ADVERTISEMENT

ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഒഎസ് 17 അപ്‌ഡേറ്റ് വഴി ആപ്പിള്‍ കമ്പനി ഐഫോണുകളില്‍ ആപ് സൈഡ്‌ലോഡിങ് അനുവദിച്ചേക്കാമെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതു നടന്നാല്‍ അത് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടതിനാലാണ് ആപ്പിള്‍ ആപ് സൈഡ്‌ലോഡിങ് അനുവദിക്കാന്‍ പോകുന്നത്. എന്നാല്‍, ഇയു ഇതു നടപ്പാക്കാനായി 2024 വരെ സമയം നല്‍കിയിട്ടുണ്ട്. ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍മാര്‍ സൈഡ്‌ലോഡിങ് സാധ്യമാക്കാനായി ഐഒഎസില്‍ വേണ്ട ക്രമീകരണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയെന്നാണ് ബ്ലൂംബര്‍ഗും പറയുന്നത്. ഇതൊക്കെയാണെങ്കിലും ആപ് സൈഡ്‌ലോഡിങ് ഐഒഎസ് 17ന്റെ ആദ്യ വേര്‍ഷനില്‍ തന്നെ ഉണ്ടായിരിക്കുമോ എന്ന കാര്യത്തല്‍ ചില സംശയങ്ങളും ഉണ്ട്.

 

∙ എന്താണ് ആപ് സൈഡ്‌ലോഡിങ്?

 

ആപ്പിള്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയെ പലരും വിശേഷിപ്പിക്കുന്നത് 'വേലി കെട്ടി അടച്ച ഒരു പൂന്തോട്ടം' എന്നാണ്. അതായത്, ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്നുള്ള ആപ്പുകള്‍ മാത്രമാണ് അതില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ സാധിക്കുക. ആപ് സ്റ്റോറിലെത്തുന്ന ആപ്പുകളാകട്ടെ എല്ലാം ആപ്പിള്‍ പരിശോധിച്ചവയും ആയിരിക്കും. ഐഒഎസ് ക്രാക്കു ചെയ്ത്, മറ്റൊരു പ്രയോഗം ഉപയോഗിച്ചു പറഞ്ഞാല്‍ ജെയില്‍ ബ്രെയ്ക് ചെയ്ത് ഇപ്പോഴും അതില്‍ ആപ്പിളിന്റെ അംഗീകാരമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍, ആപ്പിളിന്റെതല്ലാത്ത ആപ് സ്റ്റോറുകളില്‍ നിന്നുള്ള ആപ്പുകളും ഐഒഎസ് ക്രാക്ക് ചെയ്യാതെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമമായ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് (ഡിഎംഎ) ആവശ്യപ്പെടുന്നത്. ഇത് ലംഘിച്ചാല്‍ പിന്നെ അവിടെ ഐഫോണുകള്‍ വില്‍ക്കാനൊക്കില്ല. ഇതിനാലാണ് ആപ്പിള്‍ പുതിയ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 

 

∙ യുഎസ്ബിസി വേണമെന്നും ഡിഎംഎ

 

ഡിഎംഎ ആവശ്യപ്പെട്ട മറ്റൊരു കാര്യമായിരുന്നു എല്ലാ ഫോണുകള്‍ക്കും യുഎസ്ബി-സി പോര്‍ട്ടുകള്‍ വേണം എന്നത്. തങ്ങളുടെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടുമായി മുന്നോട്ടുപോയിരുന്ന ആപ്പിള്‍ ഇക്കാര്യം അംഗീകരിച്ചു എന്നാണ് സൂചന. ഈ വര്‍ഷം ഇറങ്ങുന്ന ഐഫോണുകള്‍ക്ക് യുഎസ്ബി-സി ഉണ്ടായിരിക്കും. എല്ലാ ടെക്‌നോളജി കമ്പനികള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.

 

∙ഡെവലപ്പര്‍മാര്‍ക്ക് സന്തോഷിക്കാനാകുമോ?

 

ആപ്പിളിന്റെ ആപ് സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകള്‍ നേടുന്ന പണത്തിന്റെ 30 ശതമാനം വരെ ആപ്പിള്‍ ഈടാക്കുന്നു എന്നത് പലതരത്തിലും ആപ് ഡെവലപ്പര്‍മാര്‍ക്ക് തിരിച്ചടിയായിരുന്നു. ട്വിറ്ററും സ്‌പോട്ടിഫൈയും ഇതിന്റെ ആഘാതമറിഞ്ഞ കമ്പനികളാണ്. ആപ്പിളിന്റെ പണമടയ്ക്കല്‍ സംവിധാനത്തെയും ആശ്രയിച്ചായിരുന്നു പല ആപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്. സൈഡ്‌ലോഡിങ് സംവിധാനം വന്നാല്‍ ആപ് ഡെവലപ്പര്‍മാര്‍ക്ക് നേരിട്ട് ഐഒഎസ്, ഐപാഡ്ഒഎസ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആപ് നല്‍കാന്‍ സാധിക്കും. ഇതിനു പുറമെ ആമസോണോ, ഫെയ്‌സ്ബുക്കോ പോലെയുള്ള കമ്പനികള്‍ ഐഒഎസ് ആപ്പുകള്‍ക്കുള്ള തേഡ്പാര്‍ട്ടി ആപ് സ്റ്റോറുകള്‍ തുടങ്ങാനുള്ള സാധ്യതയും ഉണ്ട്. അതേസമയം, പുതിയ മാറ്റം ആപ്പിള്‍ ഇയുവില്‍ മാത്രം ഒതുക്കിയേക്കാമെന്നും സംസാരമുണ്ട്.

 

∙ ക്യാമറയും തുറന്നു നല്‍കേണ്ടി വന്നേക്കും

 

ഇയുവിന്റെ പുതിയ നിയമം നടപ്പായാല്‍ ഐഒഎസിലെ ക്യാമറ, എന്‍എഫ്‌സി തുടങ്ങിയവയും തേഡ്പാര്‍ട്ടി ഡെവലപ്പര്‍മാര്‍ക്ക് തുറന്നു നല്‍കേണ്ടിവന്നേക്കുമെന്നും ബ്ലൂംബര്‍ഗ് പറയുന്നു. എന്‍എഫ്‌സി തുറന്നു കിട്ടിയാല്‍ തേഡ്പാര്‍ട്ടി ആപ് ഡെവസപ്പര്‍മാര്‍ക്ക് പണമടയ്ക്കല്‍ സംവിധാനവും ഐഒഎസിലും മറ്റും കൊണ്ടുവരാന്‍ സാധിക്കും.

 

∙ എതിര്‍ത്ത് ആപ്പിള്‍

 

എന്നാല്‍, ഇതിന്റെ ദൂഷ്യവശങ്ങള്‍ ആപ്പിള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തേഡ്പാര്‍ട്ടി ആപ് സ്റ്റോറുകളില്‍ നിന്ന് വൈറസുകളും മറ്റും ഫോണില്‍ കയറിയേക്കാമെന്നും അതിന് തങ്ങളൊരുക്കുന്ന സുരക്ഷാവലയം താറുമാറായേക്കാമെന്നുമാണ് കമ്പനി പറഞ്ഞുവന്നത്. എന്നാല്‍, പുതിയ നിയമത്തിനു മുന്നില്‍ വഴങ്ങാതിരിക്കാന്‍ വയ്യാത്ത അവസ്ഥയാണ് ഇപ്പോൾ. ഐഒഎസ് 17ന്റെ ആദ്യ പതിപ്പില്‍ തന്നെ ഇത് ഉണ്ടാകുമോ എന്നു മാത്രമാണ് ഇപ്പോള്‍ സംശയമുള്ളത്.

 

∙ ടിക്‌ടോക് നിരോധിച്ചതിന്റെ അധിക ഗുണം എടുത്തു പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

 

സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്പായ ടിക്‌ടോക് നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് കാനഡ. ഇതുമുലം തനിക്ക് ഒരു അധിക ഗുണം കിട്ടിയിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റില്‍ ട്രൂഡോ പറഞ്ഞു. സർക്കാർ നല്‍കിയിരുന്ന ഉപകരണങ്ങളില്‍ നിന്ന് ടിക്‌ടോക് എടുത്തു കളഞ്ഞതോടെ ഇത് ഉപയോഗിച്ചിരുന്ന തന്റെ മക്കള്‍ക്ക് ഇപ്പോള്‍ ആപ് ഉപയോഗിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

 

∙ കുട്ടികള്‍ക്ക് നിരാശ

 

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് 51 കാരനായ ജസ്റ്റിന്‍ ഇതു പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അദ്ദേഹത്തിന് മൂന്നു മക്കളാണുള്ളത്. രണ്ടു പേര്‍ ടീനേജിലേക്കു കടന്നു. പ്രധാനമന്ത്രിയുെട കുട്ടികള്‍ക്കുള്ള ഫോണുകളും സർക്കാർ നല്‍കുന്നതാണ്. ടിക്‌ടോക് എടുത്തു കളഞ്ഞതോടെ കുട്ടികള്‍ക്ക് നിരാശയായെന്നും ഈ നിയമം ശരിക്കും തങ്ങള്‍ക്കും ബാധകമാണോ എന്ന് കുട്ടികള്‍ ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു. 

 

∙ ചാറ്റ്ജിപിടിയിലെ ബഗ് ഉപയോക്താക്കളെക്കുറിച്ചുള്ള പല വിവരങ്ങളും പുറത്തുവിട്ടു

 

ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററിക്കു പുറമെ, അവരെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളും വൈറല്‍ എഐ ആപ്പായ ചാറ്റ്ജിപിടിയില്‍ കയറിക്കൂടിയ ബഗ് പുറത്തുവിട്ടു എന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ അതിന്റെ പ്രവര്‍ത്തനം കുറച്ചു സമയത്തേക്ക് നിർത്തിവച്ചിരുന്നു. പക്ഷേ, അതിനു മുൻപ് തങ്ങളുടെ വരിക്കാരുടെ പണമടയ്ക്കല്‍ വിവരം പോലും പുറത്തായി എന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ് എന്ന പേരിലുള്ള പ്രീമിയം സേനവത്തിന്റെ വരിക്കാരില്‍ 1.2 ശതമാനം പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. പേര്, ഇമെയില്‍ അഡ്രസ്, ക്രെഡിറ്റ്കാര്‍ഡ് നമ്പറിന്റെ അവസാന നാലക്കം എന്നിവയാണ് ചോര്‍ന്നത്. എന്നാല്‍, മുഴുവന്‍ ക്രെഡിറ്റ്കാര്‍ഡ് നമ്പര്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പറയുന്നു.

 

∙ ഇന്റല്‍ സഹസ്ഥാപകന്‍ അന്തരിച്ചു

 

പ്രമുഖ ചിപ് നിര്‍മാണ കമ്പനിയായ ഇന്റലിന്റെ സ്ഥാപകന്‍ ഗോര്‍ഡന്‍ മൂര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഹവായിലുള്ള സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്റല്‍ കമ്പനി സ്ഥാപിച്ചത് 1968ല്‍ ആയിരുന്നു. ഒരു കാലത്ത് ലോകത്തെ 80 ശതമാനത്തോളം കംപ്യൂട്ടറുകള്‍ക്കും ശക്തി പകര്‍ന്നിരുന്നത് ഇന്റലായിരുന്നു.

 

∙ ഇന്ത്യയുടെ ഡേറ്റാ പരിപാലന നിയമത്തിന്റ കരട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മന്ത്രി

 

രാജ്യത്തിന്റ ഡേറ്റാ പരിപാലന നിയമമായ ഡിജിറ്റല്‍ ഇന്ത്യാ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍. വിദഗ്ധര്‍ക്കും മറ്റും ഇത് വായിച്ച് പ്രതികരണം നടത്താനായി അപ്‌ലോഡ് ചെയ്തിട്ടില്ലെന്നാണ് മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.

 

English Summary: iOS 17 to allow sideloading apps? Here’s everything we know about the upcoming update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com