ADVERTISEMENT

ഇലോണ്‍ മസ്‌കിന്റെ  ടെസ്‌ലയിലെ ഒരു എൻജിനീയറെ റോബട് ആക്രമിച്ചെന്നു  വെളിപ്പെടുത്തല്‍. ടെസ്‌ലയുടെ കാര്‍ നിര്‍മാണശാലയിൽ അലുമിനിയം ഭാഗങ്ങള്‍ എടുത്തുമാറ്റാൻ നിയോഗിച്ചിരുന്ന റോബട്ടിന്റെ നിയന്ത്രണം നഷ്ടമായതാണു കാരണം. ടെസ്‌ല 2021ല്‍ ട്രാവിസ് കൗണ്ടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.  

ഭയന്നുവിറച്ചു സഹപ്രവർത്തകർ

പ്രവര്‍ത്തനം നിലച്ചു കിടന്ന രണ്ടു റോബട്ടുകള്‍ക്കായി സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത ആക്രമണം. റോബട് ലോഹ നഖങ്ങള്‍ ടെസ്‌ല എൻജിനീയറുടെ പിന്നിലും കയ്യിലും ആഴ്ത്തിയെന്നും, രക്തം ഒഴുകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം കണ്ട മറ്റു ജോലിക്കാര്‍ ഭയന്നെങ്കിലും സഹപ്രവര്‍ത്തകനെ രക്ഷിച്ചു. 

റോബട്ടുകളും മനുഷ്യരും സഹവസിക്കുന്ന ഒരു ലോകത്ത് നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കുവയ്ക്കപ്പെടുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍. അതേസമയം, 2021-2022 കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള മറ്റ് ആക്രമണങ്ങള്‍ ടെസ്‌ലയില്‍ ഉണ്ടായിട്ടില്ലെന്നുള്ളത് ആശ്വാസം പകരുന്ന കാര്യമാണ്. എന്നാല്‍  പല ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ടെസ്‌ലയിലെ കരാര്‍ ജോലിക്കാരെ പ്രതിനിധീകരിക്കുന്ന ഹനാ അലക്‌സാണ്ടര്‍ എന്ന അറ്റോര്‍ണി അവകാശപ്പെട്ടു.

പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)
പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)

തിടുക്കപ്പെട്ടാണോ അവതരണം?

റോബട്ടുകള്‍ക്കൊപ്പം പണിയെടുക്കേണ്ടി വരുന്ന ആമസോണ്‍ ഷിപ്‌മെന്റ് വിഭാഗത്തില്‍ ചില ജോലിക്കാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, ചെസ് പരിശീലനം നല്‍കുന്ന റോബട്ടുകള്‍ തുടങ്ങിയവയ്ക്കും ഇത്തരത്തിൽ നിയന്ത്രണം പോയിട്ടുണ്ടത്രേ. റോബട്ട് സാങ്കേതികവിദ്യ തിടുക്കപ്പെട്ടാണോ അവതരിപ്പിച്ചിരിക്കുന്നതെന്ന സന്ദേഹവും പലരും പങ്കുവയ്ക്കുന്നു. 

ഐഒഎസ് 17.2.1ല്‍ ചിലര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍

കഴിഞ്ഞ മാസമാണ് ആപ്പിള്‍ കമ്പനി ഐഫോണുകള്‍ക്കുളള ഐഒഎസ് 17.2.1 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടത് പുതിയ റിപ്പോര്‍ട്ട് പ്രകാരം ഐഓഎസ് 17.2.1 ഇന്‍സ്റ്റോള്‍ ചെയ്ത ചിലര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയിരിക്കുന്നു. ആപ്പിള്‍ സപ്പോര്‍ട്ട് കമ്യൂണിറ്റിയില്‍ ഇതു സംബന്ധിച്ച പോസ്റ്റുകള്‍ ഇപ്പോള്‍ കാണാം. ഫോണ്‍ റീസെറ്റ് ചെയ്തിട്ടും ടെലികോം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കാണാന്‍ സാധിക്കുന്നത്. ഐഫോണ്‍ 15 അടക്കമുള്ള മോഡലുകള്‍ക്ക് പ്രശ്‌നമുണ്ടെന്ന് ചര്‍ച്ചകളില്‍നിന്നു മനസ്സിലാക്കാം.

താൽക്കാലിക പരിഹാരങ്ങള്‍

ഈ പ്രശ്‌നങ്ങള്‍ക്ക് ആപ്പിള്‍ കമ്യൂണിറ്റിയില്‍ ചില താൽക്കാലിക പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, നെറ്റ്‌വര്‍ക് സെറ്റിങ്‌സ് റീസെറ്റ് ചെയ്യുക എന്നതാണ്. അത് ഫലപ്രദമായില്ലെങ്കില്‍ ഫാക്ടറി റീസെറ്റ് ചെയ്തു നോക്കുക. അതും ഗുണകരമായില്ലെങ്കില്‍, വിപിഎന്‍ പ്രൊഫൈലുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. പ്രശ്‌നം നേരിടുന്ന ചിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഐഒഎസ് 17.3 ബീറ്റാ ഇന്‍സ്‌റ്റോള്‍ ചെയ്തു നോക്കുന്നുമുണ്ട്. 

അഞ്ചു മടങ്ങ് സ്പീഡുമായി വൈ-ഫൈ 7 എത്തുന്നു

WIFI

നിലവിലുള്ള വൈ-ഫൈ6ഇ സാങ്കേതികവിദ്യയേക്കാള്‍ 5 മടങ്ങ് ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് നല്‍കാന്‍ സാധിക്കുന്നതായിരിക്കും അടുത്ത സ്റ്റാന്‍ഡേര്‍ഡ് ആയ വൈ-ഫൈ 7 എന്ന് റിപ്പോര്‍ട്ട്. ഇന്ത്യ 6 ഗിഗാഹെട്‌സ് സ്‌പെക്ട്രത്തിന് ലൈസന്‍സ് വേണ്ടെന്നുവച്ചാലോ എന്ന് ആലോചിക്കുകയാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതുവഴി വ്യക്തികള്‍ക്ക് വൈ-ഫൈ 7 റൂട്ടറുകള്‍ ഫ്രീയായി അപ്‌ഗ്രേഡ് ചെയ്യാനും അള്‍ട്രാ-ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ആസ്വദിക്കാനും സാധിച്ചേക്കും. എന്നാല്‍, ഉപകരണങ്ങള്‍ക്ക് വൈ-ഫൈ 7 ഉണ്ടെങ്കില്‍മാത്രമേ അധിക ഇന്റര്‍നെറ്റ് സ്പീഡിന്റെ മുഴുവന്‍ ഗുണവും ആസ്വദിക്കാന്‍ സാധിക്കൂ. 

വൈ-ഫൈ 7 സ്റ്റാന്‍ഡേര്‍ഡില്‍ 46 ജിബിപിഎസ് വയര്‍ലെസ് സ്പീഡ് വരെ ലഭിക്കും. ഇത് വൈ-ഫൈ 6ഇ റൂട്ടറുകള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ 5 മടങ്ങാണ്. കൂടുതല്‍ ഉപകരണങ്ങള്‍ ഒരേ സമയം റൂട്ടറുമായി കണക്ടു ചെയ്താലും സ്പീഡ് ഇപ്പോഴത്തെ രീതിയില്‍ കുറയില്ല. ലേറ്റന്‍സി കുറയും എന്നതിനാല്‍ ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് തത്സമയാനുഭവം തടസപ്പെടാതെ നിലനിര്‍ത്താന്‍ സാധിക്കും. വൈ-ഫൈ 7ല്‍ 6ഗിഗാഹെട്‌സ്, 6ഗിഗാഹെട്‌സ് ബാന്‍ഡുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് ഡേറ്റ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാൽ കണക്‌ഷന്‍ കൂടുതല്‍ ആശ്രയിക്കാവുന്ന ഒന്നായി തീരും. 

ബിറ്റ്‌കോയിന്‍ വില വീണ്ടും കുതിക്കുന്നു

ക്രിപ്‌റ്റോകറന്‍സിക്ക് ഗംഭീര പുതുവത്സരത്തുടക്കം. കഴിഞ്ഞ 21 മാസങ്ങള്‍ക്കിടയ്ക്ക് 
കഴിഞ്ഞ 21 മാസങ്ങള്‍ക്കിടയ്ക്ക് വന്ന ഏറ്റവും വലിയ വിലയാണ് ബിറ്റ്‌കോയിന് ജനുവരി 1ന് രേഖപ്പെടത്തിയത്-45,386 ഡോളര്‍! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com