ADVERTISEMENT

ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വ്യവസായ മേഖലയുടെ പ്രത്യേക ആവശ്യം പരിഗണിച്ച് കേന്ദ്ര ബജറ്റിൽ മൊബൈൽ ഫോൺ ഭാഗങ്ങളുടെയും ക്യാമറ ലെൻസ് പോലുള്ള ഇൻപുട്ടുകളുടെയും ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) കുറച്ചു. ഇതോടൊപ്പം ബാറ്ററികൾക്കുള്ള ലിഥിയം അയൺ സെല്ലുകളുടെ തീരുവ ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

 

രാജ്യത്തെ ഫോൺ നിർമാണം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. രാജ്യത്ത് ഐഫോണും മറ്റു ഫോണുകളും നിർമിക്കാൻ ലക്ഷ്യമിട്ട് വൻ നിക്ഷേപമിറക്കുന്ന ടാറ്റയ്ക്കും മറ്റു ചെറുകിട സ്വദേശി ഫോൺ നിര്‍മാണ കമ്പനികൾക്കും ഇത് വലിയ സഹായമാകുമെന്നാണ് കരുതുന്നത്.

 

സർക്കാരിന്റെ വിവിധ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയിലെ മൊബൈൽ ഫോൺ ഉൽപ്പാദനം കുത്തനെ കൂടിയിട്ടുണ്ട്. 2014-15ലെ 18,900 കോടി രൂപ മൂല്യം കണക്കാക്കുന്ന 5.8 കോടി ഫോൺ യൂണിറ്റിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 2,75,000 കോടി രൂപ മൂല്യമുള്ള 31 കോടി യൂണിറ്റായി ഉയർന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

 

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ സ്മാർട് ഫോൺ നിര്‍മിക്കുന്ന രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള കമ്പനികൾക്ക് സർക്കാർ വൻ ഇളവുകളാണ് നൽകുന്നത്. ടെലിവിഷൻ നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടിവി പാനലുകളുടെ ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 2.5 ശതമാനമായി കുറയ്ക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്.

 

ഫോൺ നിർമാണത്തിനായുള്ള ക്യാമറ ലെൻസുകളുടെയും ബാറ്ററികളുടെയും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നത് സ്വാഗതാർഹമായ നടപടിയാണെന്നും ഇത് ആഭ്യന്തര ഉൽപ്പാദനത്തിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയ്ക്ക് ഊർജം പകരുമെന്നും ഒപ്റ്റിമസ് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് എംഡി എ. ഗുരുരാജ് പറഞ്ഞു.

 

മൊബൈൽ ഫോണുകൾക്കുള്ള ചില ഘടകഭാഗങ്ങളുടെ ഇറക്കുമതി കസ്റ്റംസ് തീരുവ കുറച്ചത് സ്വാഗതാർഹമായ നീക്കമാണ്, ഇത് ആഭ്യന്തര നിർമാണം വർധിപ്പിക്കുന്നതിനും രാജ്യത്തെ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും കൂടുതൽ പ്രചോദനം നൽകുമെന്ന് സിഎംആർ ഹെഡ്-ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് പ്രഭു റാം പറഞ്ഞു.

 

English Summary: Union Budget 2023: Made-in-India smartphones, TVs to get cheaper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com