ADVERTISEMENT

വർഷങ്ങളുടെ പാരമ്പര്യം നിറഞ്ഞ തറവാടുകളിലെ വാസ്തുവിദ്യയും ചരിത്രകഥകളും അറിയാനും ആസ്വദിക്കുവാനും സഞ്ചാരികൾക്ക് പ്രിയമാണ്. പഴമയുടെ പ്രൗഢഗാംഭീര്യം വിളിച്ചോതുന്ന മനകള്‍ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

സംവത്സരങ്ങൾ പഴക്കമുള്ള ബ്രാഹ്‌മണ ഗേഹം, ഇന്നും കെടാതെ കാക്കുന്ന നിലവിളക്ക്... തൃത്താല വേമഞ്ചേരി ഇല്ലത്തിനു പറയാനുള്ളതു കുറെയേറെ വർഷം പുറകോട്ടു നടക്കാനുള്ള ചരിത്രമാണ്. അകത്തളങ്ങളിൽ രഹസ്യങ്ങൾ സൂക്ഷിച്ചിട്ടുള്ള  മേഴത്തോൾ അഗ്നിഹോത്രിയുടെ ഈ മന കേരളീയ വാസ്തുവിദ്യയ്ക്കും തച്ചു ശാസ്ത്രത്തിനും മുതൽക്കൂട്ടാണ്. 1400 വർഷത്തിലധികം പഴക്കമുണ്ട് വേമഞ്ചേരി ഇല്ലത്തിന്. അഗ്നിഹോത്രി ഇല്ലത്തേക്ക് ഒരു യാത്ര പോയാൽ ചരിത്രവും കെട്ടുകഥകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു കാണാം.

പാലക്കാട് ദേശത്താണ് വേമഞ്ചേരി ഇല്ലം. കേരളത്തിലെ ഏറ്റവും പഴമയേറിയ മന എന്ന പുകളും പേറിയാണ് വേമഞ്ചേരി മന തലയുയർത്തി നിൽക്കുന്നത്. 2008 മുതൽ 2012 വരെയുള്ള കാർബൺ ഡേറ്റിങ് പരിശോധനയിലൂടെയാണ് ഇല്ലത്തിന്റെ പ്രായം കണക്കാക്കിയത്. മനയിലെ മരപ്പണികളെല്ലാം ഉളി ചെത്താണ്. വാസ്തുവിദ്യയും തച്ചുശാസ്ത്രവും സമന്വയിച്ചിരിക്കുന്ന അഭൂതപൂർവമായ കാഴ്ചയ്ക്ക് ഇവിടെ സാക്ഷികളാകാം. പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യപുത്രനായ അഗ്നിഹോത്രിയുടെ മന എന്നാണ് വേമഞ്ചേരി ഇല്ലം അറിയപ്പെടുന്നത്. പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടിനായി ഭീഷ്മാഷ്ടമി നാളിൽ അഗ്നിഹോത്രിയും സഹോദരങ്ങളും ഒന്നിച്ചു കൂടിയിരുന്നത് ഈ ഇല്ലത്താണെന്നു പറയപ്പെടുന്നു.

trithala-vemancheri-mana1

അഗ്നിഹോത്രിയും വേമഞ്ചേരി ഇല്ലവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരു ഐതിഹ്യ കഥയുണ്ട്. വേമഞ്ചേരി ഇല്ലത്തെ ഒരു അന്തർജ്ജനത്തിനു നിളാതീരത്തുനിന്നു ലഭിച്ച കുഞ്ഞായിരുന്നു അഗ്നിഹോത്രി. വരരുചിയും പത്നിയും ഭാരതപ്പുഴയുടെ തീരത്ത് ഉപേക്ഷിച്ച ആ കുട്ടിയുടെ യഥാർഥ നാമം ബ്രഹ്മദത്തൻ എന്നായിരുന്നു. ബാല്യത്തിൽത്തന്നെ ദൈവികത്വം പ്രകടമാക്കിയ ബ്രഹ്മദത്തൻ, അന്തർജ്ജനം ഒരു നാൾ കുളിക്കാൻ പോയപ്പോൾ കൂടെ പോകുകയും അവരുടെ താളിക്കിണ്ണത്തിൽ പുഴമണലിനാൽ ഒരു ശിവലിംഗം നിർമിക്കുകയും ചെയ്തു. പുഴമണൽ കൊണ്ട് നിർമിച്ച ആ ശിവലിംഗം താളിക്കിണ്ണത്തിൽ അഥവാ തിരുത്താലത്തിൽ പ്രതിഷ്ഠിച്ച സ്ഥലമാണ് പിൽക്കാലത്തു തൃത്താല എന്നറിയപ്പെട്ടത്. 

1400 വർഷം പഴക്കമുള്ള വേമഞ്ചേരി മനയുടെ നിർമിതി തന്നെയാണ് എടുത്തു പറയേണ്ടത്. വിശാലമായ അകത്തളങ്ങളും വെട്ടിയൊതുക്കിയ കൽപടവുകളും മിനുക്കിയ മോന്തായവുമൊക്കെ ഏറെ പ്രത്യേകതയുള്ളതാണ്. ഇല്ലത്തിനോടുള്ള ചേർന്നുള്ള കുളവും കുളത്തിന്റെ മധ്യത്തിൽ വരെ ചെല്ലാൻ കഴിയുന്ന കൽപടവുകളും വിസ്മയകരമായ കാഴ്ചയാണ്. അഗ്നിഹോത്രിയുടേത് എന്നു കരുതപ്പെടുന്ന മൂന്നു ശൂലങ്ങൾ ഇവിടെയുണ്ട്. സ്വർണത്തിലും വെള്ളിയിലും ചെമ്പിലും പണിതീർത്ത ഈ ശൂലങ്ങളിൽ സ്വർണത്തിലുള്ള ശൂലം പടിഞ്ഞാറ്റയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വെള്ളിയിലുള്ളത് വെള്ളിയാങ്കല്ലും ചെമ്പിലുള്ളത് കൊടിക്കുന്ന് ഭഗവതിക്കും സമർപ്പിച്ചിരിക്കുന്നു. ഇല്ലത്തിന്റെ പടിഞ്ഞാറ്റയിൽ ശാന്തസ്വരൂപിണിയായ ഭഗവതിയും നടുമുറ്റത്തു ദുർഗ, ഭദ്രകാളി, കൃഷ്ണകാളി എന്നിവരും സങ്കൽപ പ്രതിഷ്ഠകളായുണ്ട്. ഇന്നും കത്തുന്ന കെടാവിളക്കും അഗ്നിഹോത്രിയുടെ ഈ ഇല്ലത്തു കാണാം. ഒരിക്കലും കെടാതെ ഈ നിലവിളക്കു കൊളുത്തി ആരാധന നടത്തിപ്പോരുന്നു വേമഞ്ചേരി മനയിലെ പുതുതലമുറ. 

അനിതരസാധാരണമായ കാഴ്ചകളുള്ള വേമഞ്ചേരി മന ചരിത്രാന്വേഷികൾക്കെല്ലാം അദ്ഭുതമാണ്. മനയുടെ പഴക്കത്തെ സംബന്ധിച്ചു തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിർമിതിയിലും കാഴ്ചകളിലും ഈ ബ്രാഹ്മണഗേഹം ഒരദ്ഭുതം തന്നെയാണ്.

English Summary: Trithala Vemancheri Mana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com