ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടി തന്റെ വളർത്തുനായയെ രക്ഷിച്ചെന്ന വെളിപ്പെടുത്തലുമായി ഒരു ട്വിറ്റർ ഉപയോക്താവ്. കൂപ്പർ എന്ന വ്യക്തിയാണ് വെളിപ്പെടുത്തലുകളുമായി ട്വിറ്ററിൽ വന്നത്. സാസി എന്നാണ് കൂപ്പറിന്റെ നായയുടെ പേര്. നായയ്ക്ക് ചൊറിച്ചിൽ പോലെ തുടങ്ങിയ രോഗം പിന്നീട് മോണരോഗമായി പരിണമിക്കുകയായിരുന്നു. അനീമിയ ഉണ്ടെന്നും മൃഗഡോക്ടർ സംശയിച്ചു. എന്നാൽ പിന്നീട് അനീമിയയുടെ അളവ് തീവ്രമായി. എന്താണു കാരണമെന്നു കണ്ടെത്താൻ മൃഗഡോക്ടർക്കു സാധിച്ചതുമില്ല. പല പല പരിശോധനകൾ നടത്തിയിട്ടും കൃത്യമായി ഒരു നിഗമനം മാത്രം ലഭിച്ചില്ല.

 

അടുത്ത മൃഗഡോക്ടറെ കാണുന്നതിനു മുൻപായി ചാറ്റ്ജിപിടി ഒന്നു ട്രൈ ചെയ്യാമെന്നു താൻ വിചാരിച്ചെന്ന് കൂപ്പർ പറയുന്നു. നായയുടെ പലദിനങ്ങളിലെ രക്തപരിശോധനാഫലങ്ങൾ കോപ്പി ചെയ്ത് ചാറ്റ്ജിപിടിയിലേക്കു നൽകിയ ശേഷം രോഗം കണ്ടെത്താൻ പറഞ്ഞു. എന്തെല്ലാം കാരണങ്ങൾ കൊണ്ട് ഈ രോഗം ഉണ്ടാകാമെന്ന് ചാറ്റ്ജിപിടി ലിസ്റ്റ് ചെയ്ത് തന്നെന്നാണു കൂപ്പർ പറയുന്നത്.

chat-gpt-3

 

ഈ രോഗാവസ്ഥകളെയെല്ലാം കൂപ്പർ വിശദമായി പഠിച്ചു. ഒടുവിൽ ഇമ്മ്യൂൺ മീഡിയേറ്റഡ് ഹീമോലിറ്റിക് അനീമിയ എന്ന അവസ്ഥയാകാം തന്റെ നായയിൽ രോഗത്തിനു വഴിവച്ചതെന്ന് അനുമാനത്തിലേക്കു കൂപ്പർ എത്തി. ശരീരം സ്വന്തം ചുവന്ന രക്താണുക്കളെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് ഇത്. ഇതെത്തുടർന്ന് ചുവന്ന രക്താണുക്കളുടെ അളവ് പരിധിയിലേറെ കുറയുകയും ഹീമോലിറ്റിക് അനീമിയ സംഭവിക്കുകയും ചെയ്യുന്നു.

 

ഈ സംശയം രണ്ടാമതൊരു മൃഗഡോക്ടറുമായി കൂപ്പർ പങ്കുവച്ചു. പരിശോധനകൾക്കു ശേഷം ചാറ്റ്ജിപിടി ചൂണ്ടിക്കാട്ടിയതു തന്നെയാകാം കാരണമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇക്കാര്യങ്ങൾ കൂപ്പർ പറഞ്ഞതാണെങ്കിലും അവകാശവാദത്തിൽ എത്രത്തോളം കഴമ്പുണ്ടെന്ന് വിലയിരുത്താൻ വിദഗ്ധർക്കു കഴിഞ്ഞിട്ടില്ല. എന്നാൽ ചാറ്റ്ജിപിടി പോലുള്ളവ ഭാവിയിൽ രോഗനിർണയത്തിൽ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചേക്കാമെന്ന് ചില വിദഗ്ധർ വിശ്വസിക്കുന്നുണ്ട്.

 

English Summary: ChatGPT saves dog's life, gives correct diagnosis that even vet could not identify

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com