ADVERTISEMENT

ചരിത്രം കുറിച്ച ചന്ദ്രയാന്‍-3യുടെയും, ആദിത്യാ-എല്‍1 ദൗത്യങ്ങൾക്കും ശേഷം ഇന്ത്യന്‍ സ്‌പെയ്‌സ് റീസേര്‍ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ലക്ഷ്യമിടുന്നതു ശുക്രനെ . ഈ ദൗത്യത്തിന് അനൗദ്യോഗികമായി ഇപ്പോള്‍നല്‍കിയിരിക്കുന്ന പേര് ശുക്രയാന്‍-1 എന്നാണ്. ഇതിനായി ചില പേലോഡുകള്‍ വികസിപ്പിച്ചു വരികയാണ് എന്നാണ് ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശുക്രനെ ചുറ്റിപ്പറ്റിയുള്ള ബഹിരാകാശകാലാവസ്ഥയെക്കുറിച്ചും അത് ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പഠിക്കാനായിരിക്കും ശുക്രയാന്‍-1. ഇസ്രോയുടെ ചൊവ്വാ ദൗത്യത്തിനു പുറമെ ആയിരിക്കും ഇത്. 

ശുക്രയാനെക്കുറിച്ചുള്ള ആദ്യ ആലോചന 2012ല്‍

'വീനസ് വളരെ താത്പര്യജനകമായ ഒരു ഗ്രഹമാണ്. അതിന് വളരെ കനമുളളഒരു അന്തരീക്ഷമാണ് ഉള്ളത്. അത് കടക്കാന്‍ പ്രയാസമാണ്. പ്രതലം കടുപ്പമുള്ളത് ആണോ അല്ലയോ എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ഒന്നും അറിയില്ല', സോമനാഥ് പറഞ്ഞു.ശുക്രനിലേക്കുളള ദൗത്യം എന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 2012ല്‍ ആണ്. എന്നാല്‍, ഇതിനെക്കുറിച്ചുളള പ്രാധമിക പഠനങ്ങള്‍ ആരംഭിക്കുന്നത് 2017ല്‍ ആണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പെയ്‌സിനുള്ള ബജറ്റ് വിഹിതം 23 ശതമാനം 2017-2018ല്‍ വര്‍ദ്ധിപ്പിച്ചതോടെയാണ് ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ സജീവമായത്. ശുക്രനിലേക്ക് എന്തു പേലോഡ് ആണ് അയക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ ഗവേഷണസ്ഥാപനങ്ങളില്‍ നിന്നു ക്ഷണിച്ചു തുടങ്ങുന്നതും ഈ കാലത്താണ്. 

ശുക്രയാന്റെ ലക്ഷ്യങ്ങള്‍ ഇതാ

ഭൂമിയുടേതിനു സമാനമായ വലിപ്പമുള്ളതിനാല്‍ 'ഭൂമിയുടെ ഇരട്ട' എന്ന വിശേഷണമുള്ള ശുക്രന്റെ പ്രതലവും, അന്തരീക്ഷവും എങ്ങനെയിരിക്കും എന്നറിയാനായിരിക്കും ദൗത്യം ശ്രമിക്കുക.  വിഷലിപ്തമായ മേഘങ്ങളാല്‍ പൊതിഞ്ഞതാണ്ശുക്രന്റെ അന്തരീക്ഷം എന്നാണ് നാസയുടെ കണ്ടെത്തൽ. ഇപ്പോഴത്തെ സോളാര്‍ റേഡിയേഷന് വീനസിന്റെ പ്രതലത്തിലുള്ള വസ്തുക്കളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയാനുള്ള ശ്രമവും ശുക്രയാന്‍ ദൗത്യത്തിന് ഉണ്ടാകും. 

Credits: NASA/JPL-Caltech
Credits: NASA/JPL-Caltech

നൂറുകണക്കിനു കോടി വര്‍ഷം മുമ്പ് ഭൂമിയും വാസയോഗ്യമായിരുന്നില്ല. അതുപോലെ, ശുക്രന്റെഭാവിയെക്കുറിച്ച് എന്തു പ്രവചനം നടത്താനാകും എന്ന കാര്യത്തെക്കുറിച്ച് കൂടുല്‍ പഠനം നടത്താന്‍ ആഗോള ശാസ്ത്ര കമ്യൂണിറ്റിക്ക്  വിവരങ്ങൾ നല്‍കാനുള്ള ശ്രമവും വീനസ് ദൗത്യത്തിന് ഉണ്ടാകും. അതുപോലെ, ഭൂമി ശുക്രനെ പോലെയാകാനുള്ള സാധ്യതയുണ്ടോ എന്നതും പഠനവിധേയമാക്കിയേക്കും.

ശുക്രനില്‍ ജീവന്‍ ഉണ്ടായിരിക്കുമോ?

നാസയുടെ വിലയിരുത്തല്‍ പ്രകാരം ഇപ്പോള്‍ ശുക്രനില്‍ ജീവനുണ്ടായിരിക്കാനുള്ള സാധ്യത തീരെയില്ല. എന്നാല്‍, ചിലയിടങ്ങളില്‍ മൈക്രോബുകളുടെ സാന്നിധ്യം ഉണ്ടായിരിക്കാനുള്ള സാധ്യത പാടെ തള്ളിക്കളയാനും ചില ശാസ്ത്രജ്ഞര്‍ ഒരുക്കമല്ല. ഭൂമിയുടേതിനുസമാനമായ മര്‍ദ്ദവും, തണുപ്പുമുള്ള ഇടങ്ങളിലാണ് മൈക്രോബുകള്‍ കണ്ടേക്കാം എന്നു കരുതപ്പെടുന്നത്. ശുക്രനിലെ മേഘങ്ങളില്‍ ഫോസ്ഫീന്‍ (phosphine) കണ്ടു എന്ന് ചില ഗവേഷകര്‍ പറയുന്നു. ഇത് മൈക്രോബിയല്‍ ലൈഫ് ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് എന്നും കരുതപ്പെടുന്നു. 

എന്താണ് ശുക്രയാന്‍-1?

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യയുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയരുന്നു. (PTI Photo)
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യയുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയരുന്നു. (PTI Photo)

ശുക്ര എന്ന സംസ്‌കൃത വാക്ക് വീനസ് എന്നറിയപ്പെടുന്ന ഗ്രഹത്തിന് ഇട്ടിരിക്കുന്നതാണ്. യാനാ എന്നാല്‍ വാഹനം എന്നാണ്. എന്നായിരിക്കും ശുക്രയാന്‍-1 ദൗത്യം വിക്ഷേപിക്കുക എന്നതിനെക്കുറിച്ച് ഒരു സൂചനയും സോമനാഥ് നല്‍കിയില്ല. എന്നാല്‍, ഇതാദ്യമായല്ല ഒരു ശുക്രദൗത്യം നടക്കുക. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ വീനസ് എക്‌സ്പ്രസും, ജപ്പാന്റെ അകറ്റ്‌സുകി (Akatsuki) വീനസ് ക്ലൈമറ്റ് ഓര്‍ബിറ്ററും വീനസിലേക്ക് അയച്ചവയാണ്. വീനസിന്റെ പ്രതലത്തിന്റെ അത്ഭുതപ്പെടുത്തുന്ന ചില ഫോട്ടോകള്‍ പിടിച്ചെടുത്ത നാസയുടെ പാര്‍ക്കര്‍സോളാര്‍ പ്രോബും ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്.

നാസയ്ക്ക് തിരിച്ചടി

ഒക്ടോബര്‍ 5ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ഉയരാനിരുന്ന നാസ അസ്റ്റെറോയിഡ് സൈകി മിഷന്റെ വിക്ഷേപണം മാറ്റിവച്ചു. സ്‌പെയ്‌സ്എക്‌സിന്റെ ഫോള്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു ഇത് ഉയര്‍ത്താനിരുന്നത്. ഉപകരണങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് മാറ്റിവച്ചിരിക്കുന്നത്. ഇനി ഒക്ടോബര്‍ 12, 2023നായിരിക്കും വിക്ഷേപണം. 

മൊഷി മൊഷി പിക്‌സല്‍ എന്ന് ജപ്പാന്‍കാര്‍; ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നു?

ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാനില്‍ ഐഫോണിന്റെ വില്‍പ്പന ഇടിയുകയും, ഗൂഗിള്‍ പിക്‌സലിന്റെ വില്‍പ്പന നേരിയ തോതിലെങ്കിലും വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്ന് ബ്ലൂംബര്‍ഗ്. ആപ്പിളിന്റെ പ്രധാന മാര്‍ക്കറ്റായ അമേരിക്ക പോലെ ഐഫോണുകള്‍ക്ക് സ്വീകാര്യതയുള്ള രാജ്യമാണ് ജപ്പാനും. ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റിനെ ഉദ്ധരിച്ചുകൊണ്ടുളള റിപ്പോര്‍ട്ടില്‍ പറയുന്നത്, 2023 രണ്ടാം പാദത്തില്‍ ഐഫോണിന്റെ ജപ്പാനിലെ വില്‍പ്പന 58 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഇടിഞ്ഞു എന്നാണ്. അതേസമയം, ഗൂഗിള്‍ പിക്‌സല്‍ഫോണിന്റെ വില്‍പ്പന ഇതേ കാലയളവില്‍ 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയെ അപേക്ഷിച്ചാണ് ഇടിവും വര്‍ദ്ധനയും കണക്കുകൂട്ടിയിരിക്കുന്നത്.

ഐഫോണ്‍ വില്‍പ്പന ഇടിയുന്നത് എന്തുകൊണ്ട്?

iphone - 1

വില തന്നെയാണ് പ്രധാനാ കാരണമത്രെ. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളെക്കാളെറെ എന്തു ചെയ്യാനാണ് ഐഫോണുകള്‍ക്ക് അധിക വില നല്‍കുന്നതെന്ന ചിന്തയാണ്, കൂടുതല്‍ ആകര്‍ഷകമായ വിലയുള്ള പിക്‌സല്‍ ഫോണുകളോട്, മൊഷി മൊഷി എന്നുജപ്പാന്‍കാരെക്കൊണ്ട് പറയിക്കുന്നതത്രെ. ടെലഫോണ്‍ കോളിന് ഉത്തരം പറയുമ്പോള്‍ ജപ്പാന്‍കാര്‍ നടത്തുന്ന പ്രയോഗമാണ് മൊഷി മൊഷി (moshi) എന്നത്. ഇതിനര്‍ത്ഥം ഇനി ഞാന്‍ സംസാരിക്കട്ടെ എന്ന് വിനയപൂര്‍വ്വം കേള്‍വിക്കാരനോട് പറയുന്നതാണെന്ന് ടൊഫ്ഗു.കോം. അതേസമയം, ഐഫോണ്‍ 15 സീരിസിന്റെഅവതരണം നടപ്പു പാദത്തില്‍ ആപ്പിളിന്റെ വില്‍പ്പന വര്‍ദ്ധിപ്പിച്ചേക്കും.  

ഡിവിഡി വില്‍പ്പന അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്

ഓടിടി സ്ട്രീമിങ് ഭീമന്‍ നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ഡിവിഡി വില്‍പ്പന അവസാനിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തങ്ങള്‍ അവസാനത്തെ ഡിവിഡിയും അയച്ചു കൊടുത്തു എന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞിരിക്കുന്നത്. ഈ സേവനം 25 വര്‍ഷമായി കമ്പനി നടത്തിവരികയായിരുന്നു. 1998ലാണ് തങ്ങള്‍ ആദ്യത്തെ ഡിവിഡി അയച്ചുകൊടുത്തത്. ഇന്ന് അവസാനത്തേതും എന്നാണ് കമ്പനിയുടെ സ്ഥാപകന്‍ റീഡ് ഹെയ്സ്റ്റിങ്‌സ് പറഞ്ഞത്. 

ഗൂഗിള്‍ സേര്‍ച്ച് സിഗരറ്റിനെയും മയക്കുമരുന്നിനെയും പോലെ 

ലോകം കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ബിസിനസ് മോഡലുകളിലൊന്നാണ് ഗൂഗിള്‍ സേര്‍ച്ചിലെ പരസ്യങ്ങളിലുള്ളത് എന്ന് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് ആയിരുന്ന മൈക്കല്‍ റോസാക്. അതിനാല്‍ സേര്‍ച് ഉപയോക്താക്കള്‍ എന്തു ചെയ്യുന്നു എന്നകാര്യം പാടെ മറന്ന് അതില്‍ നിന്ന് വരുമാനമുണ്ടാക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഗൂഗിളിന് സാധിക്കുന്നു. സാമ്പത്തിക ലാഭമുണ്ടാക്കുന്നതു പരിഗണിച്ചാല്‍, ഇതിന് സമാനമായത് നിയമ വിരുദ്ധമായി സിഗരറ്റുകളും മയക്കുമരുന്നും വില്‍ക്കുന്നത് ആണെന്ന് റോസാക് പറഞ്ഞു എന്ന് ബ്ലൂംബര്‍ഗ്.

തങ്ങളുടെ ഉല്‍പ്പന്നതിന് ചിലവുണ്ടോ എന്നാതണ് എന്തും വില്‍ക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ട കാര്യം. ഇത് പാടെ വിസ്മരിച്ച് പണമുണ്ടാക്കല്‍ നടത്താന്‍ ഗൂഗിളിന് സാധിച്ചു എന്നാണ് അദ്ദേഹം 2017ല്‍ എഴുതിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഗൂഗിളിനെതിരെ അമേരിക്കയില്‍ ഇപ്പോള്‍നടക്കുന്ന ആന്റിട്രസ്റ്റ് വിചാരണയില്‍ റോസാക്കും വിചാരണ ചെയ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com