ഇന്ത്യക്കാർക്ക് ആശ്വാസം, വിഎല്‍സി തിരിച്ചെത്തി, സർക്കാരിന്റെ പിണക്കം മാറി, ഇനി ഡൗൺലോഡ് ചെയ്യാം

Mail This Article
ലോക പ്രശസ്ത മീഡിയ പ്ലെയറായ വിഎല്‍സിയുടെ നിരോധനം ഇന്ത്യ നീക്കി. വിഡിയോലാന്‍ എന്ന പേരില്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കമ്പനിയാണ് വിഎല്‍സി വികസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഐടി മന്ത്രാലയം വിഎല്‍സിക്കെതിരെ തിരിഞ്ഞത്. എന്നാല്‍, ഐടി മന്ത്രാലയം ഉയര്‍ത്തിയ പ്രശ്‌നം എന്തായിരുന്നുവെന്ന് വിഎല്‍സിക്കു മനസ്സിലായിരുന്നില്ല. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനുമായി ചേര്‍ന്ന് വിഡിയോലാന്‍ മന്ത്രാലയത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഡിയോലാന്‍.ഓര്‍ഗ് എന്ന വെബ്‌സൈറ്റിനെ പുനഃസ്ഥാപിക്കുന്നത്. മന്ത്രാലയം ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ വിഡിയോലാനിന് സാധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
വിഎൽസി മീഡിയ പ്ലെയർ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ വിഡിയോലാന്റെ വെബ്സൈറ്റ് സന്ദർശിക്കാം. ഇതുവരെ 7.3 കോടി പേർ പ്ലെയർ ഡൗൺലോഡ് ചെയ്‌തുവെന്നും കൂടുതൽ പേർ ഇപ്പോൾ ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നും ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ കാണിക്കുന്നു. അതേസമയം, നിരോധനത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്. നിരോധനം ഒരു അബദ്ധമാകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
ഒക്ടോബറിലാണ് വിഎൽസി നിർമാതാവ് കേന്ദ്ര സർക്കാരിന് വക്കീൽ നോട്ടീസ് അയച്ചത്. വിഎൽസി പ്ലെയർ ഇന്ത്യയിൽ നിരോധിച്ചത് എന്തുകൊണ്ടാണെന്നും വെർച്വൽ ഹിയറിങ് വഴി കേസ് വാദിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാലാണ് വിഎൽസി മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ദീർഘകാല സൈബർ ആക്രമണ ക്യാംപെയ്‌നിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു. പാരിസ് ആസ്ഥാനമായുള്ള വിഡിയോലാൻ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്.
English Summary: VLC Player has been unbanned in India months after silly ban