ADVERTISEMENT

ചെറുപ്പത്തിൽ അച്ഛൻ പകർന്ന വായനാശീലം, വിട്ടുവീഴ്ച തെല്ലുമില്ലാത്ത പരിശ്രമം... ഇവയാണ് കാസർകോട് മേലതിയേടം സ്വദേശി കെ.പി. ബീനയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. ഒൻപതു വർഷത്തെ പരിശ്രമത്തിനൊടുവിൽ അധ്യാപികയെന്ന സ്വപ്നജോലിയിൽ ബീന പ്രവേശിക്കുന്നത് വെറും കൈയോടെയല്ല, ഏഴാം റാങ്കെന്ന സുവർണ നേട്ടത്തോടെയാണ്.

പിഎസ്‌സി നടത്തിയ എച്ച്എസ്ടി മലയാളം പരീക്ഷയിൽ കാസർകോട് ജില്ലയിലെ ഏഴാം റാങ്കുകാരിയാണ് ബീന. അതും എഴുത്തുപരീക്ഷയിൽ മാത്രമായി 72 മാർക്ക് നേടി. തന്റെ ഈ വിജയത്തിന്റെ ശില്പി അച്ഛനാണെന്ന് ബീന. പഠിക്കുന്ന കാലത്തേ വായന ശീലിപ്പിച്ചത് അച്ഛനായിരുന്നു. അച്ഛൻ കൊളുത്തി വച്ച ആ വിളക്കാണ് ജീവിതത്തിൽ വെളിച്ചമായത്– ബീന പറയുന്നു.

സർക്കാർ ജോലിയ്ക്കുള്ള പ്രചോദനം?

പ്രാരാബ്ധങ്ങൾക്കു നടുവിലും മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. മക്കൾക്കു വായനാശീലം വേണമെന്നു വാശിപിടിക്കുമായിരുന്നു. ‌‌വൈകിട്ട് വിളക്കു വയ്ക്കുന്ന സമയം മുതൽ രാത്രി 9 വരെ വീട്ടിൽ വായന നിർബന്ധമാക്കി. ആ വായനയാണ് പിന്നീട് പഠിക്കാനും ഊർജമായത്. കൈയിൽ കിട്ടുന്നതെന്തും വായിക്കും. കൂടാതെ മേലതിയേടത്തെ, സൗകര്യങ്ങൾ തീരെ കുറഞ്ഞ, ചെറിയൊരു ലൈബ്രറിയായിരുന്നു ആ കാലത്ത് വായനയെ വളർത്തിയത്.

സ്ഥിരമായൊരു ജോലി വേണമെന്ന് തീരുമാനിച്ചപ്പോഴും ആകെ കൈമുതലായുണ്ടായത് ഈ വായനാശീലമാണ്. പ്രചോദനം നൽകാനും ആരുമില്ലാതിരുന്നിട്ടും ആ ധൈര്യമാണ് മുന്നോട്ട് കൊണ്ടുപോയത്. അധ്യാപികയാകുകയെന്നത് ലക്ഷ്യമായിരുന്നു. അത് സർക്കാർ സർവീസിൽ ആകണമെന്ന് സ്വയം തീരുമാനിച്ചതാണ്.

കുടുംബം, ജോലി.. ഇതിനിടയിൽ പഠനം എങ്ങനെയാണ് ചിട്ടപ്പെടുത്തിയത്?

പിജിക്കു പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. അതോടെ കുടുംബവും ഞാനും പ്രതിസന്ധിയിലായി, എങ്കിലും അധ്യാപികയാകുക എന്ന ലക്ഷ്യം വിട്ടുകളഞ്ഞില്ല. അച്ഛന്റെ ആഗ്രഹവും മക്കൾ നന്നായി പഠിക്കണമെന്നതായിരുന്നു. അതിനാൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചേർന്നു ബിഎഡ് എടുത്തു. കല്യാണശേഷം കാസർകോട്ടെ കുമ്പളയിലേക്ക് മാറിയപ്പോഴും പഠനം വിട്ടില്ല. 2013–ൽ എച്ച്എസ്എ പരീക്ഷ എഴുതിയെങ്കിലും ഏറെ പിറകിലായിപ്പോയി. അതെന്നെ വിഷമിപ്പിച്ചു. വേണ്ടത്ര തയാറെടുപ്പുകളൊന്നും ഇല്ലാതെയാണ് ആ പരീക്ഷ എഴുതിയത്. തുടർന്ന് സ്കൂളിൽ താൽക്കാലിക അധ്യാപികയായി ചേർന്നു. എങ്കിലും സ്ഥിരവരുമാനം ഉള്ള ജോലി വേണമെന്ന ആഗ്രഹം ശക്തമായി മനസ്സിലുണ്ടായിരുന്നു. പഠിക്കുകയാണെങ്കിൽ 10 ൽ താഴെ റാങ്ക് വാങ്ങണമെന്നതായിരുന്നു തീരുമാനം. വിജ്ഞാപനം വന്ന അന്നുതന്നെ പഠനം ആരംഭിച്ചു. പരീക്ഷാ തീയതിക്കായി കാത്തുനിന്നില്ല. തീയതി മുന്നിലുണ്ടെന്ന ധാരണയിൽ തന്നെ പഠിച്ചുതുടങ്ങി.

റാങ്ക് ലക്ഷ്യമിട്ട ബീന പഠനത്തിനുള്ള സമയം എങ്ങിനെയാണ് ക്രമീകരിച്ചത്?

പഠിക്കാൻ പറയാനോ പ്രചോദനമാകാനോ ആരുമില്ലായിരുന്നു. വായന ഇഷ്ടമായിരുന്നത് കൊണ്ട് പഠിക്കാൻ മടിയില്ലായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിക്കും. കണ്ടതെല്ലാം പഠിക്കും. അതായിരുന്നു രീതി. വിജ്ഞാപനം വന്നതോടെ സിലബസുമായി ബന്ധപ്പെട്ടതും വായനയിൽ ഉൾപ്പെടുത്തി. രാവിലെ അഞ്ച് മണി മുതൽ ഒൻപത് വരെ പഠനം. അതുകഴിഞ്ഞ് സ്കൂളിൽ വിദ്യാർഥികൾക്ക് ക്ലാസ്സുകൾ. അതും ഒരു രീതിയിൽ പറഞ്ഞാൽ എന്റെ പഠനമായിരുന്നു. വൈകിട്ട് നാല് വരെ ക്ലാസ്. തിരികെ വീട്ടിലെത്തിയ ശേഷം 7 മുതൽ വീണ്ടും പഠനം. അത് പുലർച്ചെ രണ്ടുമണി വരെ നീളും. ഇതായിരുന്നു പഠനത്തിന്റെ ഷെഡ്യൂൾ. ഉറങ്ങാൻ ആകെ നാലോ അഞ്ചോ മണിക്കൂർ മാത്രം. അരോഗ്യം മോശമാകാതിരിക്കാൻ വേണ്ടി മാത്രമായുള്ള ഉറക്കം. ഇതിനിടയിൽ എൽഡിസി പ്രിലിമിനറി പരീക്ഷ പാസായെങ്കിലും മെയിൻ എഴുതിയില്ല. എച്ച്എസ്എ പരീക്ഷ അടുത്തതിനാൽ മുഴുവൻ ശ്രദ്ധയും അതിലേക്കാക്കി.

പഠനത്തിന്റെ സ്രോതസ്സുകൾ?

എച്ച്എസ്എ വിജ്ഞാപനം വന്നതോടെ കോഴിക്കോട്ടെ കോച്ചിങ് സ്ഥാപനത്തിൽ ഒാൺലൈൻ ക്ലാസിനു ചേർന്നു. ബാക്കി മുഴുവൻ സമയ പഠനവും തൊഴിൽവീഥി യോടൊപ്പമായിരുന്നു. തൊഴിൽവീഥിയുടെ ഒരോ ലക്കവും അരച്ചുകുറുക്കി പഠിക്കും. സൈക്കോളജി, കറന്റ് അഫയേഴ്സ് വിഷയങ്ങൾക്ക് ഏക ആശ്രയം തൊഴിൽവീഥി യായിരുന്നു. അതിലെ മോഡൽ പരീക്ഷകൾ ചെയ്യുന്നത് ശീലമാക്കി. ഏതുവിഷയ ത്തിലാണോ ‘വീക്ക്’ ആയിട്ടുള്ളത് അത് കൂടുതൽ പഠിച്ചു. കൂടാതെ കടുകട്ടിയായതും, കാണാപാഠം പഠിക്കേണ്ടതുമായ ചോദ്യോത്തരങ്ങൾ എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളുടെ രൂപത്തിലേക്ക് മാറ്റുന്ന ട്രിക്കും ഞാൻ പരീക്ഷിച്ചു. ഒഴിവുസമയങ്ങളിൽ അവ മനസ്സിൽ പാടിനോക്കും.

പരീക്ഷ കഴിഞ്ഞും തൊഴിൽവീഥിയുടെ സ്ഥിരവായനക്കാരിയാണ് ഞാൻ. അതിലൊരു പോസിറ്റീവ് എനർജിയുണ്ട്. തൊഴിൽവീഥിയിൽ നിന്നു പുതിയതായി പഠിക്കാൻ എന്തോ ഉണ്ടെന്ന തോന്നലാണ് ഇപ്പോഴും.

കുടുംബം?

ഭർത്താവ് സുനിൽ പണിക്കർ, മകൾ ശിവാംഗി.

English Summary:

HST Rank Holder Beena PSC Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com