സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ നേരിട്ടറിയാൻ കേരള ടെക്നോളജി എക്സ്പോ
Mail This Article
സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ നേരിട്ടറിയാൻ അവസരം ഒരുക്കി കെടിഎക്സ് (കേരള ടെക്നോളജി എക്സ്പോ). സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് മലബാറിൽ വളർന്നുവരുന്ന സ്ഥാപനങ്ങളുടെയും ആശയങ്ങളുടെയും വാർഷിക പ്രദർശനമാണ് കെടിഎക്സ്. നൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, ഇൻഡസ്ട്രി ക്ലൗഡ്, എആർ/ വിആർ, മെറ്റാവേഴ്സ്, ഹാർഡ്‌വേർ ആൻഡ് റോബോട്ടിക്സ് തുടങ്ങിയവയെക്കുറിച്ചെല്ലാം നേരിട്ട് അറിയാൻ കെടിഎക്സ് അവസരം ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭങ്ങളെ പരിചയപ്പെടാനും തൊഴിൽ സാധ്യതകൾ മനസ്സിലാക്കാനും കെടിഎക്സ് വേദിയൊരുക്കിയിരിക്കുന്നു. സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ് ആണ് (സിറ്റി) കെടിഎക്സ് സംഘടിപ്പിച്ചിരിക്കുന്നത്. മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ഐഐഎം, എൻഐടി തുടങ്ങി ഒൻപത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കൂട്ടായ്മയാണ് കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോജളി ഇനിഷ്യേറ്റീവ് (സിറ്റി 2.0). ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് എക്സ്പോ നടക്കുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
തകർന്നു പോയ ഓട് അടക്കമുള്ള കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ സൗകര്യങ്ങൾ ഐടി മേഖലയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഐടി മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന സാധ്യതകളെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ച് വയനാടിനെ മുൻ നിർത്തി ആഭ്യന്തര ടൂറിസം മേഖലയെ മാർക്കറ്റ് ചെയ്യുവാനുള്ള ശ്രമങ്ങൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി ആഭ്യന്തര ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ കേരളത്തിലെത്തിയത് വയനാട്ടിലായിരുന്നു. നമ്മുടെ യുവതയെ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്നതിൽ നമ്മുടെ ചുറ്റുപാടിൽത്തന്നെ ധാരാളം അവസരങ്ങളുണ്ടാകണം. ഇക്കാര്യത്തിൽ ഇതുപോലുള്ള എക്സ്പോകൾക്ക് ഏറെ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എം.മെഹ്‌ബൂബ് അധ്യക്ഷത വഹിച്ചു.