ADVERTISEMENT

കുട്ടികള്‍ സിനിമ കാണുന്നത് ഭാവിയില്‍ അവര്‍ക്ക് ദോഷമാകുമോ? പല സിനിമകളും നല്‍കുന്നത് അനാരോഗ്യകരമായ സന്ദേശങ്ങളാണെന്നാണ് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററിലെ ഗവേഷകര്‍ യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനം പറയുന്നത്. വ്യക്തിയുടെ ഭാവിജീവിതത്തെയും സമൂഹങ്ങളെയും രാജ്യങ്ങളെയും വരെ സ്വാധീനിക്കുന്ന കണ്ടെത്തലാണ് ഇതെന്നതിനാൽ പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ‘ഡിസ്‌നിവല്‍ക്കരിക്കപ്പെട്ട’ ജീവിത വീക്ഷണമല്ല കുട്ടികളിലെത്തേണ്ടത് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

∙ തെറ്റായ സന്ദേശം

ഡിസ്‌നിയുടെ ‘അലാദിൻ’ സിനിമയിലെ നായകന്‍ ജാസ്മിന്‍ രാജകുമാരിയെ രാജകൊട്ടാരത്തിലെ ഒതുങ്ങിയ ജീവിതത്തില്‍നിന്നു ‘മോചിപ്പിക്കുന്നു’. സിൻഡ്രെല, സ്‌നോ വൈറ്റ്, സ്ലീപ്പിങ് ബ്യൂട്ടി തുടങ്ങിയ സിനിമകളിലാകട്ടെ പെണ്‍കുട്ടികളെ സുന്ദരനായ രാജകുമാരന്‍ ‘രക്ഷിക്കുന്നു’. ഇത്തരം സിനിമകളെല്ലാം സ്‌നേഹത്തെയും മനുഷ്യബന്ധങ്ങളെയും പറ്റി തെറ്റായ സന്ദേശമാണ് കുട്ടികള്‍ക്ക‌ു നല്‍കുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണമെന്ന് ഡെയിലി മെയിൽ റിപ്പോര്‍ട്ട് പറയുന്നു. കുട്ടികളുടെ മനസ്സില്‍ കയറിപ്പറ്റുന്ന സന്ദേശങ്ങള്‍ അവരുടെ ഭാവി ജീവിതത്തെ അനാരോഗ്യകരമായി സ്വാധീനിച്ചേക്കാം എന്നാണ് പഠനം പറയുന്നത്.

∙ ഡേറ്റിങ് വേണ്ടന്നു വയ്ക്കുന്നത് കുട്ടികള്‍ക്ക് പ്രശ്‌നങ്ങളുള്ളതു കൊണ്ടല്ലെന്ന് ഗവേഷകര്‍

പ്രകൃത്യാ ലഭിക്കുന്നതോ പരിപോഷിപ്പിച്ചെടുക്കുന്നതോ ആയ കാര്യങ്ങളാണ് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിനു കാരണമാകുന്നത്. ചില കൗമാരക്കാർ ഡേറ്റിങ്ങിനു പോകാത്തത് അവര്‍ക്ക് സാമൂഹിക ഇടപെടലിനുള്ള കഴിവുകള്‍ ഇല്ലാത്തതിനാലല്ലെന്നും പഠനം കണ്ടെത്തുന്നു. മാത്രമല്ല, പലപ്പോഴും പ്രേമവുമായി നടക്കുന്ന സഹപാഠികളെക്കാള്‍ മികച്ച മാനസികാരോഗ്യമുള്ളവരാണ് ഡേറ്റിങ്ങിനു പോകാത്തവരെന്നും ഇത്തരക്കാര്‍ക്ക് വിഷാദം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.

∙ ഡിസ്‌നി സിനിമകളില്‍ നിന്നല്ല ആരോഗ്യകരമായ ജീവിതത്തിനു വേണ്ട ഊര്‍ജം സംഭരിക്കേണ്ടത്

കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടത് ബന്ധങ്ങൾ, ആശയവിനിമയം, സഹാനുഭൂതി, പരസ്പര ബഹുമാനം, പ്രശ്‌നങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള അറിവായിരിക്കണമെന്നാണ് പഠനം നയിച്ച സൈമണ്‍ ബെന്‍ഹാം-ക്ലാര്‍ക്ക് പറയുന്നത്. എങ്ങനെ അനുകമ്പയോടെയും സുരക്ഷിതമായും ബന്ധം വേര്‍പിരിയാമെന്നു പഠിപ്പിക്കണമെന്നും സ്‌കൂളുകളില്‍ വ്യക്തി ബന്ധങ്ങളെക്കുറിച്ച് വിദ്യാഭ്യാസം നല്‍കണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. നിഷേധാത്മകമല്ലാത്ത ബന്ധങ്ങളെ മാതൃകയാക്കുന്ന കാര്യങ്ങളടക്കം സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നും ഇത് ദേശീയ തലത്തില്‍ തന്നെ സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായിരിക്കണമെന്നും ബിഎംസി പബ്ലിക് ഹെല്‍തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

∙ വിഷലിപ്തമായ സന്ദേശം

സിന്‍ഡ്രലയുടെ കഥ ബന്ധങ്ങളെക്കുറിച്ചുള്ള വിഷലിപ്തമായ ചിത്രമാണ് നല്‍കുന്നതെന്നാണ് പഠനത്തോടു സഹകരിച്ച ഒരു പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടികള്‍ ദുര്‍ബലരാണെന്നും അവരെ ആണ്‍കുട്ടികളും മറ്റും രക്ഷിക്കേണ്ടതുണ്ടെന്നും മറ്റുമുളള സന്ദേശത്തെ കുട്ടി വിമര്‍ശിച്ച കുട്ടി, പൗരുഷമുള്ളവരുടെ സഹായം ആവശ്യമുണ്ടെന്നാണ് ആ കഥ പഠിപ്പിക്കുന്നതെന്നും ആരോപിച്ചു. മിടുക്കരായി രാജകുമാരനും രാജകുമാരിയും കളിച്ചു നടക്കുന്നതൊക്കെ കൊള്ളാം, യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് താനൊരു ഡിസ്‌നി സിനിമയിലല്ലെന്നു മനസ്സിലാക്കാന്‍ സാധിച്ചത് എന്നാണ് മറ്റൊരു പെണ്‍കുട്ടി പ്രതികരിച്ചത്. തങ്ങള്‍ക്ക് യാഥാര്‍ഥ്യബോധത്തിലൂന്നിയ വിദ്യാഭ്യാസം തന്നെയാണ് ലഭിക്കേണ്ടത് എന്നാണ് സര്‍വേയില്‍ പങ്കെടുത്ത പല കുട്ടികളും പ്രതികരിച്ചത്. വീട്ടില്‍ നിന്നുള്ള പഠനത്തിന് ഊന്നല്‍ നല്‍കണമെന്നും ചല കുട്ടികള്‍ പ്രതികരിച്ചു. ജീവിതത്തിന്റെ പല പരിവര്‍ത്തന ഘട്ടങ്ങളിലും കെട്ടുകഥകളിലൂന്നിയുള്ള സംസ്‌കാരം മനുഷ്യര്‍ക്ക് ഗുണകരമാവില്ലെന്നാണ് ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നത്.

∙ ട്വിറ്റര്‍ മേധാവിയായി തുടരണോ?– മസ്‌കിന്റെ പുതിയ അഭിപ്രായ സര്‍വേ

ട്വിറ്റര്‍ ഏറ്റെടുക്കുകയും സ്വതസിദ്ധമായ രീതിയില്‍ അതിനെ പരുവപ്പെടുത്തുകയും ചെയ്തുവരുന്ന ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് പുതിയ അഭിപ്രായ സര്‍വേ തുടങ്ങി. താന്‍ ട്വിറ്ററിന്റെ മേധാവിയായി തുടരണോ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത് എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഭാവിയില്‍ ട്വിറ്ററില്‍ മാറ്റം വരുത്തുമ്പോഴും താന്‍ മറ്റുള്ളവരുടെ അഭിപ്രായം ആരായുമെന്നും മസ്ക് പറഞ്ഞു.

∙ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

തന്റെ സ്വകാര്യ വിവരങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് മസ്‌ക് ചില മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു. പക്ഷേ, മസ്കിന്റെ ഈ നടപടി ട്വിറ്ററിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ന്യൂ യോര്‍ക് ടൈംസ്, സിഎന്‍എന്‍, വാഷിങ്ടൻ പോസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളായിരുന്നു മസ്‌ക് മരവിപ്പിച്ചത്.

Mass resignations and revolt greet Musk’s Twitter 2.0 plan

∙ വെര്‍ച്വല്‍ റിയാലിറ്റി വിദഗ്ധന്‍ മെറ്റാ വിട്ടു

വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജോണ്‍ കാര്‍മാക് മെറ്റാ പ്ലാറ്റ്‌ഫോംസുമായുള്ള ബന്ധം വിച്ഛേദിച്ചു. കമ്പനി വെര്‍ച്വല്‍ റിയാലിറ്റി പ്രയോജനപ്പെടുത്തുന്ന രീതി ഇഷ്ടപ്പെടാത്തതിനാലാണ് അദ്ദേഹം രാജി വച്ചതെന്ന് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമാണ് മെറ്റാവേഴ്‌സ് എന്നു പറഞ്ഞ് ആ മേഖലയിലേക്ക് പണമിറക്കുകയാണ് മെറ്റാ കമ്പനി.

∙ ആപ്പിള്‍ പുതിയ പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആറിന്റെ നിര്‍മാണത്തില്‍

ആപ്പിള്‍ അവസാനം പുറത്തിറക്കിയ സ്റ്റുഡിയോ ഡിസ്‌പ്ലേ വാങ്ങിയ പലരും തങ്ങളുടെ നിരാശ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന്, ആപ്പിള്‍ പുതിയ എക്‌സ്റ്റേണല്‍ മോണിട്ടറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നു. ഇതില്‍ ഒരു 32-ഇഞ്ച് വലുപ്പമുള്ള പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഈ ഡിസ്‌പ്ലേകളില്‍ ഐഫോണുകള്‍ക്ക് ശക്തിപകരുന്ന എ13 ബയോണിക് പ്രോസസറും ഉള്‍ക്കൊള്ളിക്കുമെന്നും ഗുര്‍മന്‍ പറയുന്നു.

∙ ഐപാഡ് ഒഎസ് 16.2ല്‍ സ്‌റ്റേജ് മാനേജറിന് കൂടുതല്‍ മികവ്

ഐപാഡ് ഒഎസില്‍ ഈ വര്‍ഷം ആപ്പിള്‍ കൊണ്ടുവന്ന പുതിയ ഫീച്ചറുകളില്‍ ഒന്നായ സ്‌റ്റേജ് മാനേജറിന് പുതിയ വേര്‍ഷനില്‍ കൂടുതല്‍ മികവ്. ഐപാഡ് ഒഎസ് 16.2ലാണ് പുതിയ മാറ്റം. ഒരേ സ്‌ക്രീനില്‍ ഇപ്പോൾ നാല് ആപ്പുകള്‍ സപ്പോര്‍ട്ടു ചെയ്യുമെന്ന് സെഡ്ഡിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

English Summary: School children should be taught to counteract 'Disneyfied' portrayals of love, scientists claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com