ADVERTISEMENT

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിലവിൽ 1056 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്കു 40 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 26 നാണു പ്രിലിമിനറി പരീക്ഷ.

ആർക്കെല്ലാം അപേക്ഷിക്കാം?

യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം, യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. ‌

ആറു തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. പട്ടിക വിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും.

∙പ്രായം: 2024 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ് എങ്ങനെ?

പ്രിലിമിനറി (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.

∙പരീക്ഷാരീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക.

അപേക്ഷ എങ്ങനെ?

www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷാ ഫീസ് 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. സിലബസ്, പരീക്ഷാക്രമം ഉൾപ്പെടെ വിജ്ഞാപനത്തിന്റെ പൂർണരൂപം www.upsc.gov.in എന്ന സൈറ്റിൽ. 

English Summary:

UPSC Civil Services Notification Preliminary Exam Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com