ADVERTISEMENT

കൗമാരക്കാർ അശ്ലീല കണ്ടന്റ് കാണുന്നുണ്ടോ എന്നതിനെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലം സമൂഹത്തെ ചിന്തിപ്പിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട്. കൗമാരക്കാരുടെ കണക്ക് മൊത്തത്തില്‍ എടുത്താല്‍ നാലില്‍ മൂന്നു പേരും, 13 വയസ്സില്‍ താഴെയുള്ളവരില്‍ പകുതി പേരും എങ്കിലും അശ്ലീല ഉള്ളടക്കം കണ്ടിരിക്കാമെന്നാണ് പ്രമുഖ ഗവേഷണ സ്ഥാപനമായ കോമണ്‍ സെന്‍സ് മീഡിയ (സിഎസ്എം) യുഎസിൽ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

∙ ചിലര്‍ കണ്ടത് യാദൃച്ഛികമായി

ഇന്റര്‍നെറ്റില്‍ വ്യാപകമായി പോണ്‍ ഉണ്ട്. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 58 ശതമാനം പേര്‍ പറഞ്ഞത്, തങ്ങള്‍ യാദൃച്ഛികമായാണ് പോണ്‍ കണ്ടത് എന്നാണ്. ബാക്കിയുള്ളവര്‍ പറയുന്നത് തങ്ങള്‍ ബോധപൂര്‍വം പോണ്‍ ദൃശ്യങ്ങള്‍ കണ്ടു എന്നാണ്. ചില കുട്ടികളെ പോണിലേക്ക് എത്തിച്ചത് അവര്‍ക്കൊപ്പം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കൂട്ടുകാരാണ്. സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം പേരും തങ്ങള്‍ പോണ്‍ കണ്ടത് ഇന്‍സ്റ്റഗ്രാമും ടിക്‌ടോക്കും പോലെയുള്ള സ്ട്രീമിങ് സേവനങ്ങള്‍ വഴിയാണെന്നു സമ്മതിച്ചു. അതേസമയം, 44 ശതമാനം പേര്‍ പറഞ്ഞത് തങ്ങള്‍ അശ്ലീല കണ്ടന്റിനായി പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്നാണ്. മറ്റു പലരും പോണ്‍ കാണാന്‍ യൂട്യൂബിനെ ആശ്രയിച്ചു. സര്‍വേയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ക്ക് ഒണ്‍ലിഫാന്‍സ് പോലെയുള്ള വെബ്‌സൈറ്റുകളില്‍ അംഗത്വമുണ്ട്. കൂടാതെ, 18 ശതമാനം പേര്‍ ലൈവ്സ്ട്രീമിങ് സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട്. കുട്ടികളുടെ പ്രതികരണങ്ങള്‍ വിശകലനം ചെയ്ത ഗവേഷകര്‍ക്ക് പോണ്‍ സാധാരണമായിക്കഴിഞ്ഞെന്ന അഭിപ്രായമാണ് ഉള്ളത്.

∙ ആശങ്കാജനകം

പോണ്‍ കാണാന്‍ ഇടവന്നത് കുറ്റബോധമുണ്ടാക്കിയെന്ന് 50 ശതമാനം പേര്‍ അവകാശപ്പെട്ടു. അതേസമയം, പോണ്‍ കണ്ടതില്‍ പ്രശ്‌നമൊന്നും തോന്നിയില്ലെന്ന് പറയുന്നവരും ഉണ്ട്. പോണ്‍ കാണുന്നത് ലൈംഗികതയെക്കുറിച്ച് ഉപകരാപ്രദമായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം കുട്ടികള്‍ ചിന്തിക്കുന്നത് ആശങ്കാജനകമാണെന്നും ഗവേഷകര്‍ കരുതുന്നു. ഏകദേശം 43 ശതമാനം കുട്ടികള്‍ പറഞ്ഞത്, തങ്ങള്‍ പോണ്‍ കാണുന്ന കാര്യം മുതിര്‍ന്നവരുമായി ചര്‍ച്ച ചെയ്തു എന്നാണ്. അമേരിക്കയില്‍ നടത്തിയ സര്‍വേയുടെ ഫലമാണിതെങ്കിലും നന്നേ ചെറുപ്പത്തില്‍ത്തന്നെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായ സ്മാര്‍ട് ഉപകരണങ്ങള്‍ നല്‍കുന്ന സമൂഹങ്ങള്‍ക്ക് മുഴുവന്‍ ഗവേഷണ ഫലം ബാധകമായേക്കാം.

∙ ചര്‍ച്ചകള്‍ക്ക് സമയമായോ?

സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാവുന്ന കാര്യങ്ങളാണ് പഠനം കാണിച്ചുതരുന്നത്. പോണോഗ്രാഫിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തേണ്ട സമയമായെന്ന് ഗവേഷകര്‍ പറയുന്നു. ലഹരിമരുന്നിനെയും മദ്യത്തെയും കുറിച്ചുള്ള അവബോധം പകരുന്നതു പോലെ പോണോഗ്രാഫിയെക്കുറിച്ചും കുട്ടികളോട് സംസാരിക്കേണ്ട സമയമായി. പോണ്‍ സര്‍വവ്യാപി ആയതിനാല്‍ പുതിയ കാലത്ത് കുട്ടികള്‍ എപ്പോൾ വേണമെങ്കിലും അത് കാണാനുള്ള സാധ്യതയുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.

∙ ടിവി ചാനലുകളെ യൂട്യൂബിലേക്കെത്തിക്കാന്‍ ശ്രമം

ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനും പുതിയ വ്യൂവര്‍മാരെ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. അതിനാല്‍ത്തന്നെ പുതിയ തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുകയാണ് കമ്പനി. അടുത്തിടെയായി എന്‍എഫ്എല്‍ മത്സരങ്ങൾ സ്ട്രീം ചെയ്യുന്നതടക്കമുള്ള പല മാറ്റങ്ങളും കൊണ്ടുവരാന്‍ യൂട്യൂബ് ശ്രമിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളിലൊന്ന് ടിവി ചാനലുകളെ യൂട്യൂബിലെത്തിക്കുക എന്നതായിരിക്കും. പരസ്യത്തോടെയായിരിക്കും ചാനലുകള്‍ പ്രവര്‍ത്തിക്കുക. പരസ്യ വരുമാനം ഇരു കൂട്ടരും പങ്കുവച്ചേക്കും. ചെലവ് കുറയ്ക്കാനായി പരമ്പരാഗത പ്രക്ഷേപണം നിർത്താനാഗ്രഹിക്കുന്ന ചാനലുകള്‍ക്ക് ഈ സാധ്യത പ്രയോജനപ്പെട്ടേക്കാം.

Image credit Bloomua / Shutterstock
Image credit Bloomua / Shutterstock

∙ ചാറ്റ്ജിപിറ്റിയെക്കൊണ്ട് വ്യാജ ഗവേഷണ പ്രബന്ധങ്ങളും എഴുതിക്കാം

സാധാരണ സേര്‍ച്ചിനു പുറമെ കുട്ടികളുടെ ഹോംവര്‍ക്ക് ചെയ്തു കൊടുക്കുന്നതും കഥയും കവിതയും എഴുതിക്കുന്നതും അടക്കം പലതും ചെയ്യിപ്പിക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ചാറ്റ്ജിപിറ്റി. എന്നാല്‍, ഇത്തരം തമാശക്കളിക്കപ്പുറത്തേക്കും ചാറ്റ്ജിപിറ്റിയുടെ പ്രഭാവം എത്തിയേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാജ ഗവേഷണ പ്രബന്ധങ്ങളുടെ അബ്‌സ്ട്രാക്ടുകള്‍ ചാറ്റ്ജിപിടിയെക്കൊണ്ട് തയാര്‍ ചെയ്യിച്ചത് ശാസ്ത്രജ്ഞര്‍ക്ക് തിരിച്ചറിയാനായില്ലെന്ന് നേച്ചര്‍ ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ എഐ വക്കീല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം മാത്രം; പക്ഷേ അത്തരം ഒന്നിന്റെ ആവശ്യമുണ്ട്

ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വക്കീല്‍ ഫെബ്രുവരിയിൽ കോടതി മുറിയിലേക്ക് എത്തുകയാണ്. ഒരു ചാറ്റ്‌ബോട്ടായിരിക്കും ഇത്. കോടതി മുറിയില്‍ രണ്ടു വ്യക്തികള്‍ക്ക് ഉപദേശം നല്‍കുകയാണ് ചാറ്റ്‌ബോട്ട് ചെയ്യുക. ഇരുവരും വയര്‍ലെസ് ഹെഡ്‌ഫോണ്‍സ് ഉപയോഗിക്കും. ഡുനോട്‌പേ എന്ന കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയുടെ സെര്‍വറുകളിലേക്ക് ജഡ്ജി പറയുന്ന കാര്യങ്ങള്‍ എത്തും. എന്താണ് മറുപടി പറയേണ്ടതെന്ന നിര്‍ദ്ദേശം ഇരുവര്‍ക്കും ലഭിക്കുന്നത് അങ്ങനെയാണ് എന്നാണ് ഇതുവരെ കേട്ട വാര്‍ത്തകള്‍ പറഞ്ഞത്.

∙ പുതിയ രീതി

സിനെറ്റിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇതൊരു സ്റ്റണ്ട് ആണ്. എന്നാല്‍, നിയമവുമായി സാധാരണക്കാര്‍ ഇടപെടുന്ന രീതിക്ക് സമഗ്ര മാറ്റം വരുത്താന്‍ കെല്‍പ്പുള്ള ഒന്നാകാനും ഇതിന് സാധിച്ചേക്കാം. പല സാധാരണക്കാര്‍ക്കും വക്കീൽ ചോദിക്കുന്ന ഭീമമായ പ്രതിഫലം നല്‍കാനാവില്ല. തങ്ങള്‍ക്ക് ഉപദേശം നല്‍കാനായി വക്കീലിനെ വിളിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു താങ്ങാകുക എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കും എഐ പ്രവര്‍ത്തിപ്പിക്കുക. ആദ്യ ഉദ്യമം വിജയിക്കുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. വിജയിച്ചാല്‍ അത് ചരിത്രം കുറിക്കുകയും ചെയ്യും. വിവിധ കാര്യങ്ങള്‍ക്ക് ഇന്ന് എഐ പ്രയോജനപ്പെടുത്തുന്നു.

∙ പ്രയോജനപ്പെടുത്തുന്നത് ജിപിറ്റി-3

ഡുനോട്ട്‌പേയും പ്രയോജനപ്പെടുത്തുന്നത്, വൈറല്‍ വെബ്‌സൈറ്റായ ചാറ്റിജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിപിറ്റി-3 യാണ്. ഇതു വച്ചുള്ള പരീക്ഷണങ്ങള്‍ ഡുനോട്ട്‌പേ തുടങ്ങിയത് 2021ല്‍ ആണ്. ചാറ്റ്ജിപിറ്റി ടെക്സ്റ്റായി ഉത്തരങ്ങള്‍ എഴുതിനല്‍കുന്നു. അതേസമയം, ഡുനോട്ട്‌പേയുടെ മേധാവി ജോഷ് ബ്രൗഡറുടെ മനസില്‍ മറ്റൊരു ആശയമാണ് മുളപൊട്ടിയത് - കോടതിയില്‍ ഒരാള്‍ ആപ്പിളിന്റെ എയര്‍പോഡ്‌സ് ധരിച്ചു പോയാലോ? ജഡ്ജി പറയുന്നത് മൈക്രോഫോണ്‍ വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു കേള്‍ക്കാം. ഇയര്‍ബഡ്‌സ് വഴി തന്നെ അതിന് മറുപടിയും നല്‍കാം.

∙ കളിയാക്കലിനു പുറമെയും പ്രശ്‌നങ്ങള്‍

ഇതൊരു സ്റ്റണ്ട് ആണെന്ന ആരോപണം ബ്രൗഡറും കൂട്ടുകാരും നേരിടുന്നു. ഇതിനു പുറമെ നിയമപരമായ കാര്യങ്ങള്‍ നര്‍വഹിക്കാന്‍ കോടതിയില്‍ ലൈസന്‍സ് ഉള്ളവരുടെ സഹായം തേടണമെന്ന നിബന്ധന പല രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിനെ മറികടക്കുക എന്നതും വലിയ തലവേദനയാകും. എഐയ്ക്ക് ലൈസന്‍സില്ല എന്ന വാദം ഉയരാന്‍ സാധ്യതയുണ്ട്.

∙ സ്വകാര്യതാ പ്രശ്‌നവും നേരിട്ടേക്കാം

എഐ പ്രോഗ്രാമിന് മറുപടി പറയണമെങ്കില്‍ അത് കേള്‍ക്കുന്നത് റെക്കോർഡ് ചെയ്യേണ്ടി വരും. നടപടികള്‍ റെക്കോർഡ് ചെയ്യാന്‍ മിക്ക കോടതികളും അനുവദിക്കുന്നില്ല. തങ്ങളുടെ കക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന് വക്കീലുമാരെയും പഠിപ്പിക്കുന്നു. ഒരു ചാറ്റ്‌ബോട്ടിന് ഇതൊക്കെ സാധിക്കുമോ എന്ന ചോദ്യവും ഉയര്‍ത്തപ്പെട്ടേക്കാം.

∙ കാലോചിതമായ മാറ്റങ്ങള്‍ കോടതി മുറികളിലും ?

അതേസമയം, ലൈബ്രറികളിലെ പുസ്തകങ്ങളിലും മറ്റുമുള്ള കാര്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് ഞൊടിയിടയില്‍ പ്രയോജനപ്പെടുത്താനാകുമെങ്കില്‍ അതൊക്കെ പുതിയ കാലത്ത് സ്വീകരിക്കേണ്ടതല്ലേ എന്ന ചോദ്യവും ഉയരുന്നു. നീതി തന്നെയാണ് നിര്‍വഹിക്കപ്പെടുന്നതെന്ന് ഉറപ്പാക്കാനാകുമെങ്കില്‍ ഇത്തരം സംവിധാനങ്ങളെ എന്തുകൊണ്ട് ഉള്‍ക്കൊള്ളിച്ചു കൂടാ എന്ന ചോദ്യവും ഉയര്‍ത്തുന്നു. ഇത്തരം സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സമയത്താണല്ലോ കോടതികളും മറ്റും തുടങ്ങിയത്. ഗുണകരമാണെന്നു കണ്ടാല്‍ ഇനി ഇവയ്ക്കും ഇടംകൊടുത്തുകൂടെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. സാധാരണക്കാര്‍ക്കും നീതി ലഭിക്കുമെങ്കില്‍ പുതിയ പാത വെട്ടിത്തുറക്കണം എന്ന അഭിപ്രായമുള്ളവരാണ് മിക്കവരും.

English Summary: Teens and porn: Nearly three-fourths of kids say they have seen online pornography by age 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com