ADVERTISEMENT

ഏകദേശം നമ്മുടെ തൃശൂർ ജില്ലയുടെ വലുപ്പമുണ്ട് അസർബൈജാനുള്ളിൽ സ്ഥിതിചെയ്യുന്ന നഗർണോ–കാരബാഖ് എന്ന സ്വയംഭരണ റിപ്പബ്ലിക്കിന്. 3170 ചതുരശ്ര കിലോമീറ്ററാണു വിസ്തീർണം. 1.20 ലക്ഷം ജനസംഖ്യയും.

അസർബൈജാന്റെ ഭാഗമായാണ് രാജ്യാന്തരസമൂഹം കണക്കാക്കുന്നതെങ്കിലും അയൽരാജ്യമായ അർമീനിയയുടെ സഹായത്തോടെ വിഘടിച്ചു നിൽക്കുകയായിരുന്ന നഗർണോ–കാരബാഖ് ഈയടുത്ത് അസർബൈജാൻ പിടിച്ചെടുത്തതോടെ അവസാനമാകുന്നത് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രക്തരൂക്ഷിത സംഘർഷങ്ങൾക്കാണ്. അസർബൈജാനുള്ളിലാണെങ്കിലും നഗർണോ–കാരബാഖിലെ ജനസംഖ്യയിൽ ഭൂരിഭാഗവും അർമീനിയൻ വംശജരാണ്. ഇവരിൽ ഭൂരിപക്ഷവും വംശീയ ഉന്മൂലനം ഭയന്ന് അർമീനിയയിലേക്കു പലായനം ചെയ്യുകയാണ്. മുഴുവൻ അർമീനിയക്കാരെയും സ്വീകരിക്കുമെന്ന് അർമീനിയ വ്യക്തമാക്കിക്കഴിഞ്ഞു.

പതിറ്റാണ്ടു പിന്നിട്ട സംഘർഷം

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അസർബൈജാനും അർമീനിയയുമെല്ലാം. അർമീനിയൻ വംശജർക്കു ഭൂരിപക്ഷമുള്ളതിനാൽ നഗർണോ–കാരബാഖ് അർമീനിയയിൽ ചേർക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം നഗർണോ–കാരബാഖ് മേഖലയിലെ പ്രാദേശിക ഭരണകൂടം സ്വയംഭരണം പ്രഖ്യാപിച്ചു. അർമീനിയ ഇതിനെ പിന്തുണച്ചതോടെ അസർബൈജാനും അർമീനിയയും തമ്മിൽ സംഘർഷമായി. ഇരുഭാഗത്തുമായി ആയിരക്കണക്കിനു പേർ കൊല്ലപ്പട്ട രക്തരൂക്ഷിത പോരാട്ടങ്ങൾക്കു ശേഷം 2020ൽ റഷ്യ മുൻകയ്യെടുത്തു നടപ്പാക്കിയ വെടിനിർത്തൽ സന്ധി നിലനിന്നു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ മാസം അസർബൈജാൻ ഈ പ്രദേശം പിടിച്ചെടുക്കുകയും നഗർണോ–കാരബാഖ് വിമതനേതൃത്വം ആയുധം വച്ചു കീഴടങ്ങുകയും ചെയ്തത്.

അസർബൈജാനും അർമീനിയയും

കുടുംബവാഴ്ചയാണ് അസർബൈജാനിൽ നിലനിൽക്കുന്നത്. സോവിയറ്റ് യൂണിയനിൽനിന്നു വിട്ടശേഷം 1993ൽ ഹൈദർ അലിയേവ് അസർബൈജാന്റെ പ്രസിഡന്റ് ആയി. 2003നു ശേഷം അദ്ദേഹത്തിന്റെ മകൻ ഇൽഹം അലിയേവ് ആണു പ്രസിഡന്റ്. 1.03 കോടിയാണു ജനസംഖ്യ. 86,600 ചതുരശ്ര കിലോമീറ്റർ വിസ്തീർണം. ബാകു ആണു തലസ്ഥാനം.

2018ലെ ‘വെൽവെറ്റ് വിപ്ലവം’ എന്ന ജനാധിപത്യപ്രക്ഷോഭത്തിന്റെ ഭാഗമായി അർമീനിയയിൽ ഏകാധിപത്യഭരണത്തിന് അവസാനമാവുകയും ജനാധിപത്യഭരണം സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്നു നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ നിക്കോൾ പഷിന്യൻ ആണ് ഇപ്പോഴും അർമീനിയൻ പ്രധാനമന്ത്രി. 29,743 ചതുരശ്ര കിലോമീറ്റർ വിസ്തീർണം. ജനസംഖ്യ 30 ലക്ഷം. യെരവൻ ആണു തലസ്ഥാനം. 

English Summary:

Nagurno Carabakh Azerbaijan Videsha Visesham Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com