ADVERTISEMENT

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (NCLAT) ഉത്തരവിനെതിരായ നീക്കത്തിൽ ഗൂഗിളിന് ഇളവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുമായി (CCI) സഹകരിക്കുമെന്ന് യുഎസ് ടെക് കമ്പനി അറിയിച്ചു. കമ്പനി സുപ്രീംകോടതിയുടെ ഉത്തരവ് അവലോകനം ചെയ്യുകയാണെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. 

 

വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് സിസിഐ രണ്ട് പിഴകളാണ് ചുമത്തിയത്. 1,337 കോടി രൂപയാണ് സിസിഐ പിഴ ചുമത്തിയിരുന്നത്. ഈ തുകയുടെ 10 ശതമാനം അതിവേഗം നിക്ഷേപിക്കാൻ ഗൂഗിളിന് ഏഴ് ദിവസത്തെ സമയമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.

 

കഴിഞ്ഞ ദിവസത്തെ കോടതി വിധിയുടെ വിശദാംശങ്ങൾ ഞങ്ങൾ അവലോകനം ചെയ്യുകയാണ്. ഗൂഗിൾ കമ്പനി ആൻഡ്രോയിഡ് ഇന്ത്യൻ ഉപയോക്താക്കൾക്കും ഡവലപ്പർമാർക്കും ഒഇഎമ്മുകൾക്കും വളരെയധികം പ്രയോജനം ചെയ്യുകയും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കളോടും പങ്കാളികളോടും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിധിക്കെതിരെയുള്ള ഞങ്ങളുടെ അപ്പീലിന് സമാന്തരമായി മുന്നോട്ടുള്ള വഴിയിൽ സിസിഐ യുമായി സഹകരിക്കുമെന്നും ഗൂഗിൾ വക്താവ് പറഞ്ഞു. ഇതിനിടെ 1,337 കോടി രൂപ പിഴ ചുമത്താനുള്ള സിസിഐ ഉത്തരവിനെതിരെ ഗൂഗിളിന്റെ അപ്പീൽ മാർച്ച് 31നകം തീർപ്പാക്കാൻ എൻസിഎൽഎടിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

ഗൂഗിളിനെ സംബന്ധിച്ചിടത്തോളം പിഴയേക്കാൾ കൂടുതൽ പ്രശ്നമാകുന്നത് സിസിഐ ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങളാണ്. ഇത് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർമാരുമായി (ഒഇഎം) ഗൂഗിൾ ഒപ്പുവെക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വിതരണ കരാറിന് (മാഡ) കീഴിൽ നിർമിക്കുന്ന ‘സ്‌മാർട് ഫോണുകളിൽ മുഴുവൻ ഗൂഗിൾ മൊബൈൽ സ്യൂട്ടിന്റെയും നിർബന്ധിത പ്രീ-ഇൻസ്റ്റാളേഷൻ’ ഗൂഗിൾ നിർത്തണമെന്ന് സിസിഐ നിർബന്ധിക്കുന്നുണ്ട്. ഈ ആപ്പുകളുടെ കൂട്ടത്തിൽ ജിമെയിൽ, ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ പേ, ഗൂഗിൾ മാപ്സ്, യൂട്യൂബ് മുതലായവ ഉൾപ്പെടുന്നു. വിധി നടപ്പിലായാൽ ഭാവിയിൽ ഇതെല്ലാം വൻ പ്രതിസന്ധിയിലാകും.

 

ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്നും അല്ലെങ്കിൽ ഡിഫോൾട്ട് ഓപ്ഷനായി ഒരു പ്രത്യേക സേർച്ച് എൻജിൻ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഗൂഗിളിന് തടയാനാവില്ല. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഡവലപ്പർമാരെ അവരുടെ ആപ്് സ്റ്റോറുകൾ പ്ലേ സ്റ്റോർ വഴി വിതരണം ചെയ്യുന്നതിൽ നിന്നും ഗൂഗിളിന് തടയാൻ കഴിയില്ല. ഇത് നയത്തിൽ കാര്യമായ മാറ്റം വരുത്തും. ഇപ്പോൾ, മറ്റ് ആപ് സ്റ്റോറുകൾ പ്ലേ സ്റ്റോറിൽ അനുവദനീയമല്ല. ആപ്പുകളുടെ സൈഡ് ലോഡിങ് ഗൂഗിളിന് നിയന്ത്രിക്കാനും കഴിയില്ല.

 

അതേസമയം, ഈ മാറ്റങ്ങൾ നടപ്പിലാക്കുകയും ആൻഡ്രോയിഡിന്റെ ഫോർക്ക് ചെയ്ത പതിപ്പുകൾ അനുവദിക്കുകയും ചെയ്താൽ അത് ഉപയോക്തൃ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും സ്മാർട് ഫോണുകളുടെ വില ഇനിയും വർധിപ്പിക്കുമെന്നും ഗൂഗിൾ നേരത്തേ ഒരു ബ്ലോഗ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

English Summary: Google says it is reviewing SC decision, will cooperate with CCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com