ADVERTISEMENT

നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രയോജനപ്പെടുത്തി അവതരിപ്പിച്ച, അമ്പരപ്പിക്കുന്ന സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റി ലോകമെമ്പാടുമുളള സ്‌കൂളുകള്‍ നിരോധിക്കണമോ എന്ന് ആലോചിക്കുന്നു. വിദ്യാര്‍ഥികളുടെ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കി നല്‍കുന്നു, ഗംഭീര ലേഖനങ്ങള്‍ എഴുതി നല്‍കുന്നു, സയന്‍സ്, കണക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കുന്നു, കഥകളും കവിതകളും പോലും എഴുതി നല്‍കുന്നു തുടങ്ങിയവയാണ് ചാറ്റ്ജിപിറ്റിയെ വിദ്യാര്‍ഥികളില്‍നിന്ന് അകറ്റി നിർത്തണമെന്നു ആവശ്യപ്പെടുന്നവര്‍ പറയുന്നത്. ഇതിനിടയില്‍ ചാറ്റ്ജിപിറ്റി ഉപയോഗിച്ച് അദ്ഭുതപ്പെട്ടിരിക്കുയാണ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ ഗൗതം അദാനിയും.

∙ അമ്പരന്ന് അദാനിയും

സാധാരണക്കാര്‍ക്ക് ചാറ്റ്ജിപിറ്റി ഉപയോഗിച്ചു മതിവരുന്നില്ല. ടെക്‌നോളജി ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റുമടക്കമുളള കമ്പനികള്‍ ചാറ്റ്ജിപിറ്റി പോലെയുള്ള സാങ്കേതികവിദ്യയെ എങ്ങനെ ഉള്‍ക്കൊള്ളിക്കണമെന്ന് ആലോചിക്കുന്നു. അതേസമയം, ഗൗതം അദാനി പറയുന്നത് ചാറ്റിജിപിറ്റിയുടെ മാസ്മരികവിദ്യ കണ്ട് താന്‍ മയങ്ങി നില്‍ക്കുകയാണെന്നാണ്. ജനുവരി 20ന് അവസാനിച്ച വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ (ഡബ്ല്യുഇഎഫ്) പങ്കെടുത്ത ശേഷം അദ്ദേഹം ലിങ്ക്ഡ്ഇന്നിലിട്ട കുറിപ്പിലാണ് ചാറ്റിജിപിറ്റിയെ പുകഴ്ത്തി എഴുതിയത്. താന്‍ ആ എഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ചു തുടങ്ങിയതില്‍പ്പിന്നെ അതില്‍ മുഴുകിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

∙ ജനറേറ്റീവ് എഐയ്ക്ക് അപാര ശേഷിയെന്ന് അദാനി

എഐ കൈവരിച്ച പുരോഗതിയെക്കുറിച്ചായിരുന്നു ഡബ്ല്യൂഇഎഫില്‍ ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നാം 'ജനറേറ്റീവ് എഐ' എന്നു വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചാറ്റ്ജിപിറ്റി എഐയെ ജനകീയമാക്കുന്ന ഒരു പരിവര്‍ത്തന നിമിഷമാണെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ അവിശ്വസനീയമായ ശേഷിയെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും അദ്ദേഹം എഴുതുന്നു. എന്നാല്‍, ജനറേറ്റീവ് എഐ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കാര്യത്തില്‍ ശങ്ക വേണ്ടന്നും അദാനി ഗ്രൂപ് ചെയര്‍മാന്‍ പറഞ്ഞു.

chat-gpt-3

∙ ജനറേറ്റിവ് എഐ അപകടകരമെന്നും അദാനി

ഏകദേശം അഞ്ചു പതിറ്റാണ്ടു മുൻപാണ് അമേരിക്ക കംപ്യൂട്ടര്‍ ചിപ്പുകളുടെ രൂപകല്‍പനയില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തിയത്. ആ രാജ്യം അവ ധാരാളമായി ഉണ്ടാക്കുകയും ചെയ്തു. ഇത് അമേരിക്കയെ മറ്റു രാജ്യങ്ങളുടെ മുന്നിലെത്തിച്ചു. ഇന്റല്‍, ക്വാല്‍കം തുടങ്ങിയ ചിപ്പ് നിര്‍മാണ കമ്പനികളും അമേരിക്കയില്‍ ജന്മമെടുത്തു. ആധുനിക യുദ്ധരംഗത്തു പോലും ചിപ്പുകള്‍ പ്രയോജനപ്പെട്ടു. മിസൈലുകളിലും മറ്റ് ആയുധങ്ങളിലും കൂടുതല്‍ ചിപ്പുകള്‍ ഉപയോഗിക്കാൻ തുടങ്ങി. ഇതേ സാധ്യതയും അപകടവുമാണ് ജനറേറ്റീവ് എഐക്കും ഉള്ളതെന്നും ജനറേറ്റീവ് എഐയെ പ്രയോജനപ്പെടുത്താനുള്ള മത്സരം തുടങ്ങിക്കഴിഞ്ഞുവെന്നും അദാനി കുറിക്കുന്നു. ഇപ്പോള്‍തന്നെ ചൈന ഇക്കാര്യത്തില്‍ കൂടുതല്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞുവെന്നും ഭാവിയിൽ ഈ കിടമത്സരം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അദാനി എഴുതുന്നു. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള, ഇത്രയധികം ആസ്തിയുള്ള ഒരാള്‍ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ഇത്തരം ഒരു കുറിപ്പ് ഇടുന്നതും വ്യത്യസ്തമായ സമീപനം കാണിക്കുന്നു. ഇന്ത്യയിലെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാൻ അദാനി ശ്രമിക്കുന്നുണ്ട്.

∙ സ്‌കൂളുകളില്‍

കുട്ടികള്‍ സ്വന്തമായി പാഠങ്ങള്‍ പഠിക്കാതെ ചാറ്റ്ജപിറ്റിയെ കൊണ്ട് ഉത്തരങ്ങള്‍ എഴുതിക്കുമെന്ന ഭയമാണ് പ്രധാനമായും ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്തുള്ളവരെ പിടികൂടിയിരിക്കുന്നത്. അമേരിക്കയില്‍ ചിലയിടങ്ങളില്‍ ചാറ്റ്ജിപിറ്റി നിരോധിക്കുകയും ചെയ്തു. അതേസമയം, വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും ഇത് പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ ഉത്തരങ്ങള്‍ പരിശോധിപ്പിച്ച് അതെഴുതിയ വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തനിക്ക് കിട്ടിയെന്ന് ഒരു അധ്യാപകന്‍ പറഞ്ഞെന്ന് ദി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചാറ്റ്ജിപിറ്റി കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതു മുതല്‍ അതു നല്‍കുന്ന ഉത്തരങ്ങളിലെ തെറ്റുകളെക്കുറിച്ചു വരെ പഠിക്കണമെന്നും ആവശ്യമുയരുന്നു.

∙ അധ്യാപകര്‍ ഭയപ്പെടുന്നതു മനസ്സിലാക്കാം

അധ്യാപകരുടെ മധ്യത്തിലേക്ക് പെട്ടെന്നൊരുനാള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊട്ടിവീണിരിക്കുകയാണ് ചാറ്റ്ജിപിറ്റി. വിദ്യാഭ്യാസപരമായ പല കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. അതേസമയം, ഇതിലെ ധാര്‍മികതയെ പലരും ചോദ്യം ചെയ്യുകയാണ്. എഐ കൊടുക്കുന്ന ഉത്തരങ്ങളില്‍ പലതിലും തെറ്റുകളുണ്ട്. ഇത് കണ്ടെത്തുന്നതും അധ്യാപകര്‍ക്ക് തലേവദനയാകുന്നുണ്ട്. ഇതിനാല്‍ തന്നെ ഇത് നിരോധിക്കണമെന്നു പറഞ്ഞ് അധ്യാപന രംഗത്തുള്ള പലരും രംഗത്തെത്തിയിരിക്കുന്നത് എന്ന് ദ് ന്യൂയോര്‍ക് ടൈംസ് പറയുന്നു.

chatgpt-3
Photo: Just_Super/istock

∙ ജിപിറ്റിസീറോ

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥി എഐ പ്രയോജനപ്പെടുത്തി എഴുതിയ ടെക്സ്റ്റ് തിരിച്ചറിയാന്‍ തയാര്‍ ചെയ്ത പ്രോഗ്രാമാണ് ജിപിറ്റിസീറോ (GPTZero). എന്നാല്‍, ഇതിന്റെ കൃത്യതയും ചോദ്യം ചെയ്യപ്പെടുന്നു.

∙ ചാറ്റ്ജിപിറ്റിയെ ഉള്‍ക്കൊള്ളിക്കുക

അതേസമയം, ഉള്‍ക്കാഴ്ചയോടെ ചാറ്റ്ജിപിറ്റിയെയും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളിക്കുകയാണ് വേണ്ടതെന്ന വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. മുന്‍ തലമുറകള്‍ക്ക് ലഭിക്കാത്ത ഭാഗ്യമാണ് ചാറ്റ്ജിപിറ്റി ഇപ്പോഴത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. അവരുടെ സര്‍ഗാത്മകത മുതല്‍ വിജ്ഞാനം വരെ പോഷിപ്പിക്കാന്‍ ഇത്തരം ടൂളുകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് വാദം. കൂടാതെ, ചാറ്റ്ജിപിറ്റി നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ പോലും ആവില്ല. സ്‌കൂളുകള്‍ക്ക് നിയന്ത്രണമുള്ള ഉപകരണങ്ങളിലും മറ്റും അതു നിരോധിച്ചാല്‍ പോലും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അത് ലഭ്യമാക്കാം.

∙ അധ്യാപകരുടെ ഇഷ്ട സുഹൃത്താകട്ടെ ചാറ്റ്ജിപിറ്റി

ഇപ്പോള്‍ ചാറ്റ്ജിപിറ്റി ഫ്രീയാണ്. അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ചാറ്റ്ജിപിറ്റിക്ക് അധ്യാപകരുടെ ഏറ്റവും മികച്ച സുഹൃത്താകാം. അധ്യാപനത്തിന് മുന്‍ തലമുറയ്ക്ക് ലഭിക്കാത്ത ഒരു അത്യുജ്ജ്വല ടൂളായി പ്രയോജനപ്പെടുത്താം. അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കൊ ഒരു ഭീഷണിയാണിതെന്ന ചിന്ത വെടിഞ്ഞ് അതിനെ കാലോചിതമായ ടൂളായി പ്രയോജനപ്പെടുത്തണമെന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത്തരം നിരവധി ടൂളുകള്‍ വരാനിരിക്കുന്നതേയുള്ളു. അതുകൊണ്ട് ചാറ്റ്ജിപിറ്റി അണച്ചു കളഞ്ഞ് പഴയകാലം കൊണ്ടുവരാമെന്നുള്ള ചിന്ത വെറും വ്യാമോഹമാണെന്നും പറയുന്നു.

∙ ചാറ്റ്ജിപിറ്റിയെക്കുറിച്ച് ചര്‍ച്ച നടത്തി ഗൂഗിള്‍ സ്ഥാപകര്‍

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേര്‍ച്ച് എൻജിനായ ഗൂഗിളിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ചാറ്റ്ജിപിറ്റി. ഗൂഗിളിന്റെ 14900 കോടി ഡോളര്‍ മൂല്യമുള്ള സേര്‍ച്ച് ബിസിനസിനെ ചാറ്റ്ജിപിറ്റി വിഴുങ്ങുമോ എന്ന ഭീതി വളര്‍ന്നതോടെ കമ്പനിയുടെ സ്ഥാപകരായ ലാറി പേജിനെയും സെര്‍ഗായ് ബ്രിന്നിനെയും രംഗത്തിറക്കിയിരിക്കുകായണ് കമ്പനി. ഗൂഗിള്‍ തുടങ്ങിയതിനു ശേഷം ഇപ്പോള്‍ ആദ്യമായാണ് ഗൗരവത്തിലെടുക്കേണ്ട ഒരു ഭീഷണി കമ്പനി നേരിടുന്നത്. പേജും ബ്രിന്നും 2019നു ശേഷം കാര്യമായി സമയം ഗൂഗിളിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനായി ചെലവിടുന്നില്ല.

∙ പിച്ചൈ ക്ഷണിച്ചു

പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ആണ് സ്ഥാപകരെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനായി ക്ഷണിച്ചത്. ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവരെ അദ്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യ പുറത്തെടുത്ത ചാറ്റിജിപിറ്റിയെ പോലെ ഗൂഗിളും പുതിയ രീതികള്‍ അനുവര്‍ത്തിക്കും എന്നാണ് സൂചന. ഇതിനായി എഐ ടൂളുകളെ തന്നെ കൂട്ടുപിടിക്കും. ഈ വര്‍ഷം സേര്‍ച്ച് സംബന്ധിച്ച 20 പുതിയ പ്രോഡക്ടുകള്‍ ഗൂഗിള്‍ പുറത്തിറക്കുമെന്നു കരുതുന്നു. ഗൂഗിളിന് കാര്യമായ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ് ചാറ്റ്ജിപിറ്റി എന്നാണ് കമ്പനിയുടെ മുന്‍ ജീവനക്കാരനായ ഡി. ശിവകുമാര്‍ പറഞ്ഞത്.

chatgpt-1
Photo: Muhammad Farhad/ Istock

∙ ലാംഡയെ രംഗത്തിറക്കുമോ?

എഐ ഇമേജ് ജനറേഷന്‍ സ്റ്റുഡിയോ, എ ടെസ്റ്റ് കിച്ചണ്‍, ഷോപ്പിങ് ട്രൈ-ഓണ്‍, തുടങ്ങി ഇരുപതോളം പുതിയ പ്രോഡക്ടുകളുമായി 2023ല്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്നാണ് സൂചന. തങ്ങളുടെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ലാംഡ 2014ല്‍ ഏറ്റെടുത്ത കമ്പനിയായ ഡീപ് മൈന്‍ഡ് തുടങ്ങിയവയായിരിക്കാം ഗൂഗിളിന്റെ എഐ പ്രൊഡക്ടുകള്‍ക്കു പിന്നില്‍.

English Summary: Gautam Adani Is Hooked To ChatGPT, Says Race For Artificial Intelligence To Get Complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com