എഐ കണ്ടെത്തിയത് 2000 വർഷത്തെ രഹസ്യം! വിദ്യാർഥികൾക്ക് അഞ്ചരക്കോടിയിലധികം രൂപ സമ്മാനം
Mail This Article
ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവതത്തിനു സമീപത്തുനിന്നു കണ്ടെടുത്ത, 2000 വർഷം പഴക്കമുള്ള പാപ്പിറസ് ചുരുളിൽ എന്താണ് എഴുതിയിരുന്നത് എന്നറിയാൻ ഗവേഷകരും ചരിത്രാന്വേഷികളും തലപുകയ്ക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ അതു കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം യുവശാസ്ത്രജ്ഞർ.
ഈജിപ്ത്, സ്വിറ്റ്സർലൻഡ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള യൂസഫ് നാദിർ, ലൂക്ക് ഫാരിട്ടോർ, ജൂലിയൻ ഷില്ലിഗർ എന്നിവരാണ് സൂവിയസ് ചാലഞ്ച് എന്ന ഈ മത്സരത്തിൽ വിജയിച്ചത്. ഇവർക്ക് ഏഴുലക്ഷം യുഎസ് ഡോളർ (അഞ്ചരക്കോടിയിലധികം രൂപ) സമ്മാനവും ലഭിച്ചു.
1752 ലാണ് ഹെർകുലേനിയം പാപ്പിറി എന്നറിയപ്പെടുന്ന 1800 പാപ്പിറസ് ചുരുളുകൾ കണ്ടെത്തിയത്. വെസൂവിയസ് അഗ്നിപർവത സ്ഫോടനം മൂലമുണ്ടായ ലാവാപ്രവാഹത്തിൽപെട്ട് തകരാറുണ്ടായിരുന്നതിനാൽ ഇവ വായിക്കാനാവുമായിരുന്നില്ല. കണ്ടെത്തിയ കാലം മുതൽ ഇവ വായിക്കാൻ ഗവേഷകരടക്കം പലരും ശ്രമിച്ചിരുന്നു. അതിൽ ചില ചുരുളുകൾക്കു കേടുപാടുമുണ്ടായി. ഗുരുതരമായ തകരാറുള്ള 280 ചുരുളുകൾ കേടുകൂടാതെ സൂക്ഷിച്ചിരുന്നു.
ഈ ചുരുളുകളിൽ എന്താണുള്ളതെന്നു കണ്ടെത്താനുള്ള മത്സരമായ വെസൂവിയസ് ചാലഞ്ച് കെന്റക്കി സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് ഗവേഷകനായ ബ്രെന്റ് സീൽസാണ് തുടങ്ങിയത്. നിലവിൽ ഒരു ചുരുൾ മാത്രമാണ് വായിക്കപ്പെട്ടത്. ഇതിലെന്താണു രേഖപ്പെടുത്തിയതെന്ന കാര്യം വെളിവായിട്ടില്ല. ബാക്കി ചുരുളുകൾ രഹസ്യങ്ങളുമായി മ്യൂസിയത്തിലുണ്ട്. അവ വായിക്കാൻ കഴിയുന്നവരെ കാത്തിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ സമ്മാനമാണ്.