ADVERTISEMENT

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ഐഫോണ്‍ 12 മോഡലിന്റെ റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് ആപ്പിള്‍ അറിയിച്ചതായി ഫ്രാന്‍സ്. ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ അധികമായതിനാല്‍ ഐഫോണ്‍ 12ന്റെ വില്‍പ്പന ഫ്രാന്‍സ് നിരോധിച്ചിരുന്നു. ഈ മോഡലിന്റെ വില്‍പ്പന യൂറോപ് മുഴുവന്‍ നിരോധിച്ചേക്കാമെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ജര്‍മ്മനിയും ബെല്‍ജിയവും റേഡിയേഷന്‍ പ്രശ്‌നം പഠിച്ചുവരികയാണെന്ന് അറിയിച്ചു കഴിഞ്ഞു.

 

ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)
ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

ഐഫോണ്‍ 12 മോഡലിന്റെ സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റെയ്റ്റ് (സാര്‍) കൂടുതലാണെന്ന് ഫ്രാന്‍സിന്റെ ഔദ്യോഗിക ഏജന്‍സി നടത്തിയ ടെസ്റ്റില്‍ തെളിഞ്ഞതാണ് നിരോധനത്തിനു കാരണം. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുന്ന അളവിലേറെ വികിരണമാണ് ഐഫോണ്‍ 12 പുറപ്പെടുവിക്കുന്നത് എന്നാണ് കണ്ടെത്തല്‍. 

 

വരും ദിവസങ്ങളില്‍ അപ്‌ഡേറ്റ്

 

ഫേംവെയര്‍ അപ്‌ഡേറ്റ് വഴി 'സാര്‍' കുറച്ചുകൊണ്ടുവരാനാണ് ആപ്പിളിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വരും ദിവസങ്ങളില്‍ ഒരു അപ്‌ഡേറ്റ് നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മന്ത്രി ഴാങ്-നോയല്‍ ബാരറ്റ് (Jean-Noel Barrot) എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടത്തിയ പോസ്റ്റില്‍ അറിയിച്ചു. ഈ അപ്‌ഡേറ്റിനു ശേഷം വീണ്ടും ഫോണ്‍ ടെസ്റ്റ് ചെയ്യുമെന്ന് ഫ്രാന്‍സ് പറയുന്നു. 

 

യൂറോപ്യന്‍ യൂണിയന്‍ പറയുന്നത് ഒരു ഹാന്‍ഡ്‌ഹെല്‍ഡ് അല്ലെങ്കില്‍ പോക്കറ്റില്‍ കൊണ്ടു നടക്കുന്ന ഉപകരണത്തില്‍നിന്ന് 4 വാട്ട് പെര്‍ കിലോഗ്രാം ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി അബ്‌സോര്‍പ്ഷനെ പാടുള്ളു എന്നാണ്. ഐഫോണ്‍ 12ന് ഇതിന്റെ 40 ശതമാനത്തിലെറെ അപ്‌സോര്‍പ്ഷന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അതായത്  5.74 വാട്ട് പെര്‍ കിലോഗ്രാം. 

Image Credit: Apple
Image Credit: Apple

 

അതേസമയം, ഫ്രാന്‍സിന്റെ കണ്ടെത്തല്‍ ആപ്പിള്‍ ആദ്യം ചോദ്യംചെയ്തിരുന്നു. ആഗോള തലത്തില്‍ പല ഏജന്‍സികള്‍ ടെസ്റ്റ് ചെയ്തതാണ് ഐഫോണ്‍ 12 എന്നും, ഫ്രാന്‍സ് ടെസ്റ്റ് ചെയ്ത പ്രോട്ടോക്കോളിന്റെ പ്രശ്‌നമായിരിക്കാം സുരക്ഷാ പ്രശ്‌നം ഉയര്‍ത്താനുള്ളകാരണമെന്നും ആപ്പിള്‍ ആദ്യം പ്രതികരിച്ചിരുന്നു. എന്തായാലും ഫ്രാന്‍സ് ഉപയോഗിച്ച പ്രോട്ടോക്കോളിനു കൂടെ സ്വീകാര്യമായ രീതിയില്‍ ഒരു അപ്‌ഡേറ്റ് നല്‍കാനാണ് ആപ്പിള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഐഫോണ്‍ 12 ഇനിയും ഫ്രാന്‍സില്‍ വില്‍ക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ആപ്പിള്‍അറിയിച്ചു. 

 

ലോകാരോഗ്യ സംഘടനയുടെ നിലപാട്

 

അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ഇതുവരെ ഒരു ആരോഗ്യപ്രശ്‌നവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലന്നുള്ള നിലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക്. പക്ഷെ, 2011ല്‍ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക്ഫീല്‍ഡുകള്‍ക്ക് മനുഷ്യരില്‍ ക്യന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത കണ്ടേക്കാം എന്നും പറയുന്നു. 

 

പക്ഷെ ഇക്കാര്യത്തില്‍ വേണ്ട തെളിവുകളില്ലെന്ന നലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക്. ഡിഎന്‍എക്കു പ്രശ്‌നമുണ്ടാക്കാന്‍ പാകത്തിലുള്ള വികിരണം സെല്‍ഫോണുകള്‍ ഉണ്ടാക്കുന്നില്ലെന്നാണ്പൊതുവെ ഗവേഷകര്‍ വിശ്വസിക്കുന്നത്. അതേസമയം, പുതിയ കാലത്ത് ആളുകള്‍ ഒരു ഫോണ്‍ മാത്രമായിരിക്കില്ല ഉപയോഗിക്കുന്നത്. ഫോണുകളും ടാബുകളും മറ്റ് ഉപകരണങ്ങളും സമീപത്തുണ്ടാകാം. ഇവയിലെല്ലാം നിന്നുള്ള വികിരണം പ്രശ്‌നകരമാകുമോ എന്ന സംയശയവും ചിലര്‍ ഉയര്‍ത്തുന്നു. 

 

ചൈനയുടെ ഐഫോണ്‍ നിരോധനം പ്രതികാര നടപടിയെന്ന് അമേരിക്ക

Representative image. Photo Credit: Deepak Sethi/istockphoto.com
Representative image. Photo Credit: Deepak Sethi/istockphoto.com

 

ചൈനീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ഇറക്കുന്ന ഐഫോണ്‍ ഉപയോഗിക്കരുതെന്നും, സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ഓഫിസുകളിലേക്ക് കൊണ്ടുവരരുത് എന്നുമാണ് ചൈനീസ് ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവില്‍പറഞ്ഞിരിക്കുന്നത്. ആപ്പിളിനെതിരെയുള്ള ഈ നീക്കം തങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണെന്നും, ഇത് ഉത്കണ്ഠയോടെ നോക്കിക്കാണുകയാണ് എന്നും അമേരിക്കയുടെ ദേശീയ  സുരക്ഷാ കൗണ്‍സിലിന്റെ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞെന്ന് ബ്ലൂംബര്‍ഗ്. 

 

അതേസമയം, ചൈന എന്താണ് ചെയ്യുന്നതെന്നോ, ഉദ്ദേശമെന്തെന്നോ തങ്ങള്‍ക്ക് വ്യക്തതയില്ലെന്നും, കിര്‍ബി പറഞ്ഞു. എന്നാല്‍, ഐഫോണ്‍ നിരോധനം ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ജോലിക്കാര്‍ക്കും, ഏജന്‍സികള്‍ക്കും കൂടെ ബാധകമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ എന്നും ബ്ലൂംബര്‍ഗ് പറയുന്നു. ഐഫോണോ മറ്റു രാജ്യങ്ങളുടെ ബ്രാന്‍ഡുകളോ തങ്ങളുടെ ജോലിക്കാര്‍ ഉപയോഗിക്കുന്നത് നിരോധിക്കാനാണ് ഉദ്ദേശമെന്ന് ചൈനയുടെ വിദേശകാര്യ വകുപ്പിന്റെ വക്താവ് മാവോ നിങ് പറഞ്ഞു. 

In this illustration photo taken in Los Angeles on October 28, 2021, a person watches on a smartphone Facebook CEO Mark Zuckerberg unveil the META logo. - Facebook chief Mark Zuckerberg on Thursday announced the parent company's name is being changed to "Meta" to represent a future beyond just its troubled social network. The new handle comes as the social media giant tries to fend off one its worst crises yet and pivot to its ambitions for the "metaverse" virtual reality version of the internet that the tech giant sees as the future. (Photo by Chris DELMAS / AFP)
In this illustration photo taken in Los Angeles on October 28, 2021, a person watches on a smartphone Facebook CEO Mark Zuckerberg unveil the META logo. - Facebook chief Mark Zuckerberg on Thursday announced the parent company's name is being changed to "Meta" to represent a future beyond just its troubled social network. The new handle comes as the social media giant tries to fend off one its worst crises yet and pivot to its ambitions for the "metaverse" virtual reality version of the internet that the tech giant sees as the future. (Photo by Chris DELMAS / AFP)

 

വിന്‍ഡോസ് 11ല്‍ സ്‌ക്രീന്‍ഷോട്ടില്‍ നിന്ന് ടെക്‌സ്റ്റ് പകര്‍ത്തിയെടുക്കാന്‍ അനുവദിച്ചേക്കും

 

വിന്‍ഡോസ് കംപ്യൂട്ടറിലും ആന്‍ഡ്രോയിഡ് ഫോണുകളും എടുക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളില്‍ നിന്ന് ടെക്‌സ്റ്റ് കോപി ചെയ്‌തെടുക്കാനുള്ള ശേഷി വിന്‍ഡോസ് 11ന് താമസിയാതെ ലഭിച്ചേക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ബീറ്റാ വേര്‍ഷനിലുള്ള കൂടുതല്‍മി കവുറ്റ സ്‌നിപിങ് ടൂളാണ് ഈ ദിശയിലേക്ക് വിരല്‍ചൂണ്ടുന്നത്. അപ്‌ഡേറ്റു ചെയ്ത സ്‌നിപിങ് ടൂളിലുള്ള ടെക്സ്റ്റ് ആക്ഷന്‍സ് ഉപയോഗിച്ചായിരിക്കും സ്‌ക്രീന്‍ ഷോട്ടില്‍ നിന്ന് ടെക്‌സ്റ്റ് പകര്‍ത്തിയെടുക്കാന്‍ സാധിക്കുക. 

 

വിന്‍ഡോസ് ഫോട്ടോസ് ആപ്പും കരുത്താര്‍ജ്ജിക്കുന്നു

 

എടുക്കുന്ന ഫോട്ടോകളും മറ്റും ചെറുതായി ഒന്ന് എഡിറ്റു ചെയ്‌തെടുക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അതിനായി ഫോട്ടോഷോപ് പോലത്തെ സോഫ്റ്റ്‌വെയര്‍ ഒന്നും പ്രവര്‍ത്തിപ്പിക്കാനും ഫോട്ടോ എഡിറ്റിങിന്റെ സങ്കീര്‍ണ്ണതകള്‍ പഠിക്കാനുംപലര്‍ക്കും ആഗ്രഹമില്ല. അത്തരക്കാര്‍ക്കായി വിന്‍ഡോസ് ഫോട്ടോസ് ഒരുങ്ങുന്നു.

 

ഫോട്ടോയുടെ പശ്ചാത്തലം ബ്ലർ ആക്കുക, മോഷന്‍ ഫോട്ടോ സപ്പോര്‍ട്ട് തുടങ്ങിയവയാണ് എത്തുക. അതു കൂടാതെ, ഫോട്ടോ പിസിയില്‍ സൂം ചെയ്യുമ്പോള്‍ പിക്‌സലേഷന്‍ വരുന്നതു കുറയ്ക്കാനുള്ള ശ്രമവും ഉണ്ട്. ഇതിനായി വിന്‍ഡോസ് 11ലെ അപ്-സാംപ്‌ളിങ് ലോജിക്കും പുതുക്കി. 

 

മൈതെരേസയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ ചിലവിടുന്നത് 100,000 ഡോളര്‍!

 

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ അടക്കമുള്ള വില്‍പ്പനശാലകള്‍ സ്വീകരിച്ചിതില്‍ നിന്ന് വേറിട്ട സമീപനവുമായി തുടങ്ങിയ ഷോപിങ് വെബ്‌സൈറ്റാണ് മൈതെരേസ.കോം (Mytheresa.com). ഇത് ലോകത്തെ പൂത്ത കാശുകാര്‍ക്കു മാത്രമായുള്ള വെബ്‌സൈറ്റാണ്. ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവ് മൈക്ള്‍ ക്ലിഗര്‍ ആണ്. മൈതെരേസയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരെല്ലാം തന്നെ പ്രതിവര്‍ഷം 100,000 ഡോളറോ അതിലേറെയോ ചിലവിടുന്നു എന്ന് ബ്ലൂംബര്‍ഗ്. സ്ത്രീകള്‍ക്കുള്ളആഢംബര ഫാഷന്‍ വെബ്‌സൈറ്റ് എന്നാണ് മൈതെരേസ സ്വയം വിശേഷിപ്പിക്കുന്നത്.

 

ഡെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് മാസ്റ്റര്‍ക്ലാസ്

 

ഒരു ഡെന്റല്‍ ക്ലിനിക് എങ്ങനെ തുടങ്ങാം എന്നതിനെക്കുറിച്ച് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് മാസ്റ്റര്‍ക്ലാസ് സംഘടിപ്പിച്ചിരിക്കുകയാണ് കോള്‍ഗേറ്റ്-പാല്‍മൊലിവ് കമ്പനി. ഡെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായിസംഘടിപ്പിച്ച ഇതില്‍ ക്ലാസ് നയിച്ചത് വിഖ്യാത ഡെന്റിസ്റ്റ് ഡോ. സന്ദേഷ് മയെകര്‍, ഡോ. സ്വപ്‌നാ കോപികര്‍ തുടങ്ങിയവരാണ്. വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സാങ്കേതികവിദ്യകളില്‍ ഒന്നായി ആണ് മെറ്റാവേഴ്‌സിനെ കാണുന്നത്. 

 

ക്രോംബുക്കുകള്‍ക്ക് 10 വര്‍ഷത്തേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്

 

ഗൂഗിളിന്റെ കംപ്യൂട്ടിങ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ക്രോംബുക്കുകള്‍ക്ക് 10 വര്‍ഷത്തേക്ക് പുതിയ ഫീച്ചറുകളും, സുരക്ഷാ അപ്‌ഡേറ്റും ഇനി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇത് 2021 മുതല്‍ വാങ്ങിയ ക്രോംബുക്കുകള്‍ക്ക് ബാധകമായിരിക്കും. 2024 മുതല്‍ പത്തു വര്‍ഷത്തേക്കായിരിക്കും അപ്‌ഡേറ്റ്.  

 

English Summary: Apple to release iPhone 12 software update to address France ban over radiation concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com