ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷം ആപ്പിൾ ഇന്ത്യയിൽ 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളും വിറ്റതായി റിപ്പോർട്ട്. രാജ്യത്ത് നിർമാണം തുടങ്ങിയ ഐഫോണുകൾക്ക് ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിലും ഡൽഹിയിലും ആപ്പിൾ സ്റ്റോറുകളും വന്നു കഴിഞ്ഞു. ഇതോടെ വിൽപന ഇനിയും കൂടുമെന്നാണ് കരുതുന്നത്.

 

വിപണിയിൽ നിരീക്ഷണം നടത്തുന്ന സ്ഥാപനമായ സിഎംആർ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആപ്പിൾ രാജ്യത്ത് 70 ലക്ഷത്തിലധികം ഐഫോണുകളും 5 ലക്ഷം ഐപാഡുകളും വിറ്റിട്ടുണ്ട്. ഐഫോൺ വിൽപനയിൽ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ആപ്പിൾ ഇന്ത്യയിലെ ആഭ്യന്തര ഉൽപാദനം ഇരട്ടിയാക്കുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ 6 ശതമാനം വിപണി വിഹിതം നേടിയേക്കുമെന്നും പ്രവചനമുണ്ട്. ഈ കാലയളവിൽ രാജ്യത്ത് 80 ലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അതേസമയം, മാർച്ച് പാദത്തിൽ രാജ്യത്ത് 67 ശതമാനം വളർച്ച രേഖപ്പെടുത്തി 21 ലക്ഷം ഐഫോണുകളുടെ വിൽപനയാണ് നടന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയിൽ ഐപാഡുകളും ഐഫോണുകളുമാണ് കാര്യമായി വിറ്റുപോയത്. പ്രത്യേകിച്ചും ഐഫോൺ 14, ഐഫോൺ 13 സീരീസുകളുമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ ഐഫോൺ 13 സീരീസ് 48 ശതമാനം വിപണി വിഹിതം നേടിയിരുന്നു. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസ് ഇന്ത്യയിൽ 36 ശതമാനം വിപണി വിഹിതമാണ് രേഖപ്പെടുത്തിയത്.

 

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയും വൻ വിജയാണ് നേടിയത്. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് ഏകദേശം 85,000 കോടി രൂപയുടെ ഫോണുകള്‍ കയറ്റുമതി ചെയ്തു. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ പ്രാദേശിക നിർമാണത്തിനായി സർക്കാർ വലിയ സഹായമാണ് നൽകുന്നത്. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) ഐഎഎൻഎസിന് നൽകിയ കണക്കുകൾ പ്രകാരം 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 1000 കോടി ഡോളർ മൂല്യമുള്ള സ്‌മാർട് ഫോൺ കയറ്റുമതി ചെയ്തെന്നാണ്.

 

കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഇരട്ടിയായി. ഐസിഇഎയുടെ കണക്കുകൾ പ്രകാരം യുഎഇ, യുഎസ്, നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ നിലവിൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നത്.

 

ഫോൺ നിർമാണ മേഖലയിൽ നിന്നുള്ള വരുമാനം 4000 കോടി ഡോളറിലെത്തും, ഇതിൽ 25 ശതമാനം കയറ്റുമതി ചെയ്യാനാകുന്നത് വലിയ നേട്ടമാണെന്നും ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന സ്‌മാർട് ഫോണുകളിൽ 97 ശതമാനവും ഇപ്പോൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നവയാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണ്.

 

ഈ വർഷം മൊബൈൽ ഫോൺ കയറ്റുമതിയിൽ രാജ്യം ഒരു ലക്ഷം കോടി രൂപ കടക്കുമെന്നതിനാൽ 2023 ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2022 ൽ 80-85 ശതമാനം ഐഫോണുകൾ നിർമിച്ച ചൈനയ്ക്ക് തുല്യമായി, 2027 ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യയിൽ നിർമിക്കാൻ സാധ്യതയുണ്ട്.

 

ചൈനയിൽ നിന്നുള്ള സ്‌മാർട് ഫോൺ നിർമാണ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യയും വിയറ്റ്‌നാമും ആണ്. 2022 അവസാനത്തിലെ കണക്കുകൾ പ്രകാരം ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണെന്ന് പറയുന്നു. ഡിസംബറിൽ 100 കോടി ഡോളറിന്റെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമിക്കുന്നുണ്ട്.

 

English Summary: Apple shipped iPhones and iPads worth $7.5 billion in India in FY23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com