ADVERTISEMENT

ഏറെ നാളത്തെ പഠനത്തിനു ശേഷം പരുമല പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ സംഗീത വിഭാഗമായ ശ്രുതിയുടെ നേതൃത്വത്തിൽ അത്യാധുനിക ശബ്ദ ക്രമീകരണങ്ങൾ സജ്ജീകരിച്ചു. ലോക പ്രസിദ്ധ വാസ്തുശിൽപി ചാൾസ് കൊറയ രൂപകൽപന ചെയ്ത പരുമലയിലെ പുതിയ പള്ളി 2000 ഒക്ടോബറിലാണ് കൂദാശ ചെയ്തത്. ഉയർന്ന കോൺക്രീറ്റ് മേൽക്കൂരയായതിനാൽ മദ്ബഹ ഉൾപ്പെടെയുളള ഇടങ്ങളിൽനിന്നുള്ള ശബ്ദം വേണ്ട വിധം ലഭ്യമാകാതെ പ്രതിധ്വനിക്കുകയായിരുന്നു. ഇത് ഒഴിവാക്കാനായി വർഷങ്ങളുടെ പഠനം വേണ്ടിവന്നു.

ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് അസി. ഡയറക്ടർ ഫാ. അനൂപ് രാജുവിന്റെ നേതൃത്വത്തിലായിരുന്നു ശബ്ദ സംവിധാന ക്രമീകരണ ജോലികൾ തുടങ്ങിവച്ചത്. ശ്രുതി ഫാക്കൽറ്റിയും സൗണ്ട് എൻജിനീയറുമായ ഫാ. മാത്യു കോശി മോടിശേരിൽ, ബോളിവുഡിലെ സൗണ്ട് എൻജിനീയർ ദമൻ സൂദ്, ഡോൾബിയിലെ ആദ്യ മലയാളി സൗണ്ട് എൻജിനീയർ ജോസ് ശങ്കൂരിക്കൽ, മുംബൈയിലുള്ള ഓർത്തഡോക്സ് സഭാംഗമായ എൻജിനീയർ വിജയ് കുര്യൻ തോമസ് എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. 

പഠന റിപ്പോർട്ടിന് ജൂൺ അവസാനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ നേതൃത്വത്തിൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ശ്രുതി ഡയറക്ടർ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ ഉൾപ്പെടുന്ന സമിതി അംഗീകാരം നൽകി. തുടർന്ന് സിസ്റ്റത്തിന്റെ മാതൃകാ അവതരണം നടത്തി മുംബൈ കേന്ദ്രമായുള്ള പൾസ് ഇലക്ട്രോണിക്സ്(Pulz Electronics) കമ്പനിയുമായി ധാരണയിൽ എത്തുകയായിരുന്നു.

sound-2 - 1
പരുമലയിലെ പുതിയ പള്ളിയിലെ ശബ്ദക്രമീകരണങ്ങള്‍

പള്ളിയുടെ ഓരോ ഭാഗത്തും ഓരോ ശബ്ദ ക്രമീകരണങ്ങൾ ആവശ്യമായി വന്നതിനാൽ വളരെ കൃത്യതയോടെയാണ് ഇതിന്റെ ഡിസൈൻ പൂർത്തികരിച്ചിരിക്കുന്നത്. ഫാ. മാത്യു കോശി മോടിശേരിൽ, ആദ്യ മലയാളി ഡോൾബി സൗണ്ട് കൺസൾട്ടന്റായ ജോസ് ശങ്കൂരിക്കൽ എന്നിവർ ചേർന്നാണ് അവസാനഘട്ട ശബ്ദ സംവിധാനങ്ങൾ ഒരുക്കിയത്. പള്ളിക്കുള്ളിൽ 16 സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. 

ഇതു കൂടാതെ മദ്ബഹയിലും നമസ്കാര മേശയ്ക്കു സമീപവും ഓരോ സ്പീക്കറുകളുമുണ്ട്. 15 മൈക്രോഫോൺ വരെ ഉപയോഗിക്കാം. ഇതു കൂടാതെ ഗായക സംഘങ്ങൾക്ക് പ്രത്യേകമായി മിക്സിങ് കൺസോൾ ഉപയോഗിക്കാൻ കഴിയും. 37 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. കേരളത്തിൽ തൃശൂർ പുത്തൻപള്ളിയിലും പരുമല പള്ളിയിലുമാണ് ഇത്തരം ശബ്ദ ക്രമീകരണ സംവിധാനം ഉള്ളത്. ദേവാലയങ്ങളിൽ ശബ്ദക്രമീകരണത്തിന് ആവശ്യമായ ശാസ്ത്രീയമായ സാങ്കേതിക ഉപദേശം നൽകുവാൻ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് സൗകര്യം ഒരുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com