ADVERTISEMENT

സ്വന്തമായി കരുത്തുറ്റ നിര്‍മിത ബുദ്ധി (എഐ) വികസിപ്പിക്കുന്നതില്‍ പരാജയപ്പെട്ട അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ആപ്പിള്‍, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ മുതല്‍ ഗൂഗിള്‍ വരെയുള്ള എഐ കമ്പനികളുടെ സഹകരണം തേടി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുമില്ല. അതിനിടെ, തങ്ങള്‍ ഉടനെ പരിചയപ്പെടുത്താനൊരുങ്ങുന്ന ഐഓഎസ് 18, എഐ  പിന്തുണയുള്ളതായിരിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, എഐയുടെ കാര്യത്തില്‍ ആപ്പിള്‍ ഒരു ചൈനീസ് കമ്പനിയുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഗവണ്‍മെന്റ് അംഗീകാരം കിട്ടാത്തതിനാലാകാം ഇത് പരസ്യപ്പെടുത്താതെന്നും കരുതുന്നു.

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

ബായിഡുവില്‍നിന്ന് എഐ വാങ്ങും

സ്മാര്‍ട്ഫോണിൽ എഐ മാജിക് കാണിച്ച് ശ്രദ്ധ നേടിയ സാംസങ്, ഗൂഗിള്‍ തുടങ്ങിയ എതിരാളികളോട് ഒരു കൈ നോക്കാന്‍ ചൈനീസ് ടെക്‌നോളജി ഭീമന്‍ ബായിഡുവുമായി ആപ്പിള്‍ കരാറിലായി എന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് മോണിങ്‌സ്റ്റാര്‍ ആണ്. ബായിഡുവിന്റെ ജനറേറ്റിവ് എഐ ടൂളുകള്‍ ആപ്പിൾ വാങ്ങുമെന്ന് ഉറപ്പായത്രേ. അതേസമയം, ഇത് ചൈനയില്‍ ഇറക്കുന്ന ഐഫോണുകളില്‍ മാത്രമായി ഒതുക്കുമോ എന്നതു വ്യക്തമല്ല. 

ബായിഡുവുമായി കൈകോര്‍ത്താല്‍, ചൈനയുമായി സഹകരിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലാത്ത അമേരിക്ക ആപ്പിളിന്റെ ‘ചെവിക്കു പിടിച്ചേക്കില്ലേ’ എന്നുളള സംശയവുമുണ്ട്. എന്തായാലും ഈ വര്‍ത്ത പ്രചരിച്ചു തുടങ്ങിയതോടെ ബായിഡുവിന്റെ ഓഹരിവില 5.4 ശതമാനം വർധിച്ചു. ബായിഡുവിന് മുൻപ് മറ്റൊരു ചൈനീസ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) പ്രൊവൈഡറായ ആലിബാബയുമായും ആപ്പിള്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ആപ്പിളോ ബായിഡുവോ ഒരു പ്രസ്താവനയും ഇതുവരെ ഇറക്കിയിട്ടില്ലെന്ന് 9ടു5മാക്കിന്റെ റിപ്പോര്‍ട്ടില്‍പറയുന്നു. 

അതിന് ഒരു കാരണം ഇരു കമ്പനികളും യുഎസ്, ചൈന ഗവണ്‍മെന്റുകളുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നത് ആയിരിക്കാമെന്നാണ് സൂചന. അതുകൂടാതെ, എല്‍എല്‍എമ്മുകള്‍ ഒരോ രാജ്യത്തിനും മേഖലകള്‍ക്കും അനുയോജ്യമായ രീതിയില്‍ പരിശീലിച്ചെടുക്കേണ്ടതായും ഉണ്ട്. അതിനാല്‍ തന്നെ ആപ്പിള്‍-ബായിഡുസഹകരണത്തിന്റെ ഫലം ഐഫോണ്‍ 16 ലോ ഐഒഎസ് 18 ലോ എത്തുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന വാദവുമുണ്ട്.  

artificial-intelligence

ആപ്പിളിന്റെ എഐ തന്ത്രത്തെക്കുറിച്ചു വ്യക്തത വരണമെങ്കില്‍ അല്‍പം കൂടി കാത്തിരിക്കണം

ആപ്പിളിന്റെ ഈ വര്‍ഷത്തെ ഡബ്ല്യൂഡബ്ല്യൂഡിസി സമ്മേളനം നടക്കുന്നത് ജൂണ്‍ 10 മുതൽ 14 വരെയായിരിക്കും. ഇതില്‍ തങ്ങളുടെ എഐ തന്ത്രങ്ങള്‍ കമ്പനി വ്യക്തമാക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ ഐഒഎസ്/ഐപാഡ്ഒഎസ് 18ന്റെ ചില ഫീച്ചറുകളും പരിചയപ്പെടുത്തും. ഈ വര്‍ഷത്തെ ഡബ്ല്യൂഡബ്ല്യൂഡിസി  മുഖ്യ തീം തന്നെ എഐ ആയിരിക്കാം. 

ഐഫോണ്‍ 16 സീരിസില്‍ കൂടുതല്‍ റാം?

എഐ കേന്ദ്രീകൃത ഫീച്ചറുകള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഐഫോണ്‍ 16 സീരിസില്‍ കൂടുതല്‍ റാം ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ ഐഫോണ്‍ 15 പ്രോ സീരിസില്‍ മോഡലിന് 8ജിബി റാമും ഐഫോണ്‍ 15/പ്ലസ് മോഡലുകള്‍ക്ക് 6 ജിബി റാമും ആണ് നല്‍കിയിരിക്കുന്നത്. ഓണ്‍-ഡിവൈസ് എഐ അനുഭവം സുഗമമാക്കാനായിരിക്കും ഇത്. ടെക്_റെവ് എന്ന എക്‌സ് ഉപയോക്താവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

പിക്‌സല്‍ 8 പ്രോ, ഗ്യാലക്‌സി എസ്24 സീരിസ് തുടങ്ങിയവയില്‍ കണ്ടതിനു സമാനമായ എഐ അനുഭവം കൊണ്ടുവരാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ ശേഷിക്കുറവു മൂലം പിക്‌സല്‍ 8 ഉടമകള്‍ക്ക് പിക്‌സല്‍ 8 പ്രോ ഉപയോക്താക്കളെ പോലെ ജെമിനി നാനോ എഐ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു. ഐഫോണ്‍ 16 പ്രോ സീരിസില്‍ കുറഞ്ഞ സംഭരണശേഷി 256 ജിബിയായി വര്‍ദ്ധിപ്പിച്ചേക്കും. 

ആപ്പിളിനെതിരെ ഉപയോക്താക്കളുടെ പരാതി പ്രളയം

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡോജ്) സ്മാര്‍ട്ഫോണ്‍ മേഖലയിലെ ആപ്പിളിന്റെ കുത്തകയ്‌ക്കെതിരെ കോടതിയില്‍ കേസു ഫയല്‍ ചെയ്തതിനു പിന്നാലെ, നിരവധി വ്യക്തികളും കമ്പനിക്കെതിരെ രാജ്യവ്യാപകമായി കോടതിയെ സമീപിച്ചു തുടങ്ങിയെന്ന് റോയിട്ടേഴ്‌സ്. കമ്പനിയുടെ കുത്തക സമീപനം തന്നെയാണ് പരാതികളിലെ വിഷയം. വ്യക്തികള്‍ക്കു പുറമെ, ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ അഭിപ്രായമെന്ന നിലയില്‍ മാസ് പെറ്റിഷനുകളും സമര്‍പ്പിക്കപ്പെടുന്നു. ആപ്പിള്‍ മറ്റു കമ്പനികളെ വളരാന്‍ അനുവദിക്കുന്നില്ലെന്ന വാദവും പരാതിക്കാര്‍ക്കുണ്ട്. 

Image Credit: husayno/Istock
Image Credit: husayno/Istock

എഐ പിസി ഡവലപ്പര്‍ പ്രോഗ്രാമുമായി ഇന്റല്‍

എഐ പിസി ആക്‌സലറേഷന്‍ പ്രോഗ്രാം എന്ന പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇന്റല്‍. സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണിത്. നടപ്പു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉദ്യമം ആയിരിക്കുമിത്. ഇതിന്റെ ഉദ്ദേശ്യം 2025ല്‍ ഇന്റല്‍ കോര്‍ അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന 100 ദശലക്ഷം പിസികളില്‍ എഐ സജീവമാക്കുക എന്നതാണ്. ഇതിനായി ഇന്റല്‍ 150 ഹാര്‍ഡ്‌വെയര്‍ വെന്‍ഡര്‍മാരുമായി കരാര്‍ ഒപ്പിട്ടു. ഏകദേശം 300 എഐ ആക്‌സലറേറ്റഡ് ഫീച്ചറുകളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ബില്‍റ്റ്-ഇന്‍ എഐ ആക്‌സലറേറ്ററുള്ള കോര്‍ അള്‍ട്രാ പ്രൊസസറുകള്‍ കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്. 

സിംഗുലാരിറ്റി പ്രവചിച്ച ശാസ്ത്ര സാഹിത്യ രചയിതാവ് അന്തരിച്ചു

പ്രമുഖ ശാസ്ത്ര സാഹിത്യ രചയിതാവ് വേണര്‍ വിഞ്ജ് (Vernor Vinge, 79) വിടവാങ്ങി. മാര്‍ച്ച് 20ന് കലിഫോര്‍ണിയയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. മനുഷന്റെ ബുദ്ധിക്ക് അപ്പുറത്തേക്ക് എഐ എത്തിച്ചരുന്ന സാഹചര്യത്തിനാണ് സിംഗുലാരിറ്റി എന്ന വിശേഷണം ലഭിച്ചിരിക്കുന്നത്. തന്റെഎ ഫയര്‍ അപോണ്‍ ദ് ഡീപ് തുടങ്ങിയ നോവലുകളിലാണ് വേണര്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ പ്രവചിച്ചത്. സിംഗുലാരിറ്റി സംഭവിക്കുമ്പോള്‍ ലോകത്തെക്കുറിച്ചുള്ള ഒന്നും മനുഷ്യന് മനസിലാകാത്ത അവസ്ഥയിലെത്തും എന്ന് അദ്ദേഹം ആദ്യം പറഞ്ഞത് 1983ലാണ്. 

സൂപ്പര്‍ ഇന്റലിജന്റ് എഐ സിസ്റ്റങ്ങളെയൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പ് സങ്കൽപിച്ച അദ്ദേഹത്തിന് പല പ്രമുഖരും പ്രണാമം അര്‍പ്പിച്ചു. നിലവിലെ എഐ പ്രചാരവും അദ്ദേഹം 30 വര്‍ഷം മുമ്പ് ഏകദേശം കൃത്യതയോടെ പ്രവചിച്ചിരുന്നു. അതേസമയം, സിംഗുലാരിറ്റി ഉടനെ സംഭവിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും തര്‍ക്ക വിഷയങ്ങളാണ്.   

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

മസ്‌കിന്റെ എക്‌സില്‍ എഐ ചാറ്റ്‌ബോട്ട് സേവനം

ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമമായ എക്‌സിന്റെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് താമസിയാതെ ഗ്രോക് ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമായേക്കും. മസ്‌കിന്റെ മറ്റൊരു സ്ഥാപനമായ എക്‌സ്എഐ വികസിപ്പിച്ചതാണ് ഗ്രോക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com