ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്ത പോഡ്കാസ്റ്റര്‍മാരില്‍ ഒരാളായ ജോ റോഗന്‍ നടത്തിയ ഒരു അഭിമുഖം ആളുകളെ ഞെട്ടിച്ചു. റോഗന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത് മരിച്ചുപോയ സ്റ്റീവ് ജോബ്സാണ്! ആപ്പിള്‍ കമ്പനി സ്ഥാപകരില്‍ ഒരാളും മേധാവിയുമായിരുന്ന ജോബ്‌സുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് റോഗൻ അഭിമുഖം നടത്തിയത്. ജോബ്‌സിന്റെ ജീവിത വിജയം, പ്രവൃത്തിപരിചയം, മതവിശ്വാസം തുടങ്ങിയവ മുതല്‍ അദ്ദേഹത്തിന്റെ ലഹരിമരുന്ന് ഉപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണം.

ഒരാള്‍ എഴുതുന്നതും പറയുന്നതുമായ കാര്യങ്ങള്‍ അയാളുടെ മരണശേഷം അയാളെ എങ്ങനെ പ്രതിനിധാനം ചെയ്യും എന്നതിന് ഉത്തമോദാഹരണം കൂടെയാണ് 20 മിനിറ്റ് നീണ്ടു നിന്ന അഭിമുഖം. പോഡ്കാസ്റ്റ് ഡോട്ട് എഐയില്‍ (Podcast.ai) ഈ അഭിമുഖം ഇപ്പോള്‍ കേള്‍ക്കാം.

∙ ജീവിതത്തില്‍ പ്രധാനപ്പെട്ടത് എന്ത്?

ജോബ്‌സിന്റെ ജീവിതത്തിലെ നേട്ടങ്ങളെ വാനോളം പുകഴ്ത്തിയാണ് റോഗന്‍ അഭിമുഖം തുടങ്ങുന്നത്. ലഹരിമരുന്ന് ഉപയോഗം തനിക്ക് തീക്ഷ്ണമായ അനുഭവമാണ് തന്നതെന്ന് ജോബ്‌സ് പറയുന്നു. ജീവിതത്തില്‍ എന്താണ് പ്രധാനപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള തന്റെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് അതു ചെയ്തത്. പരസ്പരം സ്‌നേഹിക്കുക, അദ്ഭുതപ്പെടുക, ജീവിതത്തെ ബഹുമാനിക്കുക, ആളുകളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങിയവയൊക്കെയാണ് ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളെന്ന് ജോബ്‌സിന്റെ ശബ്ദം പറഞ്ഞു.

ജോബ്‌സും റോഗനും സ്റ്റുഡിയോയില്‍ എവിടെയോ ഇരുന്ന് സംസാരിക്കുകയാണെന്നാണ് ഇതു കേള്‍ക്കുന്നയാള്‍ക്ക് തോന്നുക. ജോബ്‌സ് മരിച്ചത് 2011 ഒക്ടോബര്‍ 5 നാണ്. ലഹരിമരുന്നിനെക്കുറിച്ചുള്ള പരാമർ‌ശം, തന്റെ ജീവചരിത്രം എഴുതിയ വോള്‍ട്ടര്‍ ഐസക്‌സണിന് ജോബ്സ് നല്‍കിയ അഭിമുഖത്തിൽനിന്നുള്ളതാണ്..

∙ ബുദ്ധമതം

താന്‍ ബുദ്ധമതത്തെക്കുറിച്ച് ഒരു കോഴ്‌സ് പഠിച്ചത്, ആ വ്യക്തികളാണ് മനുഷ്യര്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയ്ക്കു പിന്നിലെന്ന് താന്‍ വിശ്വസിക്കുന്നതിനാലാണ് എന്നാണ് ജോബ്‌സിന്റെ ശബ്ദം പറയുന്നത്. ഈ കോഴ്‌സ് ചെയ്ത സമയത്ത് റീഡ് കോളജില്‍ നിന്നു പഠിച്ചത് ദൈവത്തില്‍ വിശ്വസിക്കണോ വേണ്ടയോ എന്നോ, എന്താണ് ശരിയായ ഉത്തരം എന്നോ അല്ല. മറിച്ച് ജീവിതത്തെക്കുറിച്ചുള്ള ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം പറയുന്നു.

ആപ്പിള്‍ കമ്പനിയുടെ തുടക്കത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. തങ്ങള്‍ ആപ്പിള്‍ II നിർമിക്കുന്ന സമയത്ത് ഉണ്ടായിരുന്ന കൂറ്റന്‍ കമ്പനികള്‍ പലതും ഇപ്പോള്‍ നിലവിലില്ലെന്ന് ജോബ്‌സ് പറയുന്നു. ആ കമ്പനികളെല്ലാം പരാജയപ്പെടാന്‍ കാരണം തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശരിയായി ചെയ്യാനായി എന്നതാണെന്നും അദ്ദേഹം പറയുന്നു. ആപ്പിളിന്റെ വിജയം ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല. കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു കമ്പനിക്ക്. പുതിയ കാര്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്നാല്‍ മാത്രമേ മുന്നേറാനാകൂ എന്ന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ഈ അഭിമുഖ സംഭാഷണം സൃഷ്ടിച്ചത് എങ്ങനെ?

ഇതിന്റെ പിന്നിലുള്ള സാങ്കേതികവിദ്യ പ്ലേ.എച്ടിയുടേത് (Play.ht) ആണ്. തങ്ങള്‍ സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റേതായി ഓണ്‍ലൈനില്‍ ലഭ്യമായ എല്ലാ റെക്കോർഡിങ്ങുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പഠിപ്പിച്ചു എന്നാണ് കമ്പനി പറയുന്നത്. ഒപ്പം ഏറ്റവും നൂതനമായ ടെക്സ്റ്റ്-ടു-സ്പീച്ച് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി. എഐ വോയിസ് ജനറേറ്ററാണ് ഇതിന് ഉപയോഗിച്ചത്. ഇതെല്ലാം മൂലം, സ്റ്റീവ് ജോബ്‌സ് തന്റെ ജീവിതകാലത്ത് വച്ചുപുലര്‍ത്തിയിരുന്ന യഥാര്‍ഥ വിശ്വാസങ്ങള്‍ തന്നെയാണ് അഭിമുഖത്തിലും പറയുന്നതെന്ന് ഉറപ്പാക്കാനായി എന്ന് കമ്പനി പറയുന്നു.

∙ സാങ്കേതികവിദ്യ മുന്നോട്ട്

ഇതുവരെ നിലനിന്നിരുന്ന സാങ്കേതികവിദ്യയെ അല്‍പം കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചെന്ന് പ്ലേ.എച്ടി പറയുന്നു. ഈ വിജയം മറ്റു കമ്പനികളെയും കൂടുതല്‍ പ്രചോദനാത്മകമായ ഇത്തരം ഉള്ളടക്കം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നു എന്നും പ്ലേ.എച്ടി പറയുന്നു. ടെക്‌നോളജി മേഖലയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിലൊരാളായ സ്റ്റീവ് ജോബ്‌സിനെത്തന്നെ ഇത്തരത്തില്‍ പരിചയപ്പെടുത്താനായതില്‍ കമ്പനി അഭിമാനിക്കുന്നു.

∙ എന്താണ് മനസ്സിലാക്കേണ്ടത്?

മരിച്ചു പോയ ആളുകളുടെ കാഴ്ചപ്പാടുകളും മറ്റും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുനഃസൃഷ്ടിക്കാനാകും എന്നതാണ് പ്രധാന പാഠങ്ങളിലൊന്ന്. മറ്റൊന്ന് സാധാരണക്കാര്‍ പോലും എഴുതുന്നതും പറയുന്നതുമായ കാര്യങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മരണശേഷം അവരെ പ്രതിനിധീകരിച്ചേക്കാം.

∙ ട്രംപിന്റെ ട്രൂത് സോഷ്യല്‍ ആപ് പ്ലേ സ്റ്റോറിലേക്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹ മാധ്യമ ആപ്പായ ട്രൂത് സോഷ്യലിന് അവസാനം ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പ്രവേശനം ലഭിച്ചു. ട്രംപ് മീഡിയാ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ് എന്ന കമ്പനിയുടെ കീഴിലാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിനെ ഗൂഗിള്‍ അംഗീകരിച്ചു എന്ന വിവരം പുറത്തുവിട്ടത് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡെവിന്‍ ന്യൂണ്‍സ് ആണ്. അമേരിക്കയിലെ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ആപ് 2022 ഫെബ്രുവരി മുതല്‍ ലഭ്യമാണ്.

∙ ബ്രിട്ടന്റെ 5ജി നെറ്റ്‌വര്‍ക്കില്‍നിന്ന് വാവെയ് കമ്പനിയുടെ ഹാര്‍ഡ്‌വെയര്‍ നീക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു

ചൈനീസ് കമ്പനിയായ വാവെയ് ബ്രിട്ടന്റെ 5ജി നെറ്റ്‌വര്‍ക്കില്‍ വിന്യസിച്ചിരിക്കുന്ന ഹാര്‍ഡ്‌വെയര്‍ നീക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു എന്ന് റോയിട്ടേഴ്‌സ്. ഇത് 2023 ജനുവരി 28 നു മുൻപ് നടത്തണം എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ഇനി 2027നു മുൻപ് ചൈനീസ് കമ്പനിയുടെ ഹാര്‍ഡ്‌വെയര്‍ നീക്കം ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്.

∙ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ജപ്പാനില്‍ ലഭിച്ചു തുടങ്ങി

സ്‌പേസ്എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു സംരംഭമായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ജപ്പാനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ആഗോള തലത്തില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ഇതോടെ ഈ സേവനം ഉപയോഗിക്കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യമായിരിക്കുകയാണ് ജപ്പാന്‍. ഇപ്പോള്‍ ഏകദേശം 2,300 സാറ്റലൈറ്റുകളാണ് സ്റ്റാര്‍ലിങ്കിന് ഉള്ളത്.

starlink-map

∙ ആമസോണ്‍ കൂടുതല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിക്കും

ആമസോണ്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയുടെ പേരാണ് പ്രൊജക്ട് കുയിപര്‍. അതിവേഗ ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കൂടുതല്‍ സാറ്റലൈറ്റുകള്‍ ഇനി വിക്ഷേപിക്കുന്നത്. ഇത് 2023ന്റെ തുടക്കത്തില്‍ നടക്കും. മസ്‌കിന്റെ കമ്പനിയുടെ എതിരാളികളിലൊന്നാണ് ആമസോണ്‍.

English Summary: Joe Rogan interviews Steve Jobs who has been DEAD for 11 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com