ADVERTISEMENT

മുറിയിലെ സോഫായില്‍ ബന്ധുവായ ഒന്നര വയസോളം പ്രായമുള്ള  പെൺകുട്ടി കിടക്കുന്നു. അടുക്കളയില്‍ കുരങ്ങന്മാര്‍ കയറി പാത്രങ്ങള്‍ പെറുക്കി തലങ്ങും വിലങ്ങും എറിയുന്നു. വീട്ടിലുള്ള മറ്റുള്ളവര്‍ വേറെ മുറികളിലാണ്. ഈ സാഹചര്യത്തില്‍പെട്ട, ഉത്തര്‍ പ്രദേശിലെ ബസ്തിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ അസാധാരണ മനസാന്നിധ്യത്തിന് കൈയ്യടിക്കുകയാണ് സമൂഹ മാധ്യമ ലോകം. ഒപ്പം, കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് കുട്ടിയേയും, തന്റെ വീടിനെയും രക്ഷിക്കാനായി പ്രയോഗിച്ച ആധുനിക ഉപായവും ചര്‍ച്ചയാകുന്നു.

അലക്‌സാ കുരച്ചു തുടങ്ങിക്കേ
ബസ്തിയിലെ ആവാസ് വികാസ് കോളനിയിലെ താമസക്കാരിയായ നികിതയാണ് വീട്ടിലേക്ക് പാഞ്ഞു കയറിയ കുരങ്ങന്മാരെ പരമ്പരാഗത രീതികള്‍ ഉപയോഗിക്കാതെ തുരത്തിയത്. നികിത സോഫായില്‍ ഇരുന്ന കൈക്കുഞ്ഞുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുരങ്ങുകള്‍ അടുക്കളയില്‍ പരാക്രമം തുടങ്ങിയത്. പേടി തോന്നിയെങ്കിലും ഫ്രിജിനു മുകളില്‍ ഇരിക്കുന്ന ആമസോണ്‍ അലക്‌സാ ഉപകരണം കണ്ടപ്പോഴാണ് നികിതയ്ക്ക് ആ ചിന്ത പോയത്. അലക്‌സയോട് പട്ടികളുടെ കുര കേള്‍പ്പിക്കാന്‍ അവള്‍ ആജ്ഞാപിക്കുകയായിരുന്നു. ഉറക്കെയുള്ള കുര കേട്ടതെ കുരങ്ങന്മാര്‍ ബാല്‍ക്കണി വഴി ഓടി രക്ഷപെടുകയായിരുന്നു. 

വീട്ടിലേക്ക് ഏതാനും സന്ദര്‍ശകര്‍ വരികയും ഗേറ്റ് തുറന്നിടുകയും ചെയ്തതാണ് കുരങ്ങന്മാര്‍ വീടിനുളളിലേക്കു കയറാന്‍ ഇടവന്നതെന്ന് നികിത എഎന്‍ഐയോട് പറഞ്ഞു.പാത്രം പെറുക്കി എറിയാന്‍ തുടങ്ങിയതോടെ കുട്ടി പേടിച്ചു. അപ്പോഴാണ് അലക്‌സാ ഉപകരണം  ശ്രദ്ധയില്‍ പെട്ടതെന്ന് നികിത. നികിതയുടെ സന്ദര്‍ഭോചിതമായ പ്രവൃത്തിയെ അമ്മ ഷിര്‍പാ ഓജയും പ്രശംസിച്ചു. അത് കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു.

amazon-echo-alexa

എന്താണ് അലക്‌സ?

Representative image. Photo Credits; Sharomka/ Shutterstock.com
Representative image. Photo Credits; Sharomka/ Shutterstock.com

ആമസോണ്‍ കമ്പനി ക്ലൗഡ് വഴി പ്രവര്‍ത്തിപ്പിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് ആണ് അലക്‌സ. ഇതുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ലൈറ്റുകളും സ്വിച്ചുകളും പ്രവര്‍ത്തിപ്പിക്കുകയും ഓഫ് ചെയ്യുന്നതും, ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നതും, പാട്ടുകള്‍ കേള്‍ക്കുന്നതുംഅടക്കം ഒട്ടനവധി പ്രവൃത്തികള്‍ ചെയ്യിക്കാം. എന്നാല്‍, എഎന്‍ഐയുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ആമസോണ്‍ പോലും മുന്നില്‍ കണ്ടിരിക്കാനിടയില്ലാത്ത ഒരു സാധ്യതയാണ് ഇപ്പോള്‍ നികിത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 

സൂര്യഗ്രഹണത്തിന്റെ ചിത്രം ഫോണില്‍ പകര്‍ത്തരുതെന്ന് നാസ

(NASA/Aubrey Gemignani)
(NASA/Aubrey Gemignani)

ഏപ്രില്‍ 8ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രം ഫോണില്‍ നേരിട്ട് പകര്‍ത്തരുതെന്ന മുന്നറിയിപ്പുമായി നാസ. അങ്ങനെ ചെയ്താല്‍ ഫോണിന്റെ ക്യാമറ സെന്‍സറിനു കേടുവന്നേക്കാം. ഫോട്ടോ എടുക്കണമെന്നുള്ളവര്‍ എക്ലിപ്‌സ് ഗ്ലാസുകള്‍ ക്യാമറയ്ക്കു മുന്നില്‍ പിടിച്ച ശേഷം മാത്രം ക്ലിക്കു ചെയ്യണമെന്നാണ് നാസാഎച്ക്യുഫോട്ടോ നല്‍കുന്ന ഉപദേശം: സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലെങ്കിലും ഇക്കാര്യം ഓര്‍ത്തുവയ്ക്കുന്നത് നല്ലതായിരിക്കും. 

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്കും ഐമെസേജിലേക്ക് സന്ദേശം അയയ്ക്കാന്‍ സാധിച്ചേക്കും

ആപ്പിള്‍ ഉപകരണങ്ങളിലെ സന്ദേശക്കൈമാറ്റ ആപ്പായ ഐമെസേജിലേക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും താമസിയാതെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിച്ചേക്കും. സണ്‍ബേഡ് എന്ന ആപ്പാണ് ഇത് സാധ്യമാക്കുക. ആപ്പ് 2022ല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു എങ്കിലും അതില്‍ ബഗുകള്‍കണ്ടെത്തിയതേ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

 ഇത്തവണ കൂടുതല്‍ കരുതലോടെയാണ് സണ്‍ബേഡ് എത്തിയിരിക്കുന്നത്. ഏപ്രില്‍ 5 മുതല്‍ ആപ്പ് ലഭ്യമായിട്ടുണ്ടെങ്കിലും അത് ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമെ ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. പരീക്ഷണ ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും എല്ലാവര്‍ക്കുമായിതുറന്നു നല്‍കുക. ഇത്തവണ തങ്ങള്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കമ്പനിയുടെ വെബ്‌സൈറ്റില്‍ സുവിശദമായി പ്രതിപാദിച്ചിട്ടുമുണ്ട് എന്ന് 9ടു5ഗൂഗിള്‍. 

പരിചയമില്ലാത്ത നമ്പറില്‍ നിന്ന് കോള്‍? പിക്‌സല്‍ ഉടമകള്‍ക്ക് വിളിക്കുന്ന ആളെ അറിയാന്‍ സാധിച്ചേക്കും

പരിചയമില്ലാത്ത നമ്പറില്‍ നിന്നു മിസ്ഡ് കോള്‍ ലഭിച്ചോ? തിരിച്ചു വിളിക്കണോ എന്ന് ആലോചിക്കുകയാണോ? ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിള്‍ പിക്‌സല്‍ ഉപയോക്താക്കള്‍ക്ക് ഒരു തേഡ് പാര്‍ട്ടി ആപ്പിന്റെയും സഹായമില്ലാതെ വിളിച്ചതാരാണെന്ന് ഫോണ്‍ ആപ്പില്‍ തന്നെ കാണിച്ചുകൊടുക്കാന്‍ഒരുങ്ങുകയാണ് ഗൂഗിളത്രെ. നിലവില്‍ ട്രൂകോളര്‍ പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ വിളിച്ചത് ആരാണെന്നതിനെക്കുറിച്ച് അറിയാനാകൂ. പിക്‌സലിലെ ഗൂഗിള്‍ ഫോണ്‍ ആപ്പിന്റെ 127.0.620688474 വേര്‍ഷനില്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ടെസ്റ്റു ചെയ്തുവരുന്നതായി റിപ്പോര്‍ട്ടുകള്‍പറയുന്നു. 

ഐഓഎസ് 18ലേക്ക് എഐ തരംഗം?

ആപ്പിള്‍ കമ്പനി താമസിയാതെ പരിചയപ്പെടുത്താന്‍ പോകുന്ന ഐഓഎസ് 18ലേക്ക് എഐ ഫീച്ചറുകള്‍ എത്തിയേക്കും. പക്ഷെ, ഇതില്‍ മുഖ്യമായ പലതും നിലവിലുള്ള ഐഫോണുകളിലും മറ്റും പ്രവര്‍ത്തിപ്പിക്കാനായേക്കില്ലെന്നാണ് സൂചന. അത് വേണമെന്നുള്ളവര്‍ പ്രത്യേക ചിപ്പുകള്‍ ഉള്‍പ്പെടുത്തി ഇനി പുറത്തിറക്കാന്‍ പോകുന്ന ഫോണുകള്‍ തന്നെ വാങ്ങേണ്ടിവന്നേക്കും. ആപ്പിളിന്റെ എതിരാളികളായ ഗൂഗിളും സാംസങും ഇത്തരത്തിലുള്ള പല ഫീച്ചറുകളും തങ്ങളുടെ ഉപകരണങ്ങളില്‍ എത്തിച്ചതോടെ ആപ്പിളിന് ഇനി നേക്കിനില്‍ക്കാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അതേസമയം, ആപ്പിള്‍ മ്യൂസിക്കില്‍ സ്മാര്‍ട്ട് ഓട്ടോ-ജനറേറ്റഡ് പ്ലേ ലിസ്റ്റ് സൃഷ്ടിക്കുക തുടങ്ങിയ എഐ ഫീച്ചറുകള്‍ പല പഴയ മോഡലുകളിലും ലഭ്യമായേക്കും. എഐ കമാന്‍ഡുകള്‍ തങ്ങളുടെ ഉപകരണങ്ങളില്‍ തന്നെ പ്രൊസസ് ചെയ്‌തെടുക്കാനുള്ള സാധ്യതയാണ് കമ്പനി ആരായുന്നത്. അതിനു പുറമെ, പ്രമുഖ എഐ കമ്പനികളുടെ സഹകരണങ്ങളും കമ്പനി തേടുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൂഗിള്‍, ഓപ്പണ്‍എഐ, ചൈനീസ് കമ്പനി ബായിഡു തുടങ്ങിയവരുമായുള്ള സഹകരണത്തിനാണ് ശ്രമം.  

എഐ മനുഷ്യരെ തടവിലാക്കിയേക്കാമെന്ന് ഹരാരി

Deep Fake Artificial Intelligence Abstract Concept, deepfake procedural technology, Fake news creation futuristic cyber threat, social tech issues influence
Deep Fake Artificial Intelligence Abstract Concept, deepfake procedural technology, Fake news creation futuristic cyber threat, social tech issues influence

നിര്‍മിത ബുദ്ധി (എഐ) മനുഷ്യരെ തടവിലാക്കിയേക്കാമെന്ന്, സെയ്പിയന്‍സ് തുടങ്ങി ലോകശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങളുടെ രചയിതാവായ യുവാള്‍ നോവ ഹരാരി മനുഷ്യരാശിക്ക് മുന്നറിയിപ്പു നല്‍കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിജ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിച്ച ഇസ്രായേലി എഴുത്തുകാരന്‍ മനുഷ്യരാശി ഇപ്പോള്‍ മൂന്നു പ്രധാന പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് പറഞ്ഞു-പാരിസ്ഥിതിക ദുരന്തം, എഐ പോലെയുള്ള സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന ഭീഷണി, ആഗോള യുദ്ധം. 

വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എഐ മനുഷ്യരുടെ നിയന്ത്രണത്തിന് വെളിയില്‍ പോയേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതാനും വര്‍ഷം മുമ്പു മാത്രം ആരംഭിച്ച എഐ ഇപ്പോള്‍ അതിന്റെ അമീബ അവസ്ഥയില്‍ മാത്രമെ എത്തിയിട്ടുള്ളു, അദ്ദേഹം പറയുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ജീവജാലങ്ങളാണ് അന്യംനിന്നു തുടങ്ങിയിരിക്കുന്നത്, അദ്ദേഹം പറയുന്നു. വരും വര്‍ഷങ്ങളില്‍ മനുഷ്യര്‍ക്കും പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com