ADVERTISEMENT

നീണ്ട ഒരു ലേഖനം  എന്നു പറഞ്ഞാല്‍ തന്നെ പലര്‍ക്കും തല കറങ്ങും. അത് പിഡിഎഫ് ഫോര്‍മാറ്റിലാണെങ്കില്‍ അതിലേറെ വിഷമം തോന്നും. ചില കമ്പനികളുടെ ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സ് മുതല്‍, ദൈര്‍ഘ്യമേറിയ ഇമെയിലുകളും, ചാറ്റുകളും, റെക്കോഡുകളും അടക്കമുളളവ നിർബന്ധമായും വായിച്ചു നോക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ എന്തു ചെയ്യും?

പ്രത്യേകിച്ചും സമയക്കുറവുണ്ടെങ്കില്‍?

ഇതെല്ലാം വായിച്ചു നോക്കി അതിലെ മര്‍മപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ദീര്‍ഘ രചനകള്‍ ഒന്നു സംഗ്രഹിച്ചു കിട്ടിയാലോ?  അതെ അതു സാധിക്കും. നിര്‍മിത ബുദ്ധിയില്‍ (എഐ) അസിസ്റ്റന്റുകളുടെ സേവനം തേടുക എന്നതാണ് പ്രധാന മാര്‍ഗ്ഗം. ഫ്രീയായി ഈ സേവനം നല്‍കുന്ന പ്രശസ്ത കമ്പനികളിലൊന്നായ ക്ലോഡ് എഐ (Claude AI) തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ ഇന്ത്യയെയും കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍.

75,000 വാക്കുകള്‍ വരെ സംഗ്രഹിക്കാം

എഐയുടെ ശേഷി മനുഷ്യര്‍ക്ക് ഉപയോഗപ്രദമാകണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളിലൊന്നായ ആന്ത്രോപിക് (Anthropic) ആണ് ക്ലോഡ് എഐക്കു പിന്നില്‍. വലിയ പിഡിഎഫ് ഫയലുകളുടെ പോലും രത്‌നച്ചുരുക്കം നല്‍കാനുളള ശേഷിയാണ് ക്ലോഡ് എഐയെ വ്യത്യസ്തമാക്കുന്നത്. ഡോക്യുമെന്റിലെ ചില പ്രത്യേക ഭാഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അതിന് ഉത്തരം നല്‍കാനാകും. പിഡിഎഫിനു പുറമെ, ഡോക്‌സ് (DOCX), സിഎസ്‌വി, ടെക്‌സ്റ്റ് (TXT) ഫയലുകളും അപ്‌ലോഡ് ചെയ്യാം. 

 10എംബി വരെയുള്ള പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ടെക്സ്റ്റ് ആണെങ്കില്‍ 75,000 വാക്കുകളുടെ വരെ സംഗ്രഹം നല്‍കാനും സാധിക്കും. നെടുങ്കന്‍ ടെക്സ്റ്റുകള്‍ നേരിട്ടും പേസ്റ്റു ചെയ്തും സംഗ്രഹം നേടാം. തങ്ങളുടെ പരിമിതികളെക്കുറിച്ചും ക്ലൊഡ് എഐ പറയുന്നുണ്ട്. പ്രൊസസ് ചെയ്തു ലഭിക്കുന്ന സംഗ്രഹം എത്രമാത്രം വിശ്വസിക്കാമെന്നത് അതില്‍ നിന്നു മനസിലാക്കാം.

മറ്റു സേവനങ്ങള്‍

AI-generated misinformation can incorrectly set patients’ expectations about treatment. Representational image: SOMKID THONGDEE / Shutterstock
AI-generated misinformation can incorrectly set patients’ expectations about treatment. Representational image: SOMKID THONGDEE / Shutterstock

ബിസിനസ് സ്ഥാപനങ്ങള്‍ക്കും ക്ലൊഡിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പല കമ്പനികളും ഫ്രീക്വന്റ്‌ലി ആസ്‌ക്ഡ് ക്വെസ്ചന്‍സ് (FAQs) എന്ന പേരിലും ദൈര്‍ഘ്യമേറിയ ടെക്സ്റ്റ് ഇടും. ഇതിന്റെ സംഗ്രഹവും ചോദിക്കാം. സാങ്കേതികവിദ്യാപരവും, സാംസ്‌കാരികവും ആയ കാര്യങ്ങളെക്കുറിച്ചും ക്ലൊഡിനോട് ചോദിക്കാം. ഫോര്‍മാറ്റിങ് അടക്കമുള്ള കാര്യങ്ങള്‍ ഓട്ടോമേറ്റു ചെയ്യാം. ബിസിനസ് സ്ഥാപനങ്ങളുടെ ഡേറ്റയ്ക്ക് സംരക്ഷണം നല്‍കുമെന്നും കമ്പനി പറയുന്നു. ക്ലോഡ്, ക്ലോഡ് ഇന്‍സ്റ്റന്റ് എന്നീ രണ്ടു സേവനങ്ങളാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. അതേസമയം, കമ്പനികളും മറ്റും ധാരാളം പ്രൊസസിങിനായി ഉപയോഗിച്ചാല്‍ പണം നല്‍കേണ്ടി വരും.

സേവനം ഉപയോഗിക്കുന്നത് ഇങ്ങനെ

ക്ലോഡ് (https://claude.ai/) വെബ്‌സൈറ്റില്‍ എത്തി ഇമെയില്‍ നല്‍കണം. അല്ലെങ്കില്‍ ഗൂഗിള്‍ വച്ചും ലോഗ്-ഇന്‍ ചെയ്യാം. തുടര്‍ന്ന് കമ്പനി അയയ്ക്കുന്ന ഇമെയില്‍ വേരിഫൈ ചെയ്യണം. അടുത്തതായി സ്വന്തം പേരു നല്‍കി അവരുടെ ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സും സ്വകാര്യതാ നയവും അംഗീകരിക്കണം. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്‍കിയുള്ള വേരിഫിക്കേഷനും നടത്തണം. ക്ലോഡ് എഐയുടെ ശേഷിയേയും പരിമിതിയേയും കുറിച്ച് കമ്പനി പറയുന്ന കാര്യങ്ങളും അംഗീകരിക്കണം. തുടര്‍ന്ന് ചാറ്റ്‌ബോക്‌സില്‍ ടെക്‌സ്റ്റ് പേസ്റ്റ് ചെയ്യാം. അല്ലെങ്കില്‍ പേപ്പര്‍ ക്ലിപ് ഐക്കണില്‍ ക്ലിക്കു ചെയ്ത് പിഡിഎഫ് ഫയല്‍ അപ്‌ലോഡ് ചെയ്യാം. സമ്മറൈസ് പിഡിഎഫ് തുടങ്ങിയ കമാന്‍ഡുകളും ഒപ്പം നല്‍കുക. ഓണ്‍ലൈന്‍ സേവനമായതിനാല്‍, പ്രൊസസ് ചെയ്തു കിട്ടാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം.

അറിയേണ്ട മറ്റു കാര്യങ്ങള്‍

സേവനം ബീറ്റാ ആണ് എന്നും, പണമടയ്ക്കാത്ത ഉപയോകതാക്കള്‍ക്ക് പരിമിതികള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. ചാറ്റ്ജിപിറ്റി പോലെയുള്ള മറ്റ് എഐ സേവനങ്ങള്‍ക്കും ടെക്‌സ്റ്റിന്റെ സംഗ്രഹം നല്‍കാനുള്ള ശേഷിയുണ്ട്. അതേസമയം, ഇനിയുള്ള കാലത്ത് ഇത്തരം സേവനങ്ങളുടെ സാധ്യത ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

English Summary:

How to quickly summarise long PDFs for free with Claude AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com