ADVERTISEMENT

പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്താൽ 3 മുതൽ 4 മാസത്തിനകം റാങ്ക് ലിസ്റ്റ് തയാറാക്കി നൽകുമെന്ന് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ വി.പി.ജോയി വ്യക്തമാക്കി. തൊഴിൽവീഥിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കടലാസ് രഹിത ഒാഫിസായതിനാൽ ബോർഡിന്റെ നടപടിക്രമങ്ങളെല്ലാം ഒാൺലൈനാണ്. പരീക്ഷയും ഒാൺലൈനിലാണു നടത്തുക. പരീക്ഷ, ഇന്റർവ്യൂ, റാങ്ക് ലിസ്റ്റ് തയാറാക്കൽ എന്നിവയ്ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ തയാറായിക്കഴിഞ്ഞു.

വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടി ആരംഭിച്ചതായും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ചു നിയമന നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നും ചെയർമാൻ വ്യക്തമാക്കി.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

വ്യവസായ വകുപ്പിനു കീഴിലെ 20 പൊതുമേഖലാ സ്ഥാനപങ്ങളിൽ പിഎസ്‌സിക്കു വിടാത്ത 588 തസ്തികകളിൽ പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് നിയമനം നടത്തുമെന്നാണു നിയമനച്ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ഒഴിവ് റിപ്പോർട്ട് ചെയ്തു തുടങ്ങിയോ?

മലബാർ സിമന്റ്സ്, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, ഒാട്ടോകാസ്റ്റ് ലിമിറ്റഡ്, ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾ വിവിധ തസ്തികകളിലായി 26 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലേക്കു കഴിഞ്ഞയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മറ്റു ചില സ്ഥാപനങ്ങളിൽനിന്നും കുറച്ച് ഒഴിവുകൾ വന്നിട്ടുണ്ട്. ഇതിലേക്കും ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. നിയമനച്ചട്ടത്തിൽ ഉൾപ്പെടുത്തിയ എല്ലാ സ്ഥാപനങ്ങളിൽനിന്നും ഒഴിവുകൾ ലഭ്യമായിട്ടില്ല.

കൂടുതൽ സ്ഥാപനങ്ങളിലേക്കു നിയമനം വ്യാപിപ്പിക്കുമോ?

നിയമനച്ചട്ടം അനുസരിച്ച് വ്യവസായ വകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളിലും റിക്രൂട്മെന്റ് ബോർഡിനു നിയമനം നടത്താം. ഇവയിലേക്കുള്ള നിയമനനടപടികളാണ് ആരംഭിച്ചിട്ടുള്ളത്. മറ്റു വകുപ്പുകൾക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഒഴിവു റിപ്പോർട്ട് ചെയ്താൽ തിരഞ്ഞെടുപ്പു നടത്താൻ ബോർഡ് സന്നദ്ധമാണ്. ഇതു സംബന്ധിച്ച് സർക്കാരിന് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിലേക്കു സർക്കാർ സർക്കുലർ അയച്ചിരുന്നു. കാലക്രമേണ കൂടുതൽ സ്ഥാപനങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്യുമെന്നാണു പ്രതീക്ഷ.

പരീക്ഷ നടത്തുന്നതു റിക്രൂട്മെന്റ് ബോർഡ് തന്നെയാണോ? അതോ എൽബിഎസ് പോലെയുള്ള സ്ഥാപനങ്ങളെ ഏൽപിക്കുമോ?

മറ്റു സ്ഥാപനങ്ങളെ ഏൽപിക്കാതെ റിക്രൂട്മെന്റ് ബോർഡ് തന്നെയാണു പരീക്ഷ നടത്തുക.

വിവിധ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയാണോ ഒഎംആർ പരീക്ഷയാണോ നടത്തുക? പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് എത്ര മാർക്ക് വീതമാണ്?

ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒാൺലൈൻ പരീക്ഷയാണു നടത്തുക. സാങ്കേതിക യോഗ്യതകൂടി ആവശ്യമുളള തസ്തികകളിലാണ് കൂടുതലായും ബോർഡ് തിരഞ്ഞെടുപ്പു നടത്തുന്നത്. എസ്എസ്എൽസി/പ്ലസ് ടു/ഐടിഐ യോഗ്യതയുള്ള തസ്തികകളിൽ സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് തയാറാക്കുക. 90 മാർക്കിന്റെ സ്കിൽ ടെസ്റ്റ്, 10 മാർക്കിന്റെ ഇന്റർവ്യൂ എന്നിവ വഴിയാണു തിരഞ്ഞെടുപ്പ്. സ്കിൽ ടെസ്റ്റിൽ 75 മാർക്ക് പ്രാക്ടിക്കലിനും 15 മാർക്ക് തിയറിക്കുമാണ്.

ബിരുദനിലവാരത്തിലുള്ള തസ്തികകളിൽ 80 മാർക്കിന്റെ പരീക്ഷ, 20 മാർക്കിന്റെ ഇന്റർവ്യൂ എന്നിങ്ങനെയാണ്. മാനേജർമാരുടെ തിരഞ്ഞെടുപ്പിൽ പരീക്ഷയ്ക്ക് 70 മാർക്ക്, ഗ്രൂപ്പ് ഡിസ്കഷനു 10 മാർക്ക്, ഇന്റർവ്യൂവിന് 20 മാർക്ക് എന്നിങ്ങനെയാണു നിശ്ചയിച്ചിരിക്കുന്നത്. മാനേജിങ് ഡയറക്ടർപോലെ ഉയർന്ന തസ്തികയിൽ ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കും.

ചോദ്യ പേപ്പർ തയാറാക്കുന്നത് എങ്ങനെയാണ്? ചോദ്യങ്ങൾ മലയാളത്തിലാണോ?

പ്രത്യേക ചോദ്യ ബാങ്ക് തയാറാക്കി അതിൽനിന്നാണു ചോദ്യങ്ങൾ തിരഞ്ഞെടുത്തു നൽകുക. പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരീക്ഷയ്ക്ക് അര മണിക്കൂർ മുൻപു ചോദ്യങ്ങൾ തിരഞ്ഞെടുത്തു നൽകുന്ന രീതി സ്വീകരിക്കും. പരീക്ഷാസമയത്ത് ഉദ്യോഗാർഥികളാണു ചോദ്യം ആദ്യമായി കാണുക.

വിശദമായ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് ഉദ്യോഗാർഥികൾക്കു പരിശീലനം ആസൂത്രണം ചെയ്യാം. പരീ‌ക്ഷാനടപടികളെല്ലാം സുതാര്യവും സുരക്ഷിതവുമായിരിക്കും. മെറിറ്റും സംവരണവും പാലിച്ച് ഏറ്റവും മിടുക്കാരായവർക്കു മാത്രമേ നിയമനം നൽകൂ. നിയമനനടപടികളിൽ ബാഹ്യ ഇടപെടൽ അനുവദിക്കില്ല.

സാങ്കേതിക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആദ്യം നടത്തുന്നത് എന്നതിനാൽ ചോദ്യങ്ങൾ ഇംഗ്ലിഷിലായിരിക്കും. ജനറൽ വിഭാഗത്തിൽ ചോദ്യങ്ങളുണ്ടെങ്കിൽ അവ മലയാളത്തിൽ നൽകാൻ ശ്രമിക്കുന്നുണ്ട്. ഇംഗ്ലിഷിൽത്തതന്നെ ചോദ്യം നൽകണമെന്നു നിർബന്ധമൊന്നുമില്ല. താഴ്ന്ന യോഗ്യതകളുള്ള തസ്തികകളിൽ ചോദ്യ പേപ്പർ പൂർണമായി മലയാളത്തിൽ നൽകാൻ കഴിയുമോയെന്നും ആലോചിക്കുന്നു.

വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റിൽ ആളെ ഉൾപ്പെടുത്താൻ പൊതു മാനദണ്ഡമുണ്ടോ? റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ എത്ര ശതമാനം പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തും?

ഭൂരിഭാഗം വിജ്ഞാപനങ്ങളിലും വളരെ കുറച്ച് ഒഴിവാണ് ഉണ്ടാവുക എന്നതിനാൽ കൂടുതൽ പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടു കാര്യമില്ല. ഒഴിവിന് ആനുപാതികമായി മാത്രമേ ലിസ്റ്റിൽ ആളെ ഉൾപ്പെടുത്തൂ. ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് നിലവിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുക. ഇക്കാര്യത്തിൽ പിഎസ്‌സി പാലിക്കുന്ന റൂൾ തന്നെയാണ് ഇവിടെയും ബാധകം.

ഒഴിവു റിപ്പോർട്ട് ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് തയാറാക്കാൻ കഴിയും?

അപേക്ഷ അയയ്ക്കുന്നതും പരീക്ഷ നടത്തുന്നതുമുൾപ്പെടെ എല്ലാ നടപടികളും ഒാൺലൈനിലായതിനാൽ റാങ്ക് ലിസ്റ്റ് തയാറാക്കാൻ കൂടുതൽ സമയം എടുക്കേണ്ട കാര്യമില്ല. ഒഴിവു റിപ്പോർട്ട് ചെയ്താൽ 3 മുതൽ 4 മാസത്തിനകം റാങ്ക് ലിസ്റ്റ് തയാറാക്കാൻ കഴിയും.

ഇതുവരെ എത്ര തസ്തികകളിൽ റിക്രൂട്മെന്റ് ബോർഡ് തിരഞ്ഞെടുപ്പ് നടത്തി?

മാനേജിങ് ഡയറക്ടർ തസ്തികയിൽ 12 പേരുടെ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ട് നൽകി. ഇതിൽ 6 പേരുടെ നിയമനവും നടത്തി. 8 എംഡി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടികൾ പുരോഗമിക്കുകയാണ്.

കെഎഎസിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ കണ്ടെത്തുന്നുണ്ടെന്ന് അറിയുന്നു. ബോർഡിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദേശം സർക്കാരിൽനിന്നു ലഭിച്ചിട്ടുണ്ടോ?

കെഎഎസുമായി ബന്ധപ്പെട്ട് നിർദേശങ്ങളൊന്നും റിക്രൂട്മെന്റ് ബോർഡിന് ഇതുവരെ ലഭിച്ചിട്ടില്ല. 

English Summary:

Public Sectors vacancies Interview updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com