ADVERTISEMENT

കേരളത്തിൽ മൂകാംബികാ ദേവിയുടെ സാന്നിധ്യമുള്ള ക്ഷേത്രങ്ങളിലൊന്നാണു പാലക്കാടു ജില്ലയിലെ ചെങ്ങണിക്കോട്ടുകാവ്. 108 ദുർഗാലയങ്ങളിലൊന്നായ ഇവിടുത്തെ ദേവി വാദ്യകലാകാരന്മാരുടെ ഉപാസനാ മൂർത്തിയാണ്. സർവകലാവല്ലഭനായി അറിയപ്പെടുന്ന അന്തരിച്ച കലാണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ഉൾപ്പെടെയുള്ള അനേകം വാദ്യ. കലാകാരന്മാർ ഇവിടെയാണ് അരങ്ങേറ്റം കുറിച്ചത്. പ്രകൃതിരമണീയതയും ആത്മീയതയും സമന്വയിച്ച ഈ ക്ഷേത്രത്തിലും പരിസരത്തും നിറയുന്നതു പ്രാചീനതയാണ്.

പാലക്കാട് ജില്ലയിലെ വെള്ളിനേഴി കലാഗ്രാമത്തിലെ ഒളപ്പമണ്ണ മനയ്ക്കു സമീപമാണ് ചെങ്ങണിക്കോട്ടുകാവ്. വെള്ളിനേഴി സെന്ററിനു സമീപത്തുനിന്നു മുന്നോട്ടു പോയാൽ ഒരു ഹരിത സ്പർശം ആലിംഗനം ചെയ്യാനെത്തും. തണൽ വിരിച്ച നാട്ടുവഴിയിൽ നട്ടുച്ചയ്ക്കും ഇരുട്ടാണ്. ഈ വഴിയിൽ നിൽക്കുമ്പോൾ വിവരിക്കാനാകാത്ത അനുഭൂതികൾ മനസ്സിൽ നിറയും. പന്തലിട്ട പേരാൽ, സമീപത്തായി പടിക്കെട്ടുകൾ, അതു നയിക്കുന്നതു പ്രശസ്തമായ ചെങ്ങണിക്കോട്ടുകാവിന്റെ പടിഞ്ഞാറേ നടയിലേക്കാണ്. സ്വയംഭൂവാണു പ്രതിഷ്ഠ. പഴയ ഒരു ശ്രീകോവിൽ, പ്രദക്ഷിണ വഴി.

Chengottukavu5

ഇവിടെ ഭഗവതിക്കു രണ്ടു ഭാവങ്ങളുണ്ട്. ഉഗ്രസ്വരൂപിണിയായ കാർത്യായനിയും വിദ്യാദായിനിയായ സരസ്വതിയും. സരസ്വതീ ദേവിയുടെ ദർശനം പടിഞ്ഞാറോട്ടാണ്. ഇവിടെ നിത്യ പൂജയുണ്ട്. വിദ്യാർഥികളും കലാകാരന്മാരും വിദ്യാദേവിയുടെ അനുഗ്രഹം തേടി എത്താറുണ്ട്.

കാർത്യായനീ ഭാവത്തിൽ ദേവി ദർശനം നൽകുന്നത് കിഴക്കേ നടയിലൂടെയാണ്. ഈ നട മേടത്തിലെ വിഷുവിന് രാവിലെ കുറച്ചു നേരം മാത്രമേ തുറക്കാറുള്ളൂ. ഈ സമയത്തെ ദർശനം ഐശ്വര്യദായകമാണെന്നാണു വിശ്വാസം. ഇവിടുത്തെ ചൈതന്യ രഹസ്യമറിഞ്ഞ് ആദി ശങ്കരാചാര്യർ ഇവിടെ എത്തി ദർശനം നടത്തിയിട്ടുണ്ടത്രേ. കേട്ടുകേൾവികളിൽ മാത്രം ഒതുങ്ങി നിന്ന ഈ കഥ സ്ഥിരീകരിക്കപ്പെട്ടത് സമീപകാലത്തു പുരിയിലെ ശങ്കരാചാര്യർ ഇവിടെ എത്തിയതോടെയാണ്. ആചാര്യ സ്വാമികൾ സന്ദർശിച്ച ക്ഷേത്രങ്ങളുടെ രേഖകളുടെ ചുവടുപിടിച്ചുള്ള യാത്രയുടെ ഭാഗമായിരുന്നു സന്ദർശനം. വില്വമംഗലം സ്വാമിയാരും ഇവിടെ ആരാധന നടത്തിയിട്ടുണ്ട്. അദ്ദേഹം പ്രതിഷ്ഠിച്ചതാണു കിഴക്കേ നടയ്ക്ക് അഭിമുഖമായുള്ള കീഴ്തൃക്കോവിൽ ശിവക്ഷേത്രം. നടുവിൽ തെക്കേമഠം മൂപ്പിൽ സ്വാമിയാരും ഇവിടെ ദർശനത്തിനെത്തിയിട്ടുണ്ട്.

Chengottukavu4

കീഴ്തൃക്കോവിൽ ശിവക്ഷേത്രം

ദുർഗാ ദേവിയുടെ ഉഗ്രവീര്യത്തെ ശമിപ്പിക്കുവാനാണത്രേ വില്വമംഗലം സ്വാമിയാർ ഇവിടെ ശിവപ്രതിഷ്ഠ നടത്തിയത്. തന്റെ ഭൂപ്രദക്ഷിണക്കാലത്താണത്രേ അദ്ദേഹം ഇവിടെ എത്തിയത്. ദിവ്യ തേജസ്സ് പ്രതിഫലിക്കുന്ന മാർഗത്തിൽ ചവിട്ടാനുള്ള മടികാരണം മുട്ടിലിഴഞ്ഞുപോയാണ് കീഴ്തൃക്കോവിലിൽ പ്രതിഷ്ഠ നടത്തിയതെന്നാണു കഥ.

ഉത്സവങ്ങൾ


കന്നിമാസത്തിലെ നവരാത്രി ഉത്സവം പ്രസിദ്ധമാണ്. അക്കാലത്ത് ദേവിയുടെ ഒൻപതു ഭാവങ്ങളിൽ ആരാധന നടക്കും. വാദ്യകാരന്മാരിൽ പലരും ഇവിടെയാണ് അരങ്ങേറ്റം കുറിച്ചിട്ടുള്ളത്. വിദ്യാരംഭത്തിനും ഒട്ടേറെപ്പേരെത്തുന്നു. വാദ്യകലാകാരന്മാർ വിദ്യാരംഭത്തിനെത്തുന്നത് അപൂർവ സുന്ദര കാഴ്ചയാണ്. വിഷു ദിവസം രാവിലെ കിഴക്കേ നടയിലൂടെ ദേവി ദർശനം നൽകും. പടിഞ്ഞാറോട്ടും കിഴക്കോട്ടും ദർശനമുള്ളതിനാൽ ഉദയാസ്തമന പൂജ നടത്തുമ്പോൾ 18 പൂജകൾ വേണമെന്നുണ്ട്.

Chengottukavu2

മലയിൽ ക്ഷേത്രത്തിലെ പാദമുദ്രകൾ


ക്ഷേത്രത്തിനു വടക്ക് ദൂരത്ത് മലയിൽ ക്ഷേത്രം വകയായ പാറപ്പുറത്തു പാദമുദ്രകളുണ്ട്. സീതാന്വേഷണത്തിനായി ഈ വഴി പോയ ശ്രീരാമന്റേതാണ് ഇതെന്നാണു വിശ്വാസം.

നാറാണത്തു ഭ്രാന്തൻ


നാറാണത്തു ഭ്രാന്തനു മലമുകളിൽ ദർശനം നൽകിയ ശേഷം ദേവി ഇവിടെ കുടിയിരുന്നുവെന്നാണു വിശ്വാസം. ക്ഷേത്രപരിസരത്തെ ഒരു പാറക്കെട്ടിൽ നിന്നാൽ അദ്ദേഹം ബാല്യകാലം ചെലവഴിച്ചുവെന്നു കരുതപ്പെടുന്ന ചെത്തല്ലൂർ നാരായണ മംഗലത്തു മന കാണാമായിരുന്നു. ഇവിടെനിന്ന് കുറച്ചു ദൂരമേയുള്ളൂ ചെത്തല്ലൂരിലേക്ക്. കുന്തിപ്പുഴയാണതിന് അതിരിടുന്നത്. അതിന്റെ തീരത്തുനിന്നു നാരായണ മംഗലം മനക്കാർക്കു ലഭിച്ച കുട്ടിയാണത്രേ പിൽക്കാലത്ത് നാറാണത്തു ഭ്രാന്തൻ എന്നു പ്രസിദ്ധനായത്. കുട്ടിക്കാലം മുതൽ അദ്ഭുതങ്ങൾ പ്രവർത്തിച്ചിരുന്ന ആ ബാലൻ ഉരുട്ടിക്കയറ്റിയതെന്നു കരുതുന്ന കൂറ്റൻ പാറക്കല്ല് ഇപ്പോഴും മനയുടെ പരിസരത്തുണ്ട്. ഭ്രാന്തൻകുന്ന് എന്ന പേരിലാണതു പ്രസിദ്ധമായത്. ചെങ്ങണിക്കോട്ടുകാവിൽ ഇപ്പോൾ ആ പഴയ പാറ ഇല്ലെങ്കിലും ആ ഭാഗത്തു പോയി നിന്നു പഴമക്കാരിൽ പലരും നാരായണ മംഗലം മന നോക്കി തൊഴാറുണ്ട്. ഈ കഥ തലമുറകളായി ഇവിടെ പ്രചരിക്കുന്നു.

ആറാട്ടുകടവ്


പടിഞ്ഞാറേ നടയിലൂടെ നൂലുപിടിച്ചതു പോലെ നടക്കുമ്പോൾ ഒരു ഹരിത കുടീരത്തിലൂടെ കടന്നു പോകുന്നതായി തോന്നും. വിജനമായ വഴിയിൽ ചീവിടുകളുടെ മന്ത്രജപം. ആകാശംമുട്ടി നിൽക്കുന്നുവെന്നു തോന്നുന്ന വൻ മരങ്ങളുടെ തണൽ. പേരറിയാത്ത പക്ഷികൾ. പനനൊങ്കിന്റെയും മറ്റു പഴങ്ങളുടെയും അവശിഷ്ടങ്ങൾ നിറഞ്ഞ വഴി. മുള്ളുവേലികൾ അതിരിടുന്ന മൺപാത. യാത്ര അവസാനിക്കുന്നതു കുന്തിപ്പുഴയിലാണ്. വേനലിലും ജല സമൃദ്ധമായി പുഴ ഒഴുകുന്നു. ഇവിടെയാണ് ദേവിയെ ആറാട്ടിന് എഴുന്നള്ളിക്കുന്നത്.

പട്ടിക്കാംതൊടിയുടെ വരവ്..


ഈ പുഴ ഒരു ചരിത്രസ്മാരകം കൂടിയാണ്. അക്കരയുള്ള ചെത്തല്ലൂർ ഗ്രാമത്തിൽനിന്ന് ഒരു വർഷകാലത്ത് പുഴ മുറിച്ചു കടന്നുവന്ന ഒരു ബാലന്റെ കഥയുമായിട്ടാണ് അതു കൂട്ടിയിണക്കിയിരിക്കുന്നത്. രാമൻ എന്ന ആ ബാലനാണ് പിൽക്കാലത്ത് കഥകളിയെന്ന രംഗകലയുടെ ജാതകം മാറ്റിയെഴുതിയ പട്ടിക്കാംതൊടി രാമുണ്ണി മേനോനായത്. ഒളപ്പമണ്ണ മനയിലുള്ള കളരിയിൽ തന്റെ ഗുരുനാഥൻ കുയിൽത്തൊടി ഇട്ടിരാരിച്ച മേനോന്റെ സാന്നിധ്യത്തിൽ രൂപംകൊണ്ട കല്ലുവഴിച്ചിട്ട കഥകളിയിലെ ഏറ്റവും നവീനമായ സമ്പ്രദായമായി കരുതപ്പെടുന്നു. അതിനെ ചീകിമിനുക്കി ഇന്നത്തെ രൂപസൗഭഗം നൽകിയത് പട്ടിക്കാംതൊടി രാമുണ്ണി മേനോനാണെന്നതു ചരിത്രം. ഈ ആറാട്ടുകടവിലെ നാട്ടുവഴികളിലൂടെ നടന്നു വന്നപ്പോൾ മഹത്തായ ചരിത്രം സൃഷ്ടിക്കാനുള്ള യാത്രയാണതെന്ന് ആ കുട്ടി കരുതിയിരിക്കില്ല. വറുതിയുടെയും പട്ടിണിയുടെയും ദിനങ്ങളിൽ അത്തരം ചിന്തകൾക്കു പ്രസക്തിയുമില്ല. ചരിത്രത്തിൽ വേണ്ട വിധം അടയാളപ്പെടുത്താൻ മറന്നുപോയ ഈ വഴിയിൽ ഇപ്പോഴും പട്ടിക്കാംതൊടിക്ക് ഒരു സ്മാരകമുണ്ട്. കേരളത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള അപൂർവം സ്മാരകങ്ങളിലൊന്നാണിത് – ശിഷ്യനും കഥകളി ആചാര്യനുമായ കീഴ്പ്പടം കുമാരൻ നായർ പണിത ചുമടുതാങ്ങി. അത്താണിയെന്നാണ് ഇതിനെ ഈ പ്രദേശത്തുള്ളവർ വിശേഷിപ്പിക്കുന്നത്. ആ കരിങ്കൽകെട്ടുകളിൽ കീഴ്പ്പടം തന്റെ ഗുരുവിന്റെ പേരു രേഖപ്പെടുത്തിവച്ചിട്ടുണ്ട്.

കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ

സർവകലാവല്ലഭനായി പേരെടുത്ത കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ വീട് ചെങ്ങണിക്കോട്ടുകാവിനോടു ചേർന്നാണ്. ഒരു മതിലിന്റെ അതിര്. വെട്ടുകല്ലിന്റെ പടവുകൾ ഇറങ്ങിയാൽ പൊതുവാട്ട് എന്ന ആ വീടു കാണാം. കഥകളിയിലെ കുട്ടിത്രയത്തിൽ ഒരാളെന്ന നിലയിൽ, കഥകളിച്ചെണ്ടയിൽ അദ്ദേഹം നിപുണനായിരുന്നു. കഥകളി സംഗീതം, ആട്ടക്കഥാരചന എന്നിവയിലും അദ്ദേഹം പ്രശസ്തനായി. ചെങ്ങണിക്കോട്ടുകാവിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അദ്ദേഹത്തിന്റെ മകൻ കലാമണ്ഡലം മോഹനകൃഷ്ണനും അറിയപ്പെടുന്ന കഥകളി സംഗീതജ്ഞനാണ്.

ഹരിതഭംഗി

ഹരിത ഭംഗിയുടെ നടുവിലാണ് പ്രാചീനമായ ഈ ക്ഷേത്രം. പച്ചപ്പു നിറഞ്ഞ പാടങ്ങൾ, ക്ഷേത്രക്കുളം, പക്ഷികൾ, വൈകുന്നേരങ്ങളിൽ ഇറങ്ങിവരുന്ന കോടമഞ്ഞ് എന്നിവയൊക്കെ യാത്രികർക്ക് ആധ്യാത്മികതയുടെ സൗന്ദര്യം സമ്മാനിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com