കുന്നു (great artists steal) എന്നൊരു ചൊല്ലു തന്നെയുണ്ട്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മറ്റ് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് പ്രചോദനം സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ഒരു തരത്തില്‍ പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകളുടെ ഉള്‍ക്കാമ്പു തന്നെ മോഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും പാമര്‍ പറയുന്നു. 

 

∙ ഞൊടിയിടയില്‍ ചിത്രം റെഡി

 

ഒരു ആര്‍ട്ടിസ്റ്റിന്റെ സ്‌റ്റൈലിലുള്ള ചിത്രം അനുകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സെക്കന്‍ഡുകള്‍ മതി. 'ഒരു ആര്‍ട്ടിസ്റ്റിന് എന്റെ ശൈലി കോപ്പിയടിക്കണമെങ്കില്‍ അയാള്‍ എന്റെ ശൈലിയെ അനുകരിച്ച് ഒരാഴ്ചയെങ്കിലും ചെലവിടേണ്ടിവരുമെന്ന് പാമര്‍ പറയുന്നു. അതായത് ഒരാള്‍ ഒരു കാര്യം ചെയ്യാനായി ഒരാഴ്ച ചെലവിടുന്നു. എന്നാല്‍ ഈ മെഷീന് അത്തരം നൂറുകണക്കിന് ചിത്രങ്ങള്‍ ഒരാഴ്ച കൊണ്ട് സൃഷ്ടിക്കാനാകുമെന്ന് പാമര്‍ പറഞ്ഞു. 

 

∙ ആര്‍ട്ടിസ്റ്റുകളുടെ പണിയൊന്നും പോകില്ലെന്ന് മൊസ്റ്റാക്

 

ഇതൊക്കെയാണെങ്കിലും പേടിക്കുന്ന രീതിയില്‍ ആര്‍ട്ടിസ്റ്റുകളുടെ പണി പോകുകയൊന്നുമില്ലെന്ന് മൊസ്റ്റാക് പറയുന്നു. മൈക്രോസോഫ്റ്റിന്റെ സ്‌പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറായ എക്‌സല്‍ അക്കൗണ്ടന്റുകളുടെ പണി കളഞ്ഞൊന്നും ഇല്ല. താനിപ്പോഴും തന്റെ അക്കൗണ്ടന്റുകള്‍ക്ക് പ്രതിഫലം നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

∙ അപ്പോള്‍, പുതിയ ഇലസ്‌ട്രേഷന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്ത് ഉപദേശമാണ് കൊടുക്കുക?

 

തങ്ങളുടെ ഭാവി എന്താകുമെന്ന് ഭയപ്പെടുന്ന യുവ ഇലസ്‌ട്രേറ്റര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും നല്‍കാന്‍ മൊസ്റ്റാകിന് ഒരു ഉപദേശമുണ്ട്. 'ഇലസ്‌ട്രേഷന്‍ ഡിസൈന്‍ ജോലികള്‍ വളരെ മുഷിപ്പനാണ്. ഇത്തരം പണികള്‍ ചെയ്യുക എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഒരു കലാകാരനാണ് എന്നല്ല. മറിച്ച് നിങ്ങള്‍ ഒരു പണിസാമാഗ്രിയാണെന്നും അദ്ദേഹം പറയുന്നു. ഇലസ്‌ട്രേഷന്‍ മേഖലയിലേക്ക് പുതിയതായി കടന്നുവരുന്നവര്‍ എഐയെയും ഒപ്പം കൂട്ടി മുന്നോട്ടു പോകണമെന്നാണ് മൊസ്റ്റാകിന്റെ ഉപദേശം. ഈ മേഖല വന്‍ കുതിപ്പിന് ഒരുങ്ങി നില്‍ക്കുകയാണ്. നിങ്ങള്‍ക്കു പണമുണ്ടാക്കണമെങ്കില്‍ ഇതില്‍നിന്ന് പണമുണ്ടാക്കുക. അത് രസകരമായിരിക്കുമെന്നും മൊസ്റ്റാക് പറയുന്നു. 

 

∙ ഇപ്പോള്‍ തന്നെ പണമുണ്ടാക്കുന്നവര്‍ ഏറെ

 

കലാകാരന്മാര്‍ ഇപ്പോള്‍ത്തന്നെ എഐ കലയിൽ നിന്ന് പ്രചോദനം കണ്ടെത്തുന്നു. പണമുണ്ടാക്കുന്നു. ഓപ്പണ്‍എഐ ടീം ഉണ്ടാക്കിയ മറ്റൊരു പ്രശസ്ത ഇമേജ് ജനറേറ്റിങ് സാങ്കേതികവിദ്യയായ ഡാല്‍-ഇ ഇപ്പോള്‍ 118 രാജ്യങ്ങളിലായി 3000 ആര്‍ട്ടിസ്റ്റുകള്‍ ഉപയോഗിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഗ്രാഫിക് നോവലുകള്‍ വരെ പുറത്തുവന്നു കഴിഞ്ഞു. ഈ സാങ്കേതികവിദ്യയ്ക്ക് സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉത്തേജനം പകരാനും അദ്ഭുതപ്പെടുത്താനുമൊക്കെ സാധിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. 

 

∙ എഐ ശൈലി മോഷ്ടിച്ചാല്‍ കലാകാരന് ഒന്നും ചെയ്യാനാവില്ല

 

നിലവില്‍ ബ്രിട്ടനില്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ശൈലി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുകരിച്ചാല്‍ ഇതിനെതിരെ ഒരു നിയമനടപടിയും സ്വീകരിക്കാനാവില്ല എന്നാണ് കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലെ ബൗദ്ധികാവകാശ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രഫസര്‍ ലയണല്‍ ബെന്റ്‌ലി പറഞ്ഞത്. ശൈലിക്ക് കോപ്പിറൈറ്റ് ഒന്നുമില്ല. ഇതിനാല്‍ അത് അനുകരിച്ചാല്‍ കേസുകൊടുക്കാനും വയ്യ. 

 

അതേസമയം, തന്റെ ഏതെങ്കിലും ഒരു വര്‍ക്കിന്റെ വലിയൊരു ഭാഗം എഐ അതേപടി പകര്‍ത്തിവച്ചിട്ടുണ്ടെന്നു തെളിയിക്കാനായാല്‍ ചിലപ്പോള്‍ കേസു നിലനിന്നേക്കും. പക്ഷേ, അപ്പോഴും നിയമയുദ്ധം നടത്താനൊന്നും പല ആര്‍ട്ടിസ്റ്റുകള്‍ക്കും കഴിഞ്ഞേക്കില്ല. രാജ്യങ്ങള്‍ നിയമ നിര്‍മാണം നടത്തി സഹായിച്ചില്ലെങ്കില്‍ ആര്‍ട്ടിസ്റ്റുകളുടെ കഞ്ഞികുടി മുട്ടുമെന്നും ആ കാശും വന്‍കിട കോര്‍പറേറ്റുകളുടെ പെട്ടിയില്‍ വീഴുമെന്നുമുള്ള നിലപാടാണ് ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ പൊതുവെ സ്വീകരിക്കുന്നത്.

 

English Summary: Art is dead, dude. It’s over. A.I. won. Humans lost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com