ADVERTISEMENT

വെളിച്ചവും വൈഫൈയുമുണ്ടെങ്കിൽ പിന്നെ ഭക്ഷണമില്ലെങ്കിലും ജീവിക്കാം എന്ന നിലപാടുള്ളവർക്ക് ഇനി വെളിച്ചം മാത്രം മതിയെന്ന് ധൈര്യമായി പറയാം. വയർലെസ് നെറ്റ്‌വർക്കിങ്ങിനായുള്ള വൈ-ഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) കഴിഞ്ഞയാഴ്ച ഐഇഇഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) അംഗീകരിച്ചതോടെ ഡേറ്റാ ട്രാൻസ്ഫറിൽ പുതിയൊരു ചരിത്രം പിറന്നു.

‘ഒന്നു ടെതർ ചെയ്യുമോ ?’ എന്നതിനു പകരം ‘ആ ലൈറ്റൊന്നിടുമോ ?’ എന്നു ചോദിച്ചാൽ വെളിച്ചത്തിനൊപ്പം ഇന്റർനെറ്റും ഡേറ്റ കൈമാറ്റവും ലൈഫൈ സാധ്യമാക്കും. നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേർന്നു ലൈഫൈ പ്രവർത്തിക്കും. വൈഫൈയെക്കാൾ സുരക്ഷിതവുമാണ്. 802.11bb വിവരക്കൈമാറ്റത്തിന് 800-1000 എൻഎം ശ്രേണിയിലുള്ള ഇൻഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്.

10 എംബിപിഎസ് മുതൽ 9.8 എംബിപിഎസ് വരെ വേഗത്തിൽ ആശയവിനിമയം നടത്താം. വൈഫൈയെക്കാൾ നൂറിരട്ടി വേഗമുള്ള ലൈഫൈയിൽ വ്യത്യസ്ത വേഗമുള്ള വിവിധ ഉപകരണങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്നതും മെച്ചമാണ്.

എന്താണ് ലൈഫൈ ?

വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോൾ പ്രകാശം വഴി വിവരക്കൈമാറ്റം നടത്തുന്ന സാങ്കേതികവിദ്യയാണ് ലൈഫൈ. ലൈറ്റ് ബൾബുകൾ നമുക്ക് കാണാൻ കഴിയാത്തത്ര വേഗത്തിൽ മിന്നുന്നതിലൂടെയാണ് പ്രകാശം വഴി സിഗ്നലുകൾ കൈമാറുക.

ലൈഫൈ ബൾബുകൾ അയയ്‌ക്കുന്ന പ്രകാശ കോഡുകൾക്ക് വൈഫൈ മുഖേന കൈമാറുന്ന എല്ലാ ഡേറ്റകളും കൈമാറാനും കഴിയും. സാധാരണ ബൾബുകളിൽ ലൈഫൈ ചിപ് ചേർത്താൽ അവയെ ലൈഫൈ ബൾബുകളാക്കി മാറ്റുകയും ചെയ്യാം.

ലൈഫൈ വന്ന വഴി

∙2011: പ്രഫ.ഹാരൾഡ് ഹാസ് ‘ലൈഫൈ’ എന്ന പദം ആദ്യമായി ഉപയോഗിച്ചു. ദൃശ്യമായ പ്രകാശത്തിലൂടെ വയർലെസ് ഡേറ്റ ട്രാൻസ്മിഷൻ നടത്താമെന്നന ആശയം അവതരിപ്പിച്ചു. അതേ വർഷം, ലൈഫൈ കൺസോർഷ്യം രൂപീകരിച്ചു.

∙ 2012: ലൈഫൈ സാങ്കേതികവിദ്യ ആദ്യമായി പ്രദർശിപ്പിച്ചു.

∙2013: ഒരു കളർ‌ എൽഇഡി വഴി 1.6 ജിബിപിഎസ് വേഗത്തിൽ ഡേറ്റ ട്രാൻസ്ഫർ നടത്തി.

∙2014: റഷ്യൻ കമ്പനിയായ സ്റ്റിൻസ് കോമൻ, ബീംകാസ്റ്റർ എന്ന പേരിൽ 1.25 ജിബിപിഎസ് വേഗമുള്ള ലൈഫൈ അവതരിപ്പിച്ചു. മെക്സിക്കൻ കമ്പനിയായ സിസോഫ്റ്റ് ലൈഫൈയിൽ 10 ജിബിപിഎസ് വേഗം കൈവരിച്ചു.

∙2018: വ്യാവസായിക രംഗത്തെ പ്രായോഗികത തെളിയിച്ചുകൊണ്ട് ബിഎംഡബ്ല്യു കാർ ഫാക്ടറിയിൽ ലൈഫൈ വിജയകരമായി പരീക്ഷിച്ചു.

∙2019: ബെംഗളൂരുവിലെ ഇൻക്യുബെക്സ് കമ്പനി, ഐടി കമ്പനികളിൽ ലൈഫൈ മീറ്റിങ് റൂമുകൾ ഒരുക്കാൻ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com