ADVERTISEMENT

'ഏതെല്ലാം ലിസ്റ്റുകളിലുണ്ട്’ എന്ന പതിവുചോദ്യം കോട്ടയം കൊല്ലാട് സ്വദേശി അതുലിനെ അറിയാവുന്നവരാരും ചോദിക്കാൻ നിൽക്കില്ല. എഴുതുന്ന പിഎസ്‌സി പരീക്ഷകളിലെല്ലാം റാങ്കിന്റെ വെളിച്ചത്തിൽ ലിസ്റ്റിൽ തിളങ്ങുന്നതാണ് അതുലിന്റെ ശീലം എന്നതുതന്നെ കാരണം. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ കോട്ടയം ജില്ലയിലെ ഒന്നാമനായ അതുൽ ബവ്റിജസ് അസിസ്റ്റന്റ് പരീക്ഷയിലെ മൂന്നാം റാങ്കിന്റെ അവകാശിയുമാണ്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിലെ 11–ാം റാങ്കും അതുലിനു സ്വന്തം. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അസിസ്റ്റന്റ്, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടിങ് അസിസ്റ്റന്റ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ എന്നീ ലിസ്റ്റുകളിലും ‘ഉന്നതനില’യിൽ ഇടംപിടിച്ചിട്ടുണ്ട് ഈ മിടുക്കൻ. കോട്ടയം മുൻസിഫ് കോടതിയിൽ ക്ലാർക്കായ അതുൽ ബി. ഉണ്ണിയുടെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

Turning Point

വീട്ടിൽനിന്നേ കിട്ടിയതാണു ‘സർക്കാർ ജോലി’ എന്ന ലക്ഷ്യം. ട്രാവൻകൂർ സിമന്റ്സിൽനിന്നു വിരമിച്ച അച്ഛന്റെയും ജലസേചന വകുപ്പിൽനിന്നു വിരമിച്ച അമ്മയുടെയും പ്രചോദനമാണു പിഎസ്‌സി പരിശീലനത്തിലേക്കു നയിച്ചത്. ഗണിതശാസ്ത്രത്തിൽ എംഎസ്‌സി പൂർത്തിയാക്കി കോട്ടയം പൊൻകുന്നത്തെ എജ്യുവിൻ പരിശീലന കേന്ദ്രത്തിൽ കോച്ചിങ്ങിനു ചേർന്നു. ആ പഠനമാണ് പിഎസ്‌സി പരീക്ഷകളിൽ വിജയം ഉറപ്പിക്കാനുള്ള ‘ഫൗണ്ടേഷൻ’ നൽകിയത്.

My Strategy

കോച്ചിങ് ക്ലാസിലെ ചിട്ടയായ പഠനം പിഎസ്‌സി പരീക്ഷാ തയാറെടുപ്പിനു കരുത്തേകി. ഓരോ ദിവസവും നൽകുന്ന സ്റ്റഡി നോട്ടുകളിൽനിന്നു തൊട്ടടുത്ത ദിനം പരീക്ഷ നടത്തിയായിരുന്നു പഠനം. ആഴ്ചയിലൊരിക്കൽ ഒഎംആർ മാതൃകയിൽ മോക് ടെസ്റ്റും റിവിഷനും ചെയ്തു പഠിച്ചതു മനസ്സിലുറപ്പിച്ച് പഠനം മുന്നോട്ടുനീങ്ങി. ഉത്തരങ്ങളുടെ വിശദീകരണം സഹിതം ആഴ്ചയിൽ ഒരു മാതൃകാ ചോദ്യ പേപ്പർ തയാറാക്കാനുള്ള ദൗത്യവും വിദ്യാർഥികളെ ഏൽപിക്കുമായിരുന്നു. ഓരോ വിഷയവും മത്സരബുദ്ധിയോടെ പഠിക്കാനും പഠിച്ച കാര്യങ്ങൾ ഓർമയിൽ തങ്ങിനിൽക്കുംവിധം കൂടുതൽ ഉറപ്പിക്കാനും ഈ രീതി സഹായിച്ചു.

"ശാന്തമായ കടൽ വിദഗ്ധനായ ഒരു നാവികനെ സൃഷ്ടിച്ചിട്ടില്ല"  -ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്

Key to Success

സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പഠിച്ചതാണു എൽഡിസി റാങ്ക് നേട്ടത്തിൽ നിർണായകമായത്. എസ്‌സിഇആർടി സിലബസിലെ പാഠഭാഗങ്ങൾ വായിച്ചു നോട്ടുകളും തയാറാക്കി. സയൻസ് വിഭാഗങ്ങളിൽ നിന്ന് ആഴത്തിലുള്ള ചോദ്യങ്ങളാണു കഴിഞ്ഞ എൽഡിസി പരീക്ഷയിൽ വന്നത്. പാഠപുസ്തകങ്ങളിൽനിന്നുള്ള പഠനം സയൻസ് ചോദ്യങ്ങളും സ്റ്റേറ്റ്മെന്റ് ചോദ്യപരീക്ഷണവും അനായാസം നേരിടാൻ തുണയായി. പരീക്ഷാസമയമായതോടെ ഒട്ടേറെ മോക് ടെസ്റ്റുകൾ ചെയ്ത് പഠനനിലവാരവും പരീക്ഷാവേഗവും മെച്ചപ്പെടുത്താൻ ശ്രദ്ധിച്ചു. തൊഴിൽവീഥിയും ടെലിഗ്രാമും ഓൺലൈനും തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം മാതൃകാചോദ്യങ്ങൾ തേടിപ്പിടിച്ചു പരിശീലിച്ചതും പുതിയ പാറ്റേൺ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാൻ ധൈര്യമേകി.

Get Ready

പരീക്ഷയുടെ പാറ്റേൺ മനസ്സിലാക്കി സിലബസ് കൃത്യമായി പിന്തുടർന്നുവേണം തയാറെടുപ്പ്. ‘എല്ലാവർക്കും ഉത്തരം കണ്ടെത്താനാവുന്ന സാധാരണ ചോദ്യങ്ങളുടെ മാർക്ക് നമുക്ക് ഉറപ്പായും കിട്ടണം. അധികം പേർക്കും ഉത്തരം കണ്ടെത്താനാകാത്ത അപൂർവമെന്നു തോന്നിക്കുന്ന ‘റാങ്ക് മേക്കിങ്’ ചോദ്യങ്ങളുടെയും മാർക്കും നമുക്ക് കിട്ടണം’– ഈയൊരു ദൃഢനിശ്ചയത്തോടെ പഠനത്തെ സമീപിച്ചാൽ വിജയം കയ്യിൽ വരും. കോമൺ ഫാക്ട്സും റെയർ ഫാക്ട്സും തമ്മിലൊരു ബാലൻസ് വേണം, പഠനത്തിൽ. നിലവിലെ പരീക്ഷാരീതിയിൽ കറന്റ് അഫയേഴ്സ് ചോദ്യങ്ങൾക്കു പ്രസക്തി ഏറെയാണ്. പൊളിറ്റിക്സ് പോലുള്ള വിഷയങ്ങളിലൊക്കെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കടന്നുവന്നേക്കാം. പത്രവായനയിലൂടെയും തൊഴിൽവീഥി ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയുമെല്ലാം കറന്റ് അഫയേഴ്സിൽ ‘അപ്ഡേറ്റ്’ ആയി പരീക്ഷയ്ക്കു തയാറെടുക്കുക.

Success Mantra

ഇത്തവണ ഒരു പരീക്ഷ മാത്രം നടത്തിയാണ് എൽഡിസി തിരഞ്ഞെടുപ്പ്. സിലബസും പാറ്റേണും ശ്രദ്ധിച്ച്, കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനം വഴി വിജയം ഉറപ്പാക്കാം. എസ്‌സിഇആർടി പാഠപുസ്തകങ്ങൾക്കും കറന്റ് അഫയേഴ്സിനും ഊന്നൽ നൽകി പഠിക്കാൻ ശ്രദ്ധിക്കുക. മാതൃകാപരീക്ഷകൾ എഴുതിയെഴുതി ആത്മവിശ്വാസത്തോടെ വേണം പരീക്ഷാ ഹാളിലെത്താൻ.

പഠിച്ചതു മാത്രം ചോദ്യമായി വരുന്ന സർവകലാശാലാ പരീക്ഷകളല്ല പിഎസ്‌സി പരീക്ഷകൾ. ഏതു ചോദ്യ പേപ്പർ കണ്ടാലും, പഠിച്ചതൊന്നും വന്നിട്ടില്ലെന്ന മുൻവിധിയോടെ നിരാശരാകരുത്. സാധാരണ വസ്തുതകൾപോലും ഇൻഡയറക്ട് ആയ ചോദ്യരീതി വഴി ആശങ്ക സൃഷ്ടിക്കുന്നതാക്കി മാറ്റുന്നതു പിഎസ്‌സി പരീക്ഷകളിലെ ‘കൗശല’മാണ്. ഒരു പരിചയവുമില്ലാത്ത ചോദ്യം കണ്ടാലും ഒന്നു മനസ്സിരുത്തി വായിക്കുക. സാമാന്യബോധം ഉപയോഗിച്ചോ ഇതുവരെയുള്ള പൊതുവിജ്ഞാന പരിചയം കൊണ്ടോ തെറ്റായ ഓപ്ഷനുകൾ ഒഴിവാക്കിയോ ശരിയുത്തരത്തിലേക്ക് എത്താൻ സാധിച്ചേക്കും. 

English Summary:

LDC Rank Holder Athul Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com